തൃശൂര്‍: സര്‍ക്കാര്‍ ചെലവില്‍ കത്തോലിക്ക പുരോഹിതര്‍ക്ക് കിലയില്‍ പരിശീലനം. അധികാര വികേന്ദ്രീകരണത്തെ കുറിച്ചും ജനകീയാസൂത്രണത്തെ കുറിച്ചുമുള്ള ശില്പശാലയാണ് സംഘടിപ്പിച്ചത്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികള്‍ മല്‍സരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന്റെ പിന്നാലെയാണ് അവരെ നയിക്കുന്ന വൈദികര്‍ക്ക് ഇത്തരമൊരു പരീശിലന ക്ലാസ് സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പു കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെ നല്കിയ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് യാത്ര ചെലവ് നല്‍കിയിട്ടില്ലെങ്കിലും മറ്റ് ചെലവുകള്‍ വഹിച്ചത് കില തന്നെയാണ്. തൃശൂര്‍ അതിരൂപതയിലെ നൂറിലെറെ വൈദികര്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തിരുന്നു. ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കില ഡയറക്ടര്‍ പി.പി. ബാലനായിരുന്നു അദ്ധ്യക്ഷന്‍. ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍ ഉള്പ്പടെയഉള്ളവര് ക്ലാസെടുത്തു.
മുന്‍കാലങ്ങളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായും പരസ്യമായും അനുകൂല നിലപാട് പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും, കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിലപാടായിരുന്നു കത്തോലിക്കാ സഭയുടേത്. എന്നാല്‍ വരാനിരിക്കുന്ന തദ്ദേശഭരണ-നിയമസഭാ തെരഞ്ഞെടുപ്പില്‍ സമുദായത്തിന്റെ ശബ്ദം പൊതുമണ്ഡലത്തില്‍ സാനിധ്യമുറപ്പിക്കും വിധത്തില്‍ കത്തോലിക്കാ പ്രാതിനിധ്യം ഉണ്ടാവണമെന്ന് സഭ ഇടവകകള്‍ക്ക് സഭ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കത്തോലിക്ക സഭയുടെ മുഖ പത്രത്തിലുടെയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇത് കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടപ്പോഴാണ് കിലയില്‍ വൈദികര്‍ക്ക് പരിശിലനം നല്‍കിയത്. കഴിഞ്ഞ മാസം എട്ടിന് സെന്റ്തോമസ് കോളേജില്‍ നടന്ന യോഗത്തില്‍ കെസിബിസി വൈസ് ചെയര്‍മാനും തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി.സി. ചാക്കോയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്ന തൃശൂര്‍ അതിരൂപത, സര്‍ക്കാരിന്റെ വിദ്യഭ്യാസ നയങ്ങളിലും, മദ്യനയത്തിലും കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.
പൊതു തെരഞ്ഞെടുപ്പില്‍ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ കത്തോലിക്കാ സഭ ഇടപെടല്‍ നടത്തിയത് വിവാദമായിരുന്നു. തൃശൂര്‍ അതിരൂപതയില്‍ നിന്ന് തന്നെയാണ് തദ്ദേശ സ്വയം ഭരണ- നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഇടവകാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി തുടക്കമിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കെസിബിസിയുടെ സാമൂഹ്യ സംഘടനയായ കേരള കാത്തലിക് കോണ്‍ഗ്രസിന്റെ പേരിലാണ് രാഷ്ട്രീയ പോരാട്ടത്തിന് കത്തോലിക്കാസഭാ ഒരുങ്ങുന്നത്. തൃശൂര്‍ അതിരൂപതക്ക് കീഴിലുള്ള 236 ഇടവകകളില്‍ എഴുപത് ശതമാനത്തിലധികം പ്രദേശങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സജീവമാണെന്ന അവകാശ വാദവും ഉയര്‍ത്തുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന മുന്നറിയിപ്പ് നല്കി തങ്ങളുടെ ആവശ്യം നേടിയെടുക്കുകയെന്ന തന്ത്രവും ഇതിന്റെ പിന്നിലുണ്ടെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: