മനസ്സിന്റെ സങ്കല്പ വികല്പാദികള് ക്ഷയിച്ച് വിറകില്ലാത്ത അടുപ്പുപോലെ സ്ഫുരിക്കാതിരിക്കുമ്പോള്‍ അതിന്റെ സ്വരൂപത്തേയും നശിപ്പിച്ചാല്‍ വാചാമഗോചരമായ ഏതൊരു സ്വരൂപം ശേഷിക്കുന്നോ അതാണ് പരമാത്മരൂപം. ജീവചൈതന്യത്തിന്റെ വിഷയ വിമുഖമായ സ്വരൂപം യാതൊന്നാണോ അതുതന്നെയാണ് ജ്ഞാനമാത്രവും, പരിശുദ്ധവും ശാന്തവുമായ ആത്മരൂപം.
വെയിലോ കാറ്റോ മഴയോ, തീയോ മറ്റു വസ്തുക്കളോ ശരീരത്തിലേറ്റാലും അത്തരം അനുഭവങ്ങളെ കണക്കിലെടുക്കാതെ മനസ്സാകുന്ന ഉപാധിയോടുകൂടിയ ജീവന്റെ ഏതൊരു രൂപമാണ് ഭവിക്കുന്നത് അതാണ് സംസാരാതീതമായ പരമാത്മസ്വരൂപം. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി ഇവ ഇല്ലാതെ അനന്തമായ ചിരകാല നിദ്രയുടെ രൂപമേതാണോ അതാണ് ആത്മസ്വരൂപം. മനസ്സ്, ബുദ്ധി, അഹങ്കാരം, ഇവയില്ലാത്ത നിശ്ചലസ്ഥാവരങ്ങള് ജ്ഞാനപൂര്ണ്ണങ്ങളായി സ്ഥിതിചെയ്യുന്നുവെങ്കില്‍ അവയെ പരമാത്മരൂപത്തോടുപമിക്കാം. ചലനവും, വികാരവും വിചാരാദികളുമില്ലാത്ത സര്‍വവ്യാപിയായ ഉണര്‍വാണ് ആത്മതത്ത്വം.
പരമാര്ത്ഥജ്ഞാനമില്ലാതെ പരമപദത്തെ ദര്‍ശിക്കാന്‍ കഴിയാത്ത മൂഢബുദ്ധികള്ക്ക് അസത്തായ ഈ പ്രപഞ്ചം സത്തായും വജ്രംപോലെ കഠിനമായും തോന്നിക്കുന്നതിനാല്‍ അവര്‍ അനിഷ്ട ഫലങ്ങള്‍ക്ക് പാത്രീഭൂതരാകുന്നു. മൃഗതൃഷ്ണപോലെ മൂഡന്മാര് അസത്തായ ഈ ജഗത്തിനെ സത്യമെന്ന് കരുതുന്നു. ഇത് അഹന്ത മുതലായ അഭിമാനങ്ങളോടുകൂടിയ ഒരു സ്വപ്നം മാത്രമാണ്. ജാഗ്രത്തില്‍ കാണപ്പെടുന്ന സര്‍വ ചരാചരങ്ങളും സ്വപ്നതുല്യമാണെന്ന് മനസ്സിലാക്കണം.
പ്രത്യക്ഷത്തില്‍ ഇവയെല്ലാം സത്യമായി തോന്നുന്നു. വെറും ഭ്രാന്തിമാത്രമായി പ്രകാശിക്കുന്ന അവസ്തുവായ മനസ്സിന്റെ സങ്കല്പം മാത്രമാണ് ജഗത്ത്. മായാരൂപമായ മനസ്സ് നശിക്കുമ്പോള്‍ നിര്‍വികാരവും വിശുദ്ധവുമായ ബ്രഹ്മം അവശേഷിക്കുന്നു. കാറ്റടിക്കുമ്പോള്‍ കടല്‍വെള്ളം ഇളകി തിരകളായി പൊങ്ങുന്നതുപോലെ മായാബന്ധത്താല്‍ ബ്രഹ്മത്തില്‍ സൃഷ്ടികളും തോന്നപ്പെടുന്നു. അസത്യങ്ങളായ അനുഭൂതി സത്യരൂപത്തില് ജീവാകാശത്തില് പ്രകാശിക്കുന്നു. ജീവിതചൈതന്യത്തില് ഗ്രഹണോന്മേഷാദി ശക്തികളോടുകൂടിയ പ്രതിഭ സ്ഥിതിചെയ്യുന്നു. ജന്മാന്തരവാസനകളുടെ വികാസങ്ങള്‍ ആ പ്രതിഭയിലുണ്ടായി ചിദാകാശത്തില് പ്രതിബിംബിക്കുന്നതുകൊണ്ടാണ് ജീവികള്‍ക്ക് പ്രപഞ്ചാനുഭൂതി ഉണ്ടാകുന്നത്.
ബ്രഹ്മം അഥവാ ഈശ്വരന് ആര്‍ക്കും ഒന്നും ചെയ്തുകൊടുക്കുന്നില്ല. ജീവന് സ്വന്തം അഭീഷ്ടങ്ങളെ സ്വയം സാധിക്കുകയാണ് ചെയ്യുന്നത്. ഫലത്തെ നല്‍കുന്നത് പഴയ കര്‍മ്മവാസനയോടുകൂടി ജീവരൂപത്തില്‍ ഓരോരുത്തരിലുമുള്ള മായയാല്‍ മറയ്ക്കപ്പെട്ട ഇച്ഛാശക്തിയാണ്. മനുഷ്യപ്രയത്നത്തില്‍ സങ്കല്പം ഏതു പ്രകാരത്തില്‍ ഉദയം ചെയ്യുന്നുവോ അതേ പ്രകാരത്തിലുള്ള ഫലത്തെത്തന്നെ ആ ജീവകാലാന്തരത്തില് ലഭിക്കുന്നു. അവനവന്റെ സങ്കല്പവും പ്രയത്നവും തന്നെയാണ് ദേവതയായിട്ടോ തപസ്സായിട്ടോ രൂപാന്തരപ്പെട്ട് ഫലത്തെ നല്‍കുന്നത്. അവനവന്റെ ഭാവനയും പ്രയത്നവുമല്ലാതെ മറ്റൊന്നും ഒരാളേയും ഒരിക്കലും അനുഗ്രഹിക്കുന്നില്ല.
പരമമായ ശാന്തിപദത്തിന്നുവേണ്ടി പ്രപഞ്ചത്തെ നിശ്ശേഷം ഉപേക്ഷിക്കുക ആത്മ ജോതിസ്സല്ലാതെ മറ്റൊന്നും തന്നെ ഇല്ലെന്നുള്ള ബോധം ദൃഡമാക്കുക. ആനന്ദമയവും അവ്യയവുമായ ബ്രഹ്മമാണ് സര്‍വത്ര വിളങ്ങുന്നത് എന്നും ദൃഡമായി വിശ്വസിക്കുക.നിശ്ചലമായ സമുദ്രത്തിന്റേയും കാറ്റ് തട്ടാത്ത വിളക്കിന്റേയും സ്പന്ദനം പോലെ ബ്രഹ്മത്തിനുണ്ടാകുന്ന സ്പന്ദനമാണ് ജീവന്. ചെറുതായി കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയില്‍ സാവധാനമായി കൂടുതല്‍ വിറകുകള്‍ ഇട്ടുകൊടുക്കുമ്പോള്‍ അവ ആളിക്കത്തി പ്രകാശം വര്‍ദ്ധിപ്പിക്കുന്നതുപോലെ ജീവന് സങ്കല്പാധിക്യത്താല് അനുക്രമമായി അഹന്തയെ പ്രാപിക്കുന്നു. സങ്കല്പോന്മുഖതയെ പ്രാപിക്കുന്ന അഹന്തയാകട്ടെ ചിത്തം, ചേതസ്സ്, മനസ്സ്, മായ, പ്രകൃതി എന്നീ നാമങ്ങളാല്‍ അറിയപപെടുന്നു. ഇങ്ങനെ പരമമായ കാരണത്തില്‍ നിന്ന് ആദ്യം മനസ്സും മനസ്സില്‍ നിന്ന് ജഗത്തും ഉത്ഭവിക്കുന്നു.
ബ്രഹ്മവും ജീവനും തമ്മില്‍ മാറ്റമില്ലാത്തതുപോലെ ജീവനും മനസ്സും തമ്മിലും; മനസ്സും ജഗത്തും തമ്മിലും ഭേദങ്ങളില്ല. ഇതിന്നു പ്രമാണമായി മഹര്‍ഷി ഒരു പഴയ കഥ പറയുകയുണ്ടായി.
പണ്ട് ഹിമവല്‍സാനുക്കളില്‍ കരിക്കട്ടപോലെ കറുത്തു ഭയങ്കരിയായ ഒരു രാക്ഷസി വസിച്ചിരുന്നു. കര്‍ക്കടി എന്ന പേരായ അവളുടെ ശരീരത്തിന്റെ വലുപ്പംകൊണ്ടും ഭക്ഷണ ദൗര്‍ലഭ്യത്താലും അവളുടെ ജഠരാഗ്നി എപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു. ഭക്ഷണ സംതൃപ്തി ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അവള് നദീജല പ്രവാഹങ്ങളെയെല്ലാം വിഴുങ്ങുന്ന സമുദ്രംപോലെ ജംബുദ്വീപിലെ ജീവരാശികളെ മുഴുവന്‍ തനിക്ക് വിഴുങ്ങാന്‍ കഴിഞ്ഞാല്‍ തന്റെ വിശപ്പ് മാറിക്കിട്ടുമെന്ന് ചിന്തിച്ചു.
അതിനായി ഉഗ്രതപസ്സ് ആരംഭിച്ചു. ഒറ്റക്കാലില്‍ സൂര്യബിംബത്തിലും ചന്ദ്രബിംബത്തിലും ദൃഷ്ടിയുറപ്പിച്ച് കാറ്റ്, മഴ, മഞ്ഞ്, വെയില് എന്നിവ വകവെക്കാതെ പര്‍വതത്തിന്റെ ഒരു ശിഖരം തന്നെയാണോ എന്നു തോന്നുമാറ് ഇളകാതെ വളരെക്കാലം തപസ്സുചെയ്തു. ഉഗ്രതപസ്സില്‍ സന്തുഷ്ഠനായ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. എന്തു വരമാണ് ചോദിക്കേണ്ടത് എന്ന് ഒരുനിമിഷം അവള് ആലോചിച്ചു. ഭഗവന്‍ ഇരുമ്പ്പോലെ കഠിനവും രോഗരൂപത്തിലുള്ളതുമായ ഒരു ജീവന്റെ സൂചികയായി ഭവിക്കാന്‍ അവിടന്നനുഗ്രഹിക്കണമെന്ന് അവള് പ്രാര്‍ത്ഥിച്ചു. ആ രൂപത്തില്‍ എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ കടന്ന് സ്ഥിതിചെയ്തുകൊണ്ട് തൃപ്തിയാംവണ്ണം ഭക്ഷിക്കാമല്ലോ എന്നായിരുന്നു ചിന്തിച്ചിരുന്നത്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: