കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷവും നടക്കാനിരിക്കെ ജനതാദള്‍ (യു) നേതാവ് എം.പി. വീരേന്ദ്രകുമാര്‍ നടത്തുന്നത് നാലാംകിട വിലപേശല്‍ രാഷ്ട്രീയം. പാര്‍ട്ടി അണികളെ കുഞ്ഞാടുകളാക്കി സ്വന്തം താല്പര്യവും ആശ്രിതരായ ചില ഉറ്റവരുടെ രാഷ്ട്രീയഭാവിയും മാത്രം ലക്ഷ്യംവെച്ചാണ് വീരന് വിലപേശലിന്റെ വിലകെട്ട രാഷ്ട്രീയവുമായി ഇറങ്ങിയിരിക്കുന്നത്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നല്‍കാത്തതിന്റെ പേരിലാണ് സോഷ്യലിസത്തിന്റെ ആധുനിക വക്താവെന്ന് സ്വയം മേനിനടിക്കുന്ന വീരേന്ദ്രകുമാര്‍ ഇടത് മുന്നണിയോട് വിടപറഞ്ഞ് യുഡിഎഫില്‍ ചേക്കേറിയത്. തങ്ങളെ അപമാനിച്ചെന്നും ഇടത് മുന്നണിയില്‍ മുഴുത്ത് നില്‍ക്കുന്നത് സിപിഎമ്മിന്റെ വല്യേട്ടന് നിലപാടാണെന്നും വീരനും സംഘവും അക്കാലത്ത് കുറ്റപ്പെടുത്തി. സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കടുത്ത ഭാഷയിലാണ് വീരേന്ദ്രകുമാര്‍ അന്ന് വിമര്‍ശിച്ചത്.
എന്നാല്‍ യുഡിഎഫിനകത്ത് കയറിക്കൂടിയ വീരന്റെ നേതൃത്വത്തിലുള്ള ജനതാദളിന്റെ വിഘടിതഗ്രൂപ്പിന് പ്രതീക്ഷിച്ച പരിഗണനയും സ്ഥാനവും ലഭിച്ചില്ലെന്ന പരാതി തുടക്കം മുതല്‍ തന്നെ ഉയരുകയായിരുന്നു. രണ്ട് എംഎല്‍എമാരെ നേടാനും അതിലൊരാള്‍ക്ക് മന്ത്രിസ്ഥാനം തരപ്പെടുത്താനും വീരനും പാര്‍ട്ടിക്കും ഏറെ വിയര്‍പ്പൊഴുക്കേണ്ടതായും വന്നു. തുടര്‍ന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വീരേന്ദ്രകുമാര്‍ കോഴിക്കോട് സീറ്റില്‍ മാത്രമായിരുന്നു കണ്ണുവെച്ചിരുന്നത്. സീറ്റ് ലഭിക്കാനുള്ള കരുനീക്കങ്ങള്‍ തെരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികാരമോഹികളുടെ കൂത്തരങ്ങായ കെപിസിസി നേതൃത്വം നിഷ്ക്കരുണമാണ് വീരന്റെ സ്വപ്നം തകര്‍ത്തത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനും കാലുവാരല്‍ രാഷ്ട്രീയത്തിനും പാലക്കാട്ട് ഇരയായ വീരന് രാഷ്ട്രീയഭാവി തന്നെ പിന്നീട് ഇരുണ്ടതാക്കി മാറി. എതിര് ജനതാദള്ഗ്രൂപ്പാകട്ടെ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇനിയും യുഡിഎഫില്‍ കടിച്ചുതൂങ്ങി നിന്നാല്‍ തന്റെ രാഷ്ട്രീയ അധികാരമോഹങ്ങള്‍ മുരടിക്കുമെന്ന് ആശങ്ക ഉയര്‍ന്നപ്പോഴാണ് മറ്റൊരു വഴി വീരന് മുന്നില്‍ തുറക്കപ്പെടത്. അഖിലേന്ത്യാതലത്തില്‍ കീരിയും പാമ്പും കണക്കെ ബദ്ധവൈരികളായ നിതീഷ്കുമാര്‍, ശരത്യാദവ്, ലാലുപ്രസാദ് യാദവ്, മുലായംസിംഗ് യാദവ്, ദേവെഗൗഡ എന്നിവര്‍ ചേര്‍ന്ന് ഒറ്റപ്പാര്‍ട്ടിയാകാന്‍ തീരുമാനിച്ചതാണ് വീരന് പിടിവള്ളിയാക്കിയത്. ബിജെപിക്കെതിരെയെന്ന് മേനി നടിച്ച ജനതാദള്‍ ഗ്രൂപ്പുകളുടെ ഒറ്റപ്പാര്‍ട്ടി സ്വപ്നം ഇപ്പോഴും തുടങ്ങിയേടത്ത് തന്നെയാണെങ്കിലും ഇത്തരമൊരവസരം പരമാവധി മുതലാക്കാനാണ് വീരനും സംഘവും ശ്രമം നടത്തിയത്.
യുഡിഎഫ് അവഗണിച്ചതിനാല്‍ ബിജെപിക്കെതിരെ ഇടതുപക്ഷവുമായി അടുക്കാന്‍ വിരോധമില്ലെന്നും അവരുമായി വേദി പങ്കിടുമെന്നുമുള്ള വീരന്റെ പ്രസ്താവന ഭീഷണിയായി പുറത്ത് വന്നത്. ഇത് കൊള്ളേണ്ട സ്ഥാനങ്ങളില്‍ കൊള്ളുകയും ചെയ്തു. അടുത്ത കേരള ഭരണം സ്വപ്നം കണ്ടിരിക്കുന്ന ഇടത് നേതാക്കള്‍ വീരന്റെ പ്രസ്താവന മനസ് തുറന്നാണ് സ്വീകരിച്ചത്. ഭരണം മാത്രം ആഗ്രഹിച്ച് കഴിയുന്ന ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും വീരന്റെ മറുകണ്ടംചാടല്‍ ഓര്‍ക്കാന്‍പോലും കഴിയാത്തതാണ്. ഉമ്മന്‍ചാണ്ടി പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇന്നലെ കോഴിക്കോട്ടെത്തി വീരനെ കണ്ടതും വന്നുപോയ തെറ്റുകുറ്റങ്ങള്‍ തിരുത്താമെന്നേറ്റതും വീരന്റെ വിലപേശല്‍ രാഷ്ട്രീയത്തെ ഒരു പരിധിവരെ വിജയിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ഉമ്മന്‍ ചാണ്ടി വീരനെ അടക്കിയോ അതോ ഒതുക്കിയോ എന്നു വരും നാളുകളില്‍ കാണാം. ആരാണ് രാഷ്ട്രീയത്തില്‍ യഥാര്‍ത്ഥ വീരനെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: