നാലുപതിറ്റാണ്ട് കാലത്തെ അതിമഹത്തായ പത്രപ്രവര്ത്തനസപര്യയിലൂടെ കരഗതമായ ഉജ്ജ്വല മുഹൂര്‍ത്തങ്ങളുടെ സ്മരണകളുമായി ജന്മഭൂമി കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ഇന്ന് ഒത്തുചേരുകയാണ്.
ഒട്ടേറെ ഗതകാല സംഭവങ്ങളും അനുഭവകഥകളും പങ്കുവെക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജന്മഭൂമിയെ താങ്ങിനിര്‍ത്തി നിലംപതിക്കാതെ കാത്തുസൂക്ഷിച്ച ഒട്ടേറെ നിസ്വാര്‍ത്ഥമതികളായ ബന്ധുജനങ്ങളുടെ ത്യാഗോജ്വലവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളെ നമിക്കാതെ വയ്യ. അവരുടെ കണ്ണീരിലും വിയര്പ്പുതുള്ളിയിലും ചാലിച്ചെടുത്ത അക്ഷരക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ കാലം ഉയര്‍ത്തിയ വെല്ലുവിളികളും ഭീഷണികളും നിഷ്പ്രഭമായി.
നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെ കനല്‍വഴികളിലൂടെ കടന്നുവന്നപ്പോഴും ‘വെടിയുകില്ല ഈ വഴിത്താരയെ’ എന്ന് ഉദ്ഘോഷിച്ചു മുന്നേറാന്‍ ജന്മഭൂമി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. നാല് പതിറ്റാണ്ടിന്റെ നിരന്തരപോരാട്ടങ്ങളിലൂടെ ലഭിച്ച പ്രസാദമാണ് കൈരളിക്ക് സമര്‍പ്പിച്ച ഇന്ന് നാം വായിക്കുന്ന ‘ജന്മഭൂമി’ ദിനപത്രം.
കേരളത്തിന് വലിയൊരു പത്രപ്രവര്ത്തനപാരമ്പര്യമുണ്ടെന്നാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ പത്രപ്രവര്‍ത്തന തറവാട്ടിലെ കാരണവന്മാര് പലരും പത്രധര്‍മത്തിന്റെ കാവലാള്‍മാരായിരുന്നു. സത്യവും ധര്‍മവും നീതിയും സംരക്ഷിക്കുന്നതില്‍ പിടിവാശി കാട്ടിയിരുന്ന അവരുടെ പ്രവര്‍ത്തനംകൊണ്ട് ധന്യമായ പത്രപ്രവര്ത്തനമണ്ഡലം ഏതാണ്ട് കാര്മേഘാവൃതമായിത്തീര്ന്ന സന്ദര്‍ഭത്തിലായിരുന്നു ജന്മഭൂമി ദിനപത്രത്തിന്റെ ഉദയം. അതൊരു സൂര്യോദയം തന്നെയായിരുന്നു.
പരിവര്‍ത്തനത്തിന്റെ കാറ്റ് വീശി കാര്‍മേഘപടലങ്ങളെ അല്‍പ്പമൊക്കെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞതുമൂലം ജന്മഭൂമി എന്ന സൂര്യതേജസ്സിന്റെ പ്രഭാകിരണങ്ങള്‍ കേരളമണ്ണില്‍ പതിച്ചു. തന്മൂലം അതിന്റെ ചൂടും വെളിച്ചവും ആവോളം അനുഭവിക്കാന്‍ ജനസമൂഹത്തിന് സാധിച്ചു. ജന്മഭൂമിയുടെ നാലുപതിറ്റാണ്ടിന്റെ സേവനംവഴി മഹത്തായ സംസ്കൃതിയുടെ പരപ്പും ആഴവും ജനസമൂഹത്തെ അറിയിക്കാന്‍ കഴിഞ്ഞുവെന്നത് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത വലിയൊരു നേട്ടം തന്നെയാണ്.
പത്രപ്രവര്‍ത്തന രംഗത്തെ മഹാരഥന്മാരുടെ നീണ്ടനിരയാണ് ജന്മഭൂമിയുടെ ഉള്‍ക്കരുത്ത്. സമാദരണീയരായ പിവികെ നെടുങ്ങാടി, എം.പി. മന്മഥന്, വി.എം. കൊറാത്ത്, പി. നാരായണന്, തുറവൂര്‍ വിശ്വംഭരന്, ഹരി എസ്. കര്‍ത്താ, ലീലാ മേനോന്, പി. ബാലകൃഷ്ണന് തുടങ്ങിയവര്‍ കേരളീയ സമൂഹമനസ്സ് വായിച്ചറിഞ്ഞ മാധ്യമപ്രതിഭകളാണ്. അവരുടെ തൂലികളില്നിന്നും ഉതിര്‍ന്നുവീണ അക്ഷരസ്ഫുലിംഗങ്ങള്‍ ജനമനഃസാക്ഷിയുടെ നേര്കാഴ്ചകളായി ഏവര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. അവരുടെ മികവുറ്റ പത്രപ്രവര്ത്തനചാതുര്യവും സാരഥ്യവും ജന്മഭൂമിക്ക് മിഴിവ് പകര്‍ന്നു.
1975 ല്‍ ഒന്നുമില്ലായ്മയുടെ മടിത്തട്ടിലായിരുന്നു ജന്മഭൂമിയുടെ ജനനം. സ്വന്തമായി കെട്ടിടമോ പ്രസ്സോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ പത്രം സമാരംഭിച്ചപ്പോള്‍ തന്നെ പ്രതിബന്ധങ്ങളുടെയും പ്രതിസന്ധികളുടെയും കൊലക്കയറിട്ട് വരിഞ്ഞുമുറുക്കാന്‍ തയ്യാറായി നില്ക്കുന്ന ആരാച്ചാരന്മാരെയാണ് ആദ്യമായി അഭിമുഖീകരിച്ചത്. അടിയന്തരാവസ്ഥയില്‍ ജന്മഭൂമി പത്രാധിപരും പത്രപ്രവര്‍ത്തകരും ജയിലിലായി. പത്രത്തിന്റെ ഓഫീസ് മുദ്രവെച്ചു. പത്രസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദം ഉയര്‍ത്തിക്കൊണ്ടാണ് ജന്മഭൂമി വിലങ്ങും കൊലക്കയറും ഏറ്റുവാങ്ങിയത്.
അടിയന്തരാവസ്ഥയ്ക്കുശേഷം 1977 ല്‍ കൊച്ചിയില്‍ നിന്നും പ്രഭാതദിനപത്രമായി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മുഖ്യപത്രാധിപര്‍ എം.പി.മന്മഥന് ഒന്നാം പേജില്‍ മുഖപ്രസംഗത്തില്‍ കുറിച്ചിട്ടു, ”എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ട്.” അക്കാലംമുതല്‍ ധര്‍മകാഹളം മുഴക്കിക്കൊണ്ട് നടന്നുവരുന്ന പടയോട്ടത്തിന് 40 വയസ്സായി. ധര്‍മസംസ്ഥാപനമാണ് പത്രത്തിന്റെ ജന്മോദ്ദേശ്യമെന്ന് വ്യക്തം. അധാര്‍മിക ശക്തികള്‍ക്ക് കടുത്തപ്രഹരമേല്പ്പിച്ചുകൊണ്ട് ധര്‍മത്തിന്റെ വൈജയന്തി പാറിക്കാന്‍ ജന്മഭൂമിക്ക് കഴിഞ്ഞു.
സമൂഹശരീരത്തില്‍ പ്രവേശിച്ച രോഗാണുക്കളെ നശിപ്പിച്ച് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് യഥാര്‍ത്ഥ പത്രധര്‍മമെന്ന് ജന്മഭൂമി ഉറച്ചുവിശ്വസിക്കുന്നു. വാര്‍ത്തകളും ലേഖനങ്ങളും മുഖപ്രസംഗങ്ങളും മാരകരോഗങ്ങള്‍ പിടിപെട്ട് പിടയുന്ന സമൂഹശരീരത്തെ ചികിത്സിച്ച് രക്ഷപ്പെടുത്തുന്നതിന് ലക്ഷ്യംവച്ചുള്ളതാണ്. ഔഷധവീര്യം പകര്‍ന്നുകൊടുക്കുന്ന നാല്പ്പാമരമായി നിലകൊള്ളുകയാണ് ജന്മഭൂമി.
പ്രകൃതിയെ മുച്ചൂടും നശിപ്പിച്ച് അത്യാര്‍ത്ഥിയോടെ പരക്കം പായുന്ന സമകാലീന സമൂഹത്തിനുമുന്നില്‍ പാരസ്ഥിതിക സ്നേഹത്തിന്റെ വ്യക്തമായ സന്ദേശമാണ് ജന്മഭൂമി നല്‍കുന്നത്. അന്നവും വെള്ളവും മണ്ണും മുടിക്കുന്ന വികസന പ്രോജക്ടുകള്‍ വഴി പ്രകൃതിവിഭവങ്ങളെ ചൂഷണംചെയ്യുന്ന വന്‍കിട കോര്‍പറേറ്റ് ശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ, പതറാതെ സുധീരം നിരന്തരപോരാട്ടമാണ് പത്രം നടത്തിവരുന്നത്. പണവും അധികാരവും ഉപയോഗിച്ച് പ്രകൃതിയെ ഒന്നാകെ വിലയ്ക്കുവാങ്ങുന്ന ശക്തികളെ തുറന്നുകാണിച്ച് ആറന്മുള, വിളപ്പില്‍ ശാല, ചെങ്ങറ, അരിപ്പ തുടങ്ങി വിവിധസ്ഥലങ്ങളില്‍ മണ്ണിനും വെള്ളത്തിനുംവേണ്ടി നടന്നിട്ടുള്ള അതിജീവനസമരങ്ങള്‍ക്ക് ശക്തിപകര്‍ന്നു.
നിര്‍ബന്ധിതമതംമാറ്റം, മതവിവേചനം, മദ്യപാനം, സ്ത്രീധനസമ്പ്രദായം, ധൂര്‍ത്ത്, ആഡംബരം തുടങ്ങിയ സാമൂഹ്യതിന്മകള്‍ക്കും വിപത്തുകള്‍ക്കും എതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുള്ള ഒരു തിരുത്തല്‍ ശക്തിയായി നിലയുറപ്പിക്കാന്‍ ജന്മഭൂമിക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യസമരസതയിലൂടെ സമഗ്രവും സമൂലവുമായ സാമൂഹ്യപരിഷ്കരണം സാധ്യമാക്കുന്നതില്‍ പത്രം നല്‍കിയിട്ടുള്ള സംഭാവന കനപ്പെട്ടതാണ്.
ജനങ്ങളുടെ അവകാശസമരമുഖങ്ങളില് ജ്വലിക്കുന്ന തീപ്പന്തമായി ജന്മഭൂമി ഇന്നും പ്രശോഭിക്കുന്നു. 40 വര്‍ഷംകൊണ്ട് കേരളത്തിന്റെ സമൂഹമനസ്സിനെ ക്രിയാത്മകമായി രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞുവെന്ന അഭിമാനബോധത്തോടെ ഇനിയും മുന്നോട്ട് നീങ്ങാം. മുന്‍പേ നടന്നവരുടെ കാലടിപ്പാടുകള്‍ പ്രേരണയും പ്രചോദനം നല്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: