പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന് രാജ്യത്തെ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നവീകരിക്കുന്നത് ഫോട്ടോ സ്റ്റുഡിയോകള്‍ക്ക് ഉണര്‍വായി. നിലവിലുള്ള ബ്ലാക് ആന്‍ഡ് വൈറ്റ് കാര്‍ഡുകള്‍ക്ക് പകരം കളര്‍ഫോട്ടോ പതിച്ച പ്ലാസ്റ്റിക് കാര്‍ഡുകളാണ് ഇനിമുതല്‍ നല്‍കുന്നത്. ഇതിനായി വോട്ടവകാശമുള്ള എല്ലാവരും പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയും ആധാര്‍ അടക്കമുള്ള രേഖകളും നല്‍കണം. വീടുകളില്‍ ബിഎല്‍ഒ മാര്‍ നേരിട്ടെത്തി ഇവ ശേഖരിക്കാന്‍ തുടങ്ങിയതോടെ ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകളില്‍ തിരക്കേറി.
തിരിച്ചറിയല്‍ കാര്ഡിലേക്കായി വെള്ള പശ്ചാത്തലത്തിലുള്ള കളര്ഫോട്ടോയാണ് വേണ്ടത്. പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുടെ പശ്ചാത്തലം സാധാരണ ഇളം നീലനിറമാണ്. ഇതിനാല്‍ ഫോട്ടോ കൈവശം ഉള്ളവരും പുതിയ കോപ്പികള്‍ എടുക്കേണ്ടിവരുന്നു. ഇതോടെയാണ് നാട്ടിലെ സ്റ്റുഡിയോകള്‍ കൂടുതല്‍ ഉഷാറായത്.
ഏപ്രില്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും രണ്ടാംഘട്ടമായി 15 മുതല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഫോട്ടോയും വിവരങ്ങളും ശേഖരിക്കുകയുമാണ് ചെയ്യുന്നത്. അടുത്തഘട്ടമായി പോസ്റ്റുമാന്മാരാണ് ഈ ചുമതല നിര്‍വ്വഹിക്കുന്നത്. കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള പുതുതലമുറ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്തന്നെ പുതിയഫോട്ടോയും മറ്റുവിവരങ്ങളും ചേര്‍ത്തെങ്കിലും പ്രായമായവരും സ്ത്രീകളുമാണ് ഫോട്ടോയെടുത്ത് ഇതിനായി കാത്തിരിക്കുന്നത്.
ഇപ്പോഴത്തെ തിരിച്ചറിയല്‍ കാര്‍ഡിലെ പലരുടേയും ഫോട്ടോ അവ്യക്തമായതിനാല്‍ ഇതിന്റെ കോപ്പികള്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവുന്നില്ല. പുതിയ ഫോട്ടോ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം വോട്ടേഴ്സ് ലിസ്റ്റിലേയും കാര്‍ഡിലേയും തെറ്റുകള്‍ പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് ജനങ്ങള്‍ക്ക് ഏറെ ഗുണപ്രദവുമാണ്. മുമ്പ് ഏറെ ആളുകള്‍ സ്റ്റുഡിയോയിലെത്തിയിരുന്നത് പാസ്പോര്‍ട്ട് എടുക്കുന്നതിനാവശ്യമായ ഫോട്ടോയ്ക്കായിരുന്നു. എന്നാല്‍ പുതിയ സംവിധാനം വന്നതോടെ ഇതിന്റെ ആവശ്യം ഇല്ലാതായി.
ഇതോടെ സജീവമല്ലാതായിരുന്ന നാട്ടിന്‍പുറങ്ങളിലെ സ്റ്റുഡിയോകള്പോലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട തിരക്കിലാണ്. മിക്ക ടൗണുകളിലേയും പ്രധാന സ്റ്റുഡിയോകളില്‍ ദിവസം നൂറിലേറെ ആളുകളാണ് ഫോട്ടോയെടുക്കാനായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: