തൃശൂര്‍: നിളാവിചാരവേദിയുടെ ആഭിമുഖ്യത്തില്‍’ദേശീയ നദീ മഹോത്സവം’ 10ന് തുടങ്ങും. ചെറുതുരുത്തി, ഷൊര്‍ണൂര്‍, നിളാതീരത്തായി 17 വരെയാണ് നദീ മഹോത്സവം. ഭാരതത്തിലെ പ്രമുഖ നദീസംരക്ഷണ പ്രവര്‍ത്തകരും, സാംസ്കാരികപൈതൃക സംരക്ഷണ പ്രവര്‍ത്തകരും നദീമഹോത്സവത്തിലൊത്തുചേരും.
തമിഴ് ഫോക്ലോര്, ഗോത്രകലകള്‍, സംഗീതം,വാദ്യം, നാടന്‍കലകള്‍, ഫിലിം ഫെസ്റ്റ്, ബാംബു മ്യൂസിക്, കഥകളി, കൂടിയാട്ടം, സോപാന കഥകളി സംഗീതം, സൂഫി ഹിന്ദുസ്ഥാനി സംഗീതം എന്നിവയെല്ലാം എട്ടു ദിവസങ്ങിളിലായി വേദിയിലെത്തും. മഹാകവി അക്കിത്തം അധ്യക്ഷനായ സമിതിയാണ് നിളയുടെ ജൈവപരിസരം സമൃദ്ധമാക്കുന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കില, കേന്ദ്രജലവിഭവ വകുപ്പ്, ആകാശവാണി, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ശുചിത്വമിഷന്, നെഹ്രു യുവകേന്ദ്ര, കേരളകലാമണ്ഡലം, കേരള ടൂറിസം പ്രമോഷന് കൗണ്‍സില്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് പരിപാടികള്‍.
നദീ മഹോത്സവ ഭാഗമായി 16,17 തിയതികളില്‍ നടക്കുന്ന ദേശീയ സെമിനാറിന് വിദഗ്ധര്‍ നേതൃത്വം നല്‍കും. നിളാപൈതൃകം, ആയുര്‍വേദം, കാലാവസ്ഥ വ്യതിയാനവും സംസ്കാരവും, ജലവിഭവ മാനേജ്മെന്റ് എന്നീ വിഷയങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യും.
നിളയുടെ തീരത്തുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രാമങ്ങളില്‍ ബോധവത്ക്കരണത്തിന് 1000 വിദ്യാര്‍ത്ഥികളെ ജാഗ്രതാവളണ്ടിയര്മാരാക്കും. കിലയുടെ നേതൃത്വത്തില്‍ നിളയൊഴുകും പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, മെമ്പര്‍മാര്‍ അടങ്ങിയവരുടെ യോഗം 13 ന് പുഴയില്‍ ചേര്‍ന്ന് ഭാവി പദ്ധതികള്‍ക്ക് രൂപം കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: