ന്യൂദല്‍ഹി: മുംബൈ ഭീകാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ സക്കീ-ഉര്-റഷ്മാന്‍ ലഖ്വിയെ ജയില്മോചിപ്പിച്ച പാക്കിസ്ഥാന് നടപടിയുടെ ശരിതെറ്റുകള്‍ യു എന്‍ സുരക്ഷാ സമിതി ചര്‍ച്ചചെയ്യും. പാക്കിസ്ഥാനും ഭീകരതയ്ക്കുംമേല് ഭാരതം നേടിയ വിജയവും മേല്‍ക്കോയ്മയുമാണ് ഈ തീരുമാനം വെളിവാക്കുന്നത്.
ആഗോള ഭീകരവിരുദ്ധ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കടക വിരുദ്ധമാണ് പാക്കിസ്ഥാന് സര്‍ക്കാരിന്റെ നടപടിയെന്ന് നരേന്ദ്ര മോദി സര്‍ക്കാരിന് നയതന്ത്ര മാര്‍ഗ്ഗത്തില്‍ ഐക്യ രാഷ്ട്ര സംഘടനയെ ബോധ്യപ്പെടുത്താനായി. യു എന്നിലെ ഭാരത സംബാസഡര്‍ അശോക് മുഖര്‍ജി ഐക്യ രാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിലെ അല്‍ഖ്വയ്ദ സാങ്ഷന്‍സ് കമ്മിറ്റി അദ്ധ്യക്ഷന്‍ അംബാസഡര്‍ ജിം മക് ലെയ്ക്ക് എഴുതിയ കത്തില്‍ ലഖ്വിയെ പാക്കിസ്ഥാന് സര്‍ക്കാര്‍ ജയിലില്‍നിന്നു മോചിപ്പിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഗോള കരാറുകളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് മോചനം എന്നായിരുന്നു മുഖ്യ വാദം.
കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരമാണ് മോചനം എന്ന പാക്കിസ്ഥാന് നിലപാടിനേയും ഭാരതം എതിര്‍വാദം കൊണ്ടു കീഴടക്കി. ഭീകരരുടെ പട്ടികയില്‍ പേരുള്ള ലഖ്വിക്ക്, അയാളുടെ സമ്പാദ്യം മരവിപ്പിച്ചിരിക്കുന്നുവെന്ന കാരണത്താല്‍ പണം ആര്‍ക്കെങ്കിലും കൊടുക്കാനോ വാങ്ങാനോ കഴിയില്ലെന്നിരിക്കെ ജാമ്യത്തുക അയാള്‍ക്കു കൈമാറ്റം ചെയ്യാനാവില്ല. അയാള്‍ക്കു വേണ്ടി ആരെങ്കിലും ജാമ്യാപേക്ഷ നല്കുന്നതു പോലും കരാറിന്റെ ലംഘനമാണെന്ന് ഭാരതം ചൂണ്ടിക്കാട്ടി.
ഇതിനെ തുടര്‍ന്നാണ് മക് ലേ ഔദ്യോഗികമായി പ്രതികരിച്ചത്. ഭാരതം ഉയര്‍ത്തിയ വിഷയങ്ങളും ആശങ്കകളും ശരിവെച്ച മക് ലെ മോചന വിഷയം അടുത്ത യു എന്‍ സുരക്ഷാ സമിതി യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു. അടുത്ത യോഗം ഒന്നുരണ്ട് ആഴ്ചയ്ക്കുള്ളില്‍ നടക്കും.
യു എന്‍ സമിതി 2008 ഡിസംബറില്‍ ലഖ്വിയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിരുന്നു. അല്‍ഖ്വയ്ദ, ലഷ്കര്‍ ഇ തൊയ്ബ ബന്ധങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സംഘടനകളുടെ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി, ധന സഹായം ചെയ്ത്, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്നു വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്.
166 പേര് കൊല്ലപ്പെട്ട 2008ലെ മുംബൈ ഭകീരാക്രമണത്തിനു പുറമേ ഇറാഖിലും തെക്കു-കിഴക്കന്‍ ഏഷ്യയിലും വിവിധ ഭീകരാക്രമണങ്ങളിലും ലഖ്വിക്ക് പങ്കുണ്ടെന്നു വ്യക്തമായതായി സമിതി വിലയിരുത്തിയിരുന്നു. അഫ്ഘാനിസ്ഥാനില്‍ ഭീകര പരിശീലന ക്യാമ്പുകള്‍ നടത്താനും ലഖ്വി ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അയാളെ ഭീകര പട്ടികയില്‍ പെടുത്തിയതും സ്വത്തുക്കള്‍ മരവിപ്പിച്ചതും.
55 കാരനായ ലഖ്വി, ലഷ്കര്‍ ഇ തൊയ്ബ സ്ഥാപകനും ജമാഅത്-ഉദ് ദാവാ തലവന്‍ ഹാഫീസ് സയീദിന്റെ അടുത്ത ബന്ധുവാണ്.
ഭാരതം സ്വാഗതം ചെയ്തു
ന്യൂദല്‍ഹി: ലഖ്വിയുടെ മോചന വിഷയം ചര്‍ച്ചചെയ്യുമെന്ന യു എന്‍ സമിതിയുടെ ഉറപ്പിനെ സ്വാഗതം ചെയ്ത ഭാരതം ഈ വിഷയത്തില്‍ പാക്കിസ്ഥാന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തു.
പാക്കിസ്ഥാന് അാതാരാഷ്ട്ര കരാറുകളെ അപഹസിക്കുന്ന നിലപാടുകൈക്കൊണ്ടതിനെ എല്ലാ രാജ്യങ്ങളും അപലപിക്കേണ്ടതുണ്ട്. ഭീകര പ്രവര്‍ത്തകനായ ലഖ്വിയെ മോചിപ്പിച്ച വിഷയത്തില്‍ പാക്കിസ്ഥാനോടു വിശദീകരണം ചോദിക്കുമെന്ന യുഎന്‍ നിലപാട് ഞങ്ങള്‍ ഏറെ സ്വാഗതം ചെയ്യുന്നു, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പാക്കിസ്ഥാന് ഈ നടപടി കോടതി മുഖാന്തിരം ചെയ്യിക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ വിഷയത്തില്‍ പാക്കിസ്ഥാന് ആത്മാര്‍ത്ഥ തെളിയിക്കണമെന്ന് ഭാരതം വ്യക്തമാക്കിയതെന്നും റിജ്ജു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: