നേരത്തെ അറിയുന്നതും നിരന്തരം കേള്‍ക്കുന്നതുമായ വാര്‍ത്തകളധികവും നേരല്ല എന്ന് തിരിച്ചറിയുന്ന കാലത്താണ് ‘ജന്മഭൂമി’ നാല്പത്തിയൊന്നാം വയസ്സിലേക്ക് കടന്നിരിക്കുന്നത്. നാലുപതിറ്റാണ്ടു മുമ്പ് കോഴിക്കോട് നിന്നും ഒരു സായാഹ്നപത്രമായി ആരംഭിച്ചതാണ് ‘ജന്മഭൂമി’. കംസന്റെ തടവറയില്‍ പിറന്ന ശ്രീകൃഷ്ണനെപ്പോലെ ശൈശവത്തില്‍ തന്നെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കേരളത്തിലെ ഒരേ ഒരു പത്രമാണ് ജന്മഭൂമി.
കോഴിക്കോട് പത്രം ആരംഭിച്ച് രണ്ടുമാസം തികയുംമുമ്പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സത്യം അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശങ്ങളുടെ കഴുത്തറുക്കുകയായിരുന്നു അടിയന്തരാവസ്ഥയിലൂടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആദ്യം ചെയ്തത്.
ചൊല്പടിക്കല്ലാത്ത പത്രങ്ങളെ നിയന്ത്രിക്കാന്‍ ഏതറ്റംവരെ അക്കാലത്ത് ഭരണകൂടം പോകാന്‍ തയ്യാറായി. സെന്‍സര്‍ ചെയ്ത് ഭരണക്കാര്‍ക്ക് ഉത്തമബോധ്യവും അംഗീകാരവുമുള്ള വാര്‍ത്തകള്‍ മാത്രമേ അന്ന് പത്രങ്ങളിലൂടെ പുറത്തുവരാന്‍ പാടുള്ളൂ. കൊച്ചുപത്രമാണെങ്കിലും ‘ജന്മഭൂമി’ നട്ടെല്ലു വളയ്ക്കാന്‍ തയ്യാറായില്ല. സായാഹ്നപത്രമാണെങ്കിലും വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിച്ചപ്പോള്‍ ഒരു കോപ്പി ലഭിക്കാന്‍ വായനക്കാര്‍ പത്രം ഓഫീസിനു മുന്നില്‍ കാലേക്കൂട്ടി തന്നെ ക്യൂവായിരുന്നു.
1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിറ്റേന്ന് വലിയവാര്‍ത്തയാക്കി ജന്മഭൂമി ജനങ്ങളിലെത്തിച്ചത് വലിയ അത്ഭുതത്തോടെ സഹജീവികള്‍ വീക്ഷിച്ചു. ഒരാഴ്ച മാത്രമേ ഘനഗംഭീരമായ വാര്‍ത്തകളുമായി ജന്മഭൂമി പുറത്തിറങ്ങിയുള്ളൂ. ജൂലായ് രണ്ടിന് അര്‍ദ്ധരാത്രി ജന്മഭൂമി ഓഫീസില്‍ സായുധരായ പോലീസുകാരെത്തി. ഓഫീസ് മുഴുവന്‍ അടിച്ചുതകര്‍ത്തു. ഫയലുകളും പത്രങ്ങളും വാരിക്കൊണ്ടുപോയി. ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തല്ലിയുടച്ചു. പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടി, പ്രമോട്ടര്‍ യു.ദത്താത്രേയറാവു, പ്രധാന ചുമതല വഹിച്ചിരുന്ന പി. നാരായണ്‍ജി തുടങ്ങി നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു.
കേരളത്തില്‍ ഇങ്ങനെ വേട്ടയാടപ്പട്ട ഒരു പത്രവുമില്ലെന്ന് പറയുമ്പോള്‍തന്നെ മറ്റുപത്രങ്ങള്‍ അന്ന് സ്വീകരിച്ച നിലപാടെന്തായിരുന്നുവെന്ന് വ്യക്തമാകും. വാര്‍ത്തകളുമായി സെന്‍സര്‍ ഓഫീസറുടെ മുന്നില്‍ ഓച്ചാനിച്ച് നിന്ന് അനുമതി വാങ്ങുകയാണ് അന്ന് മുഖ്യധാരാ പത്രങ്ങളുടെയും വിപ്ലവപത്രങ്ങളുടെയും മുഖ്യജോലി.
സത്യസന്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച് ജനങ്ങളെ അറിയിക്കണമെന്ന നിര്‍ബന്ധമൊന്നും അവര്‍ക്കുണ്ടായില്ല.’ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്നതായിരുന്നു അവരുടെ നിലപാട്. ‘കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയാന്‍ തയ്യാറായ’ പത്രങ്ങളെക്കുറിച്ച് ഇത് സംബന്ധിച്ച് അടിയന്തരാവസ്ഥക്കാലം മുഴുവന്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന മുന്‍ ഉപപ്രധാനമന്ത്രി ലാല്‍കൃഷ്ണ അദ്വാനി എഴുതിയത് വെറുതെയായിരുന്നില്ല.
അടിയന്തരാവസ്ഥയുടെ കിരാതവാഴ്ചയ്ക്ക് ശേഷമായിരുന്നു ജന്മഭൂമിക്ക് പുനര്ജന്മം. അടച്ചുപൂട്ടപ്പെട്ട കോഴിക്കോട്ടെ സായാഹ്ന പത്രം എറണാകുളത്ത് പ്രഭാതദിനപത്രമായി 1977 നവംബര്‍ 14നാണ് പുനരവതരിച്ചത്.
കേരളത്തിന്റെ വിഖ്യാത വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധിയനും സര്‍വ്വോപരി സര്‍വ്വോദയ പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. എം.പി.മന്മഥനായിരുന്നു മുഖ്യപത്രാധിപര്‍. സാമ്പത്തിക പ്രയാസങ്ങളും സര്‍ക്കാരുകളുടെ തടസ്സപ്പെടുത്തലുകളുംമൂലം ഏറെ ക്ലേശിച്ചും കഷ്ടപ്പെട്ടുമായിരുന്നു പ്രവര്‍ത്തിച്ചത്.
അയ്യപ്പന്റെ പൂങ്കാവനത്തില്‍ അനധികൃതമായി കയ്യേറി പള്ളിപണിയാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭത്തിനൊപ്പവും ഒരു പടി മുന്നിലും നിന്നതിനാല്‍ ജന്മഭൂമിയുടെ പരസ്യം നിര്‍ത്തലാക്കി. കേരളത്തില്‍ ഒരു പത്രത്തിനുനേരെയും ചെയ്യാത്ത ഈ കൃത്യം കെ.കരുണാകരന് സര്‍ക്കാരിന്റെ നഗ്നമായ പക്ഷപാതത്തിന്റെയും വര്ഗ്ഗീയപ്രീണനത്തിന്റെയും തെളിവായിരുന്നു. ഭരണം മാറേണ്ടിവന്നു സര്‍ക്കാരിന്റെ വിലക്ക് നീങ്ങാന്‍. പരസ്യം പുനഃസ്ഥാപിച്ചെങ്കിലും അര്‍ഹമായ നിരക്ക് വര്‍ദ്ധന പലപ്പോഴും ജന്മഭൂമിക്ക് അനുവദിച്ചുകിട്ടാതെയുമായി.
കേരളത്തിലെ മാറി മാറിവരുന്ന സര്‍ക്കാരുകളുടെ കൊള്ളരുതായ്മകള്‍ക്കെതിരെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പത്രം എന്ന നിലയില്‍ മാത്രമല്ല ജനങ്ങള്‍ ജന്മഭൂമിയെ കണ്ടത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് ജാതി, മത, വര്‍ഗ്ഗീയ പ്രീണനത്തെ സധൈര്യം തുറന്നുകാട്ടാനും ജന്മഭൂമി തയ്യാറായി.
മാത്രമല്ല ഹിന്ദുഭൂരിപക്ഷത്തിനെതിരായ സംഘടിത അക്രമത്തെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നടത്തിക്കൊണ്ടിരിക്കുന്ന മതംമാറ്റങ്ങളെയും തുറന്നുകാട്ടുന്നത് ജന്മഭൂമി മാത്രമായി. ലൗജിഹാദ് പോലുള്ള ഹിഡന്‍ അജണ്ട വെളിച്ചത്താക്കാനും, വനവാസികളെ ചൂഷണം ചെയ്യുന്ന കറുത്തശക്തികള്‍ക്ക് നേരെ വിരല്‍ചൂണ്ടാനും മണ്ണ്, പെണ്ണ്, മണല്‍, മരം മാഫിയകള്‍ക്ക് നേരെയും തുറന്നുവച്ച കണ്ണുമായി ജന്മഭൂമി പ്രവര്‍ത്തിച്ചപ്പോള്‍ ഇതാണ് നമ്മുടെ യഥാര്‍ത്ഥ പത്രമെന്ന് തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായി.
അതുകൊണ്ടുതന്നെയാണ് സായാഹ്നപത്രമായി തുടങ്ങിയ ജന്മഭൂമിക്ക് പ്രഭാതദിനപത്രമായി എറണാകുളത്ത് പുനരാരംഭിച്ച് ഉറച്ചകാല്‍വയ്പോടെ പ്രയാണം തുടരാന്‍ കഴിഞ്ഞത്. ഇന്ന് കോഴിക്കോട്, കൊച്ചി, കോട്ടയം, കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലായി ആറ് എഡിഷനുകളുണ്ട്.
സമീപഭാവിയില്‍ രണ്ടോ മൂന്നോ എഡിഷന് കൂടി ആലോചനയിലാണ്. ഒപ്പം മറ്റ് പ്രസിദ്ധീകരണങ്ങളും. വായനക്കാരുടെ സമ്മര്‍ദ്ദമാണ് സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മുന്നോട്ടുതന്നെ പോകാന്‍ ജന്മഭൂമിയെ പ്രേരിപ്പിക്കുന്നത്. വായനക്കാരും, വരിക്കാരും അഭ്യുദയകാംക്ഷികളുമാണ് ജന്മഭൂമിയുടെ കരുത്ത്. ജന്മഭൂമി പ്രതിനിധാനം ചെയ്യുന്ന ആശയം ഉള്‍ക്കൊള്ളുന്നവരാണ് ഇന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്നത് എന്നറിയുമ്പോള്‍ ജന്മഭൂമിയെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷ വലുതാണ്.
ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാനുള്ള തയ്യാറെടുപ്പിലാണ് ജന്മഭൂമി. നാല്പതാം വാര്‍ഷികാഘോഷം ഒരുവര്‍ഷം നീണ്ടുനില്ക്കുന്നതാകണമെന്നാണ് ആഗ്രഹം. അതൊരു അവിസ്മരണീയ സംഭവമായി ഏവര്‍ക്കും ഓര്‍ക്കാനും ആവേശമുണര്‍ത്താനും ഉപകരിക്കും. വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് ശ്രീപത്മനാഭന്റെ തിരുസന്നിധിയില്‍ തുടക്കമിടുകയാണ്.
കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന ആഘോഷപരിപാടികള്‍ വര്‍ണ്ണാഭമായിരിക്കും. അതിന് സര്വ്വമാനജനങ്ങളുടെ സഹായസഹകരണവും ഉണ്ടാകുമെന്നതില്‍ സംശയമില്ല. എങ്കിലും ഒരഭ്യര്‍ത്ഥന. വരൂ നമുക്കൊത്ത് നീങ്ങാം, വിജയത്തിനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: