തിരുവനന്തപുരം: ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം മെയ് 31ന് വിരമിക്കുമ്പോള്‍ തങ്ങളുടെ വിശ്വസ്തനായ മഹേഷ്കുമാര്‍ സിംഗ്ലയെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള ലീഗിന്റെ നീക്കത്തിന് തിരിച്ചടി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഡിജിപി മഹേഷ്കുമാര്‍ സിംഗ്ല കേരള സര്‍വ്വീസിലേക്കു മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് നല്കിയ കത്ത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കിയതോടെയാണ് ലീഗിന്റെ നീക്കം പാളിയത്.
മാറാട് കലാപക്കേസില്‍ മാറാട് കമ്മീഷന്റെ പരാമര്‍ശങ്ങള്‍ക്കു വിധേയനായ മഹേഷ്കുമാര്‍ സിംഗ്ല ലീഗിന്റെയും ചില ഉന്നത വ്യവസായികളുടെയും വിശ്വസ്തനായിരുന്നു. 2017 വരെ സര്‍വ്വീസുള്ള മഹേഷ്കുമാര്‍ സിംഗ്ലയെ ഡിജിപിയാക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ലീഗ് ചരടുവലികള്‍ നടത്തിയത്.
ആദ്യഘട്ടത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ 1983 ല്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസില്‍ നിന്നും പോലീസിലെത്തിയ സെന്‍കുമാറിന്റെ പേരാണ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. ഇത് മറികടക്കാന്‍ വേണ്ടിയാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി ഒരു വര്‍ഷം തികയുന്നതിനു മുമ്പ് സിംഗ്ല തനിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് കത്തു നല്‍കുകയും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിക്കുകയും ചെയ്തത്. എന്നാല്‍ സിംഗ്ലയെ ഡിജിപിയാക്കാനുള്ള നീക്കം പുറത്തായത് വിവാദമായി.
വര്‍ഷങ്ങള്‍ക്കുശേഷം ഈഴവ സമുദായത്തില്‍പ്പെട്ട ഒരാള്‍ സംസ്ഥാന പോലീസ് മേധാവിയാവുന്നത് തടയാന്‍ ആഭ്യന്തരവകുപ്പ് കൂട്ടുനില്‍ക്കുകയാണെന്ന് പ്രചാരണവും വന്നതോടെ ആഭ്യന്തരമന്ത്രിയും സര്‍ക്കാരും സമ്മര്‍ദ്ദത്തിലായി. ഇതോടെ മഹേഷ്കുമാര്‍ സിംഗ്ല നല്കിയ കത്തടങ്ങിയ ഫയല്‍ ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തി ഇക്കാര്യം പരിഗണിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.
ഇടതുഭരണകാലത്ത് യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ കയറി റെയ്ഡ് നടത്താന്‍ മുതിര്ന്നതിനെ തുടര്‍ന്ന് ഇടതുസര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ സെന്‍കുമാറിനെ ആ കാലഘട്ടത്തില്‍ സുപ്രധാന ചുമതലയുള്ള തസ്തികകളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. 2008ല്‍ കെഎസ്ആര്‍ടിസി എംഡിയും 2010 ല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായ സെന്‍കുമാര്‍ 2009 ലെ രാഷ്ട്രപതിയുടെ പരമോന്നത പോലീസ് മെഡല്‍ നേടിയിരുന്നു. അലക്സാണ്ടര്‍ ജേക്കബിന് പകരം ജയില്‍മേധാവിയായ സെന്‍കുമാര്‍ നിലവില്‍ ഇന്റലിജന്‍സ് മേധാവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: