തിരുവനന്തപുരം: പ്രഖ്യാപിച്ച ഒരുലക്ഷം രൂപ ഇനിയും നല്‍കാതെ ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മുവിന്റെ ശില്പിയെ പരിഹസിച്ച് രസിക്കുകയാണ് ഗെയിംസ് സംഘാടകര്‍. കഴിഞ്ഞ ഫെബ്രുവരി 10നാണ് ഗെയിംസ് ഭാഗ്യചിഹ്നം അമ്മു വേഴാമ്പലിന്റെ ശില്പി കാട്ടാക്കട നെയ്യാര്‍ഡാം ദയയില്‍ രാകേഷ് പി നായര്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷം രൂപ പ്രഖ്യാപിച്ചത്.
ഭാഗ്യചിഹ്നത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തശേഷം ശില്പിക്ക് തുച്ഛമായ തുക നല്കി പടിയിറക്കിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാകേഷിന്റെ ഒരുലക്ഷം നല്കി തടിയൂരാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പ്രഖ്യാപനം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും ഗെയിംസ് സംഘാടകര്‍ രാകേഷിന് പണം നല്‍കിയില്ല.
ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പലിന്റെ 42 ഭാവ പ്രകടനങ്ങളും ഒരു യഥാര്‍ത്ഥ മാസ്ക്കറ്റും രൂപകല്പന ചെയ്തതിന് 70,000 രൂപയാണ് ഗെയിംസ് സെക്രട്ടേറിയറ്റ് രാകേഷിന് നല്‍കിയത്. എന്നാല്‍ രാകേഷ് നിര്‍മ്മിച്ച ഭാഗ്യ ചിഹ്നത്തിന്റെ വസ്ത്രങ്ങളുടെ നിറം മാറ്റം വരുത്തിയ വകയില്‍ ഒരു സ്വകാര്യ പരസ്യകമ്പനിക്ക് ഗെയിംസ് സംഘാടകര്‍ നല്‍കിയത് ലക്ഷങ്ങളാണ്. കഴിഞ്ഞ ജനുവരി 24ന് ജന്മഭൂമിയാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാകേഷിന് ധനസഹായം പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പണം കൈപ്പറ്റാന്‍ സൗകര്യം ആരാഞ്ഞ് ഗെയിംസ് സംഘാടകര്‍ രജിസ്ട്രേഡ് കത്ത് രാകേഷിന് അയച്ചു. കത്ത് ലഭിച്ച് മണിക്കൂറുകള്‍ക്കകം രാകേഷ് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതു സമയത്തും എത്താമെന്ന് മറുപടി നല്കി. എന്നാല്‍ പിന്നീട് ഗെയിംസ് സെക്രട്ടേറിയറ്റ് മൗനം പാലിക്കുകയായിരുന്നു.
ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷണത്തിനെത്തിയ സിബിഐക്കു മുന്നില്‍ രാകേഷിന് തുച്ഛമായ തുക നല്കി ഭീമമായ സംഖ്യ എഴുതിയെടുത്ത നടപടിയെക്കുറിച്ച് പരാതി എത്തിയിരുന്നു.
അടുത്ത ദേശീയ ഗെയിംസിനു മുമ്പെങ്കിലും തനിക്ക് പ്രഖ്യാപിക്കപ്പെട്ട തുക നല്‍കുമോ എന്നറിയാതെ സംഘാടകര്‍ക്കു മുന്നില്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാകേഷ്. കോടികള്‍ തട്ടിയെടുത്ത് അഴിമതിയുടെ കുംഭമേള നടത്തിയവര്‍ ഈ കലാകാരനെ കണ്ട ഭാവം നടിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: