കേരളത്തില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയശേഷം ആദ്യമായി സംഘപ്രവര്‍ത്തനത്തിനുവേണ്ടി വീടുവിട്ടിറങ്ങി രാഷ്ട്രസേവനത്തിന് സമര്‍പ്പിതജീവിതം നയിക്കാന്‍ തുടങ്ങിയ പ്രചാരകനെന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം മുന്‍ഗാമിയാണ്, ഞങ്ങളെല്ലാം വേണുവേട്ടന് എന്ന് വിളിക്കുന്ന ആര്. വേണുഗോപാല്‍.
1944 ന് മുമ്പ് സംഘപ്രവര്‍ത്തനത്തിന് കോഴിക്കോട്ടെത്തിയ നാഗപ്പൂര്‍കാരനായ ശങ്കര്‍ ശാസ്ത്രിയുടെ സ്നേഹവലയത്തില്‍പ്പെട്ട മുതിര്‍ന്ന വിദ്യാര്‍ത്ഥികളിലൊരാളാണ് വേണുവേട്ടന്. കൊല്ലങ്കോട്ട് രാവുണ്യേടത്ത് തറവാട്ടില്‍ നാണിക്കുട്ടി അമ്മയുടെയും നിലമ്പൂര്‍ കോവിലകത്ത് കൊച്ചുണ്ണി തിരുമുല്പാടിന്റെയും മകനാണ് വേണുഗോപാല്‍. നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മയും ടി.എന്‍. ഭര്‍തവര്‍മ്മയും വേണുവേട്ടനോടൊപ്പം സ്വയംസേവകരാവുകയും പിന്നീട് പ്രചാരകരായി രാഷ്ട്രസേവനത്തിനിറങ്ങുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആദ്യമായി പ്രചാരകനായി പാലക്കാട്ടും മറ്റു മലബാര്‍ പ്രദേശത്തുമായിരുന്നു പ്രവര്‍ത്തനം.
1953 കാലത്ത് കോട്ടയത്ത് പ്രചാരകനായിരിക്കുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചത്. ഞാനും പരമേശ്വര്‍ജിയും മറ്റും തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികളും സ്വയംസേവകരുമായിരുന്നു. കോഴിക്കോട്ടുഭാഗത്ത് വിദ്യാര്‍ത്ഥികളായിരുന്ന, സംഘപ്രവര്‍ത്തനത്തില്‍ക്കൂടി പ്രചാരകന്മാരായ മാധവ്ജിയും വേണുവേട്ടനും തെക്കന്‍ ദിക്കിലേക്ക് പിന്നീട് പ്രവര്‍ത്തകരായി വന്നു.
മാധവ്ജി ആലപ്പുഴയിലും വേണുവേട്ടന് കോട്ടയത്തും പ്രചാരകരായിരിക്കുമ്പോള്‍, എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എവിടെയെങ്കിലും പ്രചാരകനാകണമെന്നാഗ്രഹിച്ചിരിക്കുമ്പോഴാണ്, എന്നോട് കോട്ടയത്തുപോയി ആര്. വേണുഗോപാലിനെ കാണണമെന്നും, അദ്ദേഹത്തോടൊപ്പം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ പോയി ആശ്രമം വക സ്കൂളില്‍ അധ്യാപകനായി ആ പ്രദേശത്ത് സംഘപ്രവര്‍ത്തനം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള മാനനീയ ഭാസ്കര്‍റാവുവിന്റെ കത്ത് ലഭിച്ചത്. അങ്ങനെ കോട്ടയത്തുവച്ചു കണ്ടെത്തിയ വേണുവേട്ടന് ഒരിക്കലും മറക്കാന്‍ സാധിക്കാത്തവിധം എന്റെ മുന്‍ഗാമിയായി പ്രവര്‍ത്തിക്കുന്നു.
ഏതാനുംകാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ അസുഖം ബാധിച്ച് കുറച്ചുനാള്‍ ചികിത്സയിലായിരുന്ന വേണുവേട്ടന് കേസരിയുടെ പത്രാധിപരായി കോഴിക്കോട്ടെത്തിയിരുന്നു. ഞാനും 1954 മുതല്‍ പ്രചാരകനായി പല സ്ഥലത്തും പ്രവര്‍ത്തിച്ച് 1962 ല്‍ അസുഖം ബാധിച്ച് ചികിത്സ കഴിഞ്ഞ് കേസരി പത്രാധിപരായി കോഴിക്കോട്ടെത്തിയപ്പോള്‍, പത്രാധിപര്‍ സ്ഥാനത്ത് വേണുവേട്ടന്റെ പേരാണ് കണ്ടത്.
വേണുവേട്ടന് ഏതാനും കാലം ജനസംഘത്തിന്റെ സംഘടനാപ്രവര്‍ത്തനത്തിനുശേഷം ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംഘടനാപ്രവര്‍ത്തനം ഏറ്റെടുത്തു. പടിപടിയായി ഉയര്‍ന്ന് അഖിലഭാരതീയ ഉപാധ്യക്ഷനായി ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ച് തന്റെ സംഘടനാപാടവം പ്രകടിപ്പിച്ചു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ബിഎംഎസ് പ്രതിനിധിയായി പങ്കെടുത്ത് ശ്രദ്ധേയമായ ചര്‍ച്ചകള്‍ നടത്താനും തൊഴിലാളി പ്രസ്ഥാനത്തിന്റെ ഭാരതീയസങ്കല്‍പ്പം അവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞ വ്യക്തിയാണ് വേണുവേട്ടന്.
ദല്‍ഹിയില്‍ നിന്നു മടങ്ങിവന്ന് വിവിധ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും മാര്‍ഗ്ഗദര്‍ശനം നടത്തിക്കൊണ്ട് തൊണ്ണൂറാം ജന്മദിനത്തിലെത്തി നില്ക്കുന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകനായ വേണുവേട്ടന് എനിക്ക് എന്നും മാര്‍ഗ്ഗദര്‍ശിയാണ്, എന്നെ പ്രചാരകനാക്കാന്‍വേണ്ടി, അതിന്റെ ചവിട്ടുപടിയായ അധ്യാപകവൃത്തിക്കുവേണ്ടി വാഴൂര്‍ ഹൈസ്കൂളില്‍ എത്തിച്ചത് അദ്ദേഹമാണ്. അവിടെ നിന്നാണ് ഞാന്‍ പ്രചാരകനായത്. വേണുവേട്ടനില്‍ നിന്നാണ് കേസരി പത്രാധിപത്യം സ്വീകരിച്ചത്.
കേസരിയിലിരിക്കുമ്പോള്‍ ബാലഗോകുലമെന്ന കുട്ടികളുടെ സംഘടന തുടങ്ങാന്‍ പ്രേരണയായി ചിലതെല്ലാം വേണുവേട്ടന് കോഴിക്കോട്ട് ചെയ്തിരുന്നു. പത്രമാസികകളില്‍ ലേഖനങ്ങളെഴുതിയും സാമൂഹ്യപ്രശ്നങ്ങള്‍ ബഹുജനമധ്യത്തിലവതരിപ്പിച്ചും തന്റെ വാര്‍ധക്യത്തിലും അതിനെ വകവെച്ചു കൊടുക്കാതെ തന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ട്, സംഘത്തിന്റെ പ്രാന്തകാര്യാലയത്തില്‍ കഴിയുമ്പോഴും വേണുവേട്ടന് എനിക്ക് മാര്‍ഗദര്‍ശിയാണ്. മുന്‍ഗാമിയാണ്. നവതിയാഘോഷം അദ്ദേഹത്തിന്റെ കര്‍മ്മശേഷി വര്‍ധിപ്പിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: