കൊച്ചി: അന്വേഷണ ഏജന്‍സികള്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍. അഴിമതിക്കേസില്‍ കുടുങ്ങുന്നതു നാണക്കേടല്ലാത്ത കാലമാണിതെന്നും നിയമ സംവിധാനത്തിലെ പോരായ്മ അഴിമതികള്‍ക്കു കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കീഴിലായതിനാല്‍ സമ്മര്‍ദ്ദം ഏറെയാണ്. അഴിമതി കണ്ടെത്തേണ്ട വകുപ്പുകള്‍ക്ക് മുകളില്‍ ഡെമോക്ളിസിന്റെ വാള് ഉണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നിയമനിര്‍മാണ സഭകളിലേക്ക് അയയ്ക്കരുതെന്നും ആഗോള അഴിമതി നിര്‍മാര്‍ജന ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയതുകൊണ്ട് വിന്‍സണ്‍ എം. പോള്‍ പറഞ്ഞു.
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടുണ്ട്. അഴിമതി കേസുകളിലെ നിയമനടപടികള്‍ വൈകുന്നത് അഴിമതിക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാവുന്നു. ഈ സാഹചര്യം മാറാതെ അഴിമതി തുടച്ച് നീക്കാനാവില്ല. മാധ്യമങ്ങള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കുമേല്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ അഴിമതി ഒരു പരിധിവരെയെങ്കിലും തടയാനാകും. അഴിമതി വിരുദ്ധ സംസ്കാരം വളര്‍ന്നുവന്നാല്‍ മാത്രമെ അഴിമതി തുടച്ചുനീക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
200 കേസുകള്‍ വിജിലന്‍സിന്റെ മുമ്പില്‍ കെട്ടിക്കിടപ്പുണ്ട്. അവയുടെയെല്ലാം അന്വേഷണം പൂര്‍ത്തിയാകാന്‍ 25 വര്‍ഷമെങ്കിലും എടുക്കും. ഈ കേസുകള്‍ തീര്‍പ്പാക്കാന്‍ വേഗത്തില്‍ നടപടിയുണ്ടാവണമെന്നും എഡിജിപി ആവശ്യപ്പെട്ടു. അഴിമതിക്കേസില്‍ വിചാരണക്കോടതിക്കുശേഷം ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വിചാരണ പൂര്‍ത്തിയാകുന്നതോടെ അഴിമതി നടത്തിയ ആളുടെ ജീവിതം അവസാനിച്ചിരിക്കും.
അനധികൃതമായ സ്ഥലംമാറ്റങ്ങള്‍ പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസില്‍ അന്വേഷണം നിയമപരമായും സത്യസന്ധമായും നടപടിയുണ്ടാകും. അന്വേഷണത്തില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്നും വിന്‍സണ്‍ എം.പോള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: