തൃശൂര്‍: മാനദണ്ഡങ്ങള്‍ ലംഘിച്ച് കിലയില്‍ ലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും നിയമനം. മലപ്പുറത്ത് നിന്നുള്ള പ്രമുഖ ലീഗ് എംഎല്‍എയുടെ മകനും തൃശൂര്‍ ജില്ലയിലെ ലീഗ് നേതാവിന്റെ മരുമകനും ഇങ്ങനെ നിയമനം നേടിയിട്ടുണ്ട്. തദ്ദേശഭരണ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തിലാണ് നിയമനമെന്നാണ് അറിയുന്നത്. അതോടൊപ്പം അടുത്തിടെ വാര്‍ത്താ സംപ്രേഷണം നിര്‍ത്തിയ ഒരു ചാനലിലെ ജീവനക്കാരെ കൂടി കിലയില്‍ തള്ളിക്കയറ്റാന്‍ നീക്കം നടത്തുന്നതായും വിവരമുണ്ട്.
പത്ത് വര്‍ഷം ദിവസവേതനത്തില്‍ ജോലി ചെയ്ത വേതനക്കാര്ക്കേ സ്ഥിര നിയമനം അനുവദിക്കാവു എന്ന് സുപ്രീം കോടതി വിധി മറി കടന്നാണ് അടുപ്പക്കാരെ പിന്‍വാതിലിലൂടെ തിരുകികയറ്റാനുള്ള നീക്കം നടത്തുന്നത്. ഇടതു സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരായി നിയമിച്ച് പിന്നീട് സ്ഥിര നിയമനം നല്കിയ ഗാര്ഡന് ജീവനക്കാരെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് പിരിച്ചു വിട്ടിരുന്നു.
പത്രപ്പരസ്യം മുഖേന തസ്തികകള്‍ അറിയിച്ച് അപേക്ഷ ക്ഷണിച്ചും വേണം നിയമനങ്ങളെന്നിരിക്കെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2011 മുതല്‍ ഇങ്ങനെ ഒരു നിയമനവും നടന്നിട്ടില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
എട്ട് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ള ദിവസ വേതനക്കാരെ പരിഗണിക്കാതെ രണ്ട് വര്ഷമെത്തിയിട്ടില്ലാത്ത ദിവസവേതനക്കാരെയും സ്ഥിര നിയമനം നടത്തിയിട്ടുണ്ട്. ഇവരാകട്ടെ പലരും ലീഗ് അനുഭാവികളും പ്രവര്‍ത്തകരുമാണെന്നതാണ് ശ്രദ്ധേയം. സമീപകാലത്ത് നിയമനം നടത്തിയ പലര്‍ക്കും നിശ്ചിത വിദ്യഭ്യാസ യോഗ്യതയോ, പ്രവൃത്തി പരിചയമോ ഇല്ലത്രെ.
അസിസ്റ്റന്റ്പ്രൊഫസര്ക്ക് പിഎച്ച്ഡി പോലുള്ള യോഗ്യത കിലയുടെ ബൈലോ അനുശാസിക്കുന്നുണ്ടെന്നിരിക്കെ ഇത്തരം തസ്തികകളിലും കരാര്‍ വ്യവസ്ഥയില്‍ ജോലിയെടുക്കുന്നവര്‍ക്കും നിയമനം നല്‍കിയിട്ടുണ്ട്. കിലയിലെ ഗവേണിങ് ബോഡികളിലെ നിരന്തര ചര്‍ച്ചയും ജീവനക്കാരുടെ നിരന്തര ആവശ്യവുമായിരുന്ന ജീവനക്കാരുടെ പ്രമോഷന് സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കണമെന്ന യൂണിയനുകളുടെ ആവശ്യത്തിനോട് ഇപ്പോഴും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: