മുംബൈ: മുംബൈ ഐഐറ്റി കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൃതദേഹത്തിനടുത്ത് നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്നാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിയായ ജിതേഷ് ശര്‍മ(21) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് കാമ്പസിലുള്ള ഹോസ്റ്റലിന്റെ ടെറസിലാണ് ജിതേഷിന്റെ മൃതദേഹം കണ്ടെത്തിയത്. രോഹ്തക് സ്വദേശിയായ ജിതേഷ് മറ്റൊരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. വിഷാംശമുള്ള എന്തോ വസ്തു ജിതേഷ് കുടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. സോഡിയം ആസിഡിന്റെ ഒരു കുപ്പിയും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
പരീക്ഷകളുടെ ഫലത്തെപ്പറ്റി തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും തനിക്ക് നല്ല സ്ഥലത്ത് ജോലി ലഭിക്കില്ലെന്നുമാണ് കത്തില്‍ എഴുതിയിരുന്നത്. കുറച്ച് നാളുകളായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജിതേഷിന് സ്ഥാപനത്തില്‍ കൗണ്‍സിലിംഗിന് വിധേയനായിരുന്നതായി വൃത്തങ്ങള്‍ വ്യക്തമാക്കി.ഏപ്രില്‍ 24നും 29നും രണ്ട് പരീക്ഷകള്‍ ജിതേഷ് എഴുതിയിരുന്നു. യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളെപ്പറ്റി വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. 2014 സെപ്റ്റംബറില്‍ ഈ കാമ്പസിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനികേത് അംബോര്‍ ഹോസ്റ്റലിന്റെ ആറാം നിലയില്‍ നിന്നും വീണ് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: