ഭൂമിയില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന മഹാദുരന്തമാണ് നേപ്പാളിലുണ്ടായത്. മരണസംഖ്യ എത്രയായെന്ന് തിട്ടപ്പെടുത്താന്‍ പോലും കഴിഞ്ഞില്ല. അത് ഏഴായിരത്തിനും പതിനായിരത്തിനുമിടയിലാകാനാണ് സാധ്യത. ഹിമാലയത്തിന്റെ മടിത്തട്ടില്‍ കിടക്കുന്ന നേപ്പാളിലുണ്ടായ ഭൂകമ്പം ഭാരതത്തിന്റെ ഉത്തരഭാഗത്തെയും ഉലച്ചു. ചരിത്രപ്രാധാന്യമേറിയ സ്തൂപങ്ങളും സ്ഥാപനങ്ങളും വാസസ്ഥലങ്ങളും വ്യാപാര കേന്ദ്രങ്ങളുമെല്ലാം തകര്‍ന്നടിഞ്ഞു. നേപ്പാളില്‍ ഇതുമൂലമുണ്ടായ കണ്ണീരൊപ്പാനും മുറിവുണക്കാനും ഭാരതം സര്‍വ്വ സന്നാഹങ്ങളുമായി സഹായം ചെയ്യുന്നത് ലോകമെമ്പാടും പ്രശംസിക്കുകയാണ്.
നേപ്പാള്സേനയും സന്നദ്ധ സംഘടനകളും ചെയ്യുന്നതിനെക്കാള്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ ഭാരതം അക്ഷരാര്‍ത്ഥത്തില്‍ ദൗത്യനിര്‍വ്വഹണം തന്നെയാണ് നടത്തിയത്. സേവന പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി അവസാനിച്ചെങ്കിലും നേപ്പാളിന്റെ പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് ഭാരതം നല്‍കുമെന്നറിയിച്ചത്.
ഭാരതവുമായി അതിരു പങ്കിടുന്ന രാജ്യം എന്ന ബന്ധം മാത്രമല്ല നേപ്പാളുമായി ഉള്ളത്. അതൊരു സഹോദര രാജ്യം കൂടിയാണ്. ഹിന്ദുമത വിശ്വാസികള്‍ കൂടുതലുള്ള നേപ്പാള്‍ അടുത്തകാലം വരെ ഔദ്യോഗികമായി ഹിന്ദുരാജ്യമായിരുന്നു.
ബുദ്ധമതവിശ്വാസികളാണ് മറ്റൊരു വിഭാഗം. സര്‍ക്കാരുകളുടെ ഔദ്യോഗിക ഏജന്‍സികള്‍ക്ക് പുറമെ നേപ്പാളില്‍ കാരുണ്യം പകരാന്‍ രാപ്പകല്‍ അദ്ധ്വാനിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേപ്പാള്‍ രൂപമായ ഹിന്ദു സ്വയംസേവക സംഘ (എച്ച്എസ്എസ്)മാണത്. എട്ടുമേഖലകള്‍ തിരിച്ച് ആയിരത്തില്‍പരം പേര് മുഴുവന്‍ സമയവും സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. സംഘത്തിന്റെ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ നേപ്പാളില്‍ താമസിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. മെഡിക്കല്‍, സുരക്ഷ, ഭക്ഷണം, പാര്‍പ്പിടം, കുട്ടികളുടെ പരിചരണം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ തിരിച്ച് അവയ്ക്കെല്ലാം മേല്‍നോട്ടക്കാരെയും പ്രവര്‍ത്തകരേയും വിന്യസിച്ചിരിക്കുകയാണ്.
എച്ച്എസ്എസ് ദുരന്ത ഭൂമിയില്‍ നടത്തുന്ന സേവനങ്ങളെ വിവിധ രാജ്യങ്ങളും മാധ്യമങ്ങളും പ്രശംസിക്കുന്നു. എച്ച്എസ്എസിന്റെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്, കൂടുതല്‍ സേവനവും സൗകര്യങ്ങളും മികച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭിക്കുന്നുവെന്ന കാരണത്താല്‍ കൂടുതല്‍ പേര് എത്തുന്നുവെന്ന് ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിലും പകലും രാത്രിയും തണുപ്പായതിനാലും പാര്‍പ്പിട സൗകര്യമൊരുക്കാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഇതിനകം 10,000 ടാര്‍പൊളിന്‍ എച്ച്എസ്എസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. അത്രയുംതന്നെ കമ്പിളിപ്പുതപ്പുകളും ക്യാമ്പുകള്‍ വഴി വിതരണം ചെയ്തു. ഭക്ഷണ വിതരണവും ശ്രദ്ധയോടെയും ചിട്ടയോടെയും നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ സംഘം വിവിധ ക്യാമ്പുകളില്‍ ആതുര പരിചരണം നടത്തുന്നു.
രാഷ്ട്രീയ സേവാ ഭാരതിയും സേവാ ഇന്റര്‍നാഷണലുമാണ് ഈ ചികിത്സാ വിഭാഗത്തിന്റെ കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. എച്ച്എസ്എസ് വഴി നടത്തുന്ന സേവനത്തിന് ഒരു ദുഷ്ടലാക്കുമില്ല. എന്നാല്‍ ചില ക്രൈസ്തവ സംഘടനകളും പാക്കിസ്ഥാനും ചെയ്യുന്നത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പണിയാണ്. ഭക്ഷണവും കുടിവെള്ളവും മരുന്നുമാണ് നേപ്പാള്‍ ജനങ്ങളുടെ അടിയന്തിരാവശ്യം.
പാക്കിസ്ഥാനില്നിന്നയച്ച ഭക്ഷണപ്പൊതികളില്‍ ഗോമാംസമുണ്ടെന്നതാണ് ആക്ഷേപകരമായ കാര്യം. ഉരുളക്കിഴങ്ങുകൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം വിതരണം ചെയ്യാന്‍ അയച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കളില്‍ ഗോമാംസം ചേര്‍ത്തുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണം അധികൃതര്‍ തടഞ്ഞിരിക്കുകയാണ്. പാക്കറ്റിനു പുറത്ത് ബീഫ് മസാല എന്ന് എഴുതിയതുകൊണ്ട് എളുപ്പം കണ്ടുപിടിക്കപ്പെട്ടു. പശുവാണ് നേപ്പാളിന്റെ ഔദ്യോഗിക മൃഗം. പട്ടിണിയാണെന്ന് കരുതി ആരും അമ്മയെ കൊന്ന് തിന്നാറില്ല.
ഗോവധ നിരോധനമുള്ള നേപ്പാളിലേക്ക് പാക്കിസ്ഥാനില്‍നിന്നുള്ള പാക്കറ്റുകള്‍ ശേഖരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ബീഫ് അടങ്ങിയ പാക്കറ്റുകള്‍ കണ്ടുപിടിച്ചത്. തുടര്‍ന്ന് അവര്‍ ആ വസ്തുക്കള്‍ ശേഖരിക്കാതെ മടങ്ങി. സേവനത്തിന്റെ മറവില്‍ നിക്ഷിപ്ത താല്പര്യങ്ങള് അടിച്ചേല്‍പ്പിക്കാനുള്ള നികൃഷ്ടമായ സമീപനം ചില മതവിഭാഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത് അങ്ങേയറ്റം അപലപനീയം തന്നെയാണ്. നേപ്പാളിന്റെ കണ്ണീരൊപ്പാന്‍ സഹജീവിസ്നേഹവും കരുണയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: