ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകളെ വംശഹത്യ നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പണ്ഡിറ്റുകളുടെ പ്രകടനവും ധര്‍ണ്ണയും. ജന്തര്‍ മന്തറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയായിരുന്നു പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും. കശ്മീര്‍ താഴ്വരയില് പണ്ഡിറ്റുകളെ കൂട്ടക്കൊല നടത്തിയവര്ക്കെല്ലാമെതിരേ കേസെടുക്കണമെന്നും പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍, പലായനം ചെയ്തവരുടെ വിശ്വാസംകൂടി ആര്‍ജ്ജിച്ചു വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രകടനക്കാര്‍ ഹുറീയത്തിനും വിഘടന വാദികള്ക്കുമെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്തു തീരുമാനം എടുത്താലും ആദ്യം കശ്മീരി പണ്ഡിറ്റുകളോടു സംസാരിക്കണമെന്ന് ജമ്മു കശ്മീര്‍ വിചാര്‍ മഞ്ച് ജനറല്‍ സെക്രട്ടറി മനോജ് ഭാന്‍ പറഞ്ഞു. വിഘടനവാദികളില്‍ ആരെയും ഇക്കാര്യത്തില്‍ ബന്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഭാന്‍ പറഞ്ഞു.
താഴ്വാരത്തില്‍ നടത്തിയ വംശഹത്യയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മീഷന് വേണമെന്ന അവരുടെ ആവശ്യം ഏറെ ശ്രദ്ധേയമായി.
പലായനം ചെയ്തവരില്‍ 10-15 ശതമാനമേ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുള്ളുവെന്ന മുഖ്യമന്ത്രി മുഫ്തി സെയ്തിന്റെ പ്രസ്താവന സംഘടനാംഗങ്ങള്‍ തള്ളി. മുഴുവന്‍ കശ്മീരികളും ജന്മദേശമായ സംസ്ഥാനത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഭാന്‍ പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് അംഗമായ അശോക് പണ്ഡിറ്റ് മുംബൈയല്നിന്നെത്തിയാണ് പ്രകടനത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി മുഫ്തി സെയ്തിന്റെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. വിഘടനവാദികളായ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരിലേക്കു മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അത് സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കു വഴങ്ങിയല്ല, അവരുടെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കുമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മടങ്ങുന്നവര്‍ക്ക് സാമൂഹ്യ -രാഷ്ട്രീയ സംരക്ഷണം നല്‍കേണ്ടത് അധികാരികളുടെ കടമയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: