ആലപ്പുഴ: കാര്‍ഷിക മേഖലയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ടില്‍ നൂറുകോടിയോളം ചെലവഴിക്കാതെ പാഴാകുന്നു. എന്നാല്‍ പരിശീലനങ്ങള്‍ക്കും സെമിനാറുകള്‍ക്കുമായി മാറ്റിവയ്ക്കുന്ന പണം കൃത്യമായി വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
2014-15 സാമ്പത്തിക വര്‍ഷം 732.86 കോടി രൂപയാണ് കൃഷിവകുപ്പിന് പദ്ധതി ഫണ്ടിനത്തില്‍ ലഭിച്ചത്. എന്നാല്‍ ചെലവഴിച്ചതാകട്ടെ 647.52 കോടിയും.
കാര്‍ഷിക മേഖലയിലെ വിവിധ പരിശീലനങ്ങള്‍, സെമിനാറുകള്‍, പ്രചാരണങ്ങള്‍ തുടങ്ങിയവ നടത്തുന്നതിനുള്ള പദ്ധതിയേതര ഫണ്ടായി 144.31 കോടി അനുവദിച്ചതില്‍ 143.07 കോടിയും ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. പദ്ധതിയിനത്തില്‍ ലഭിക്കുന്ന ഫണ്ട് ചെലവഴിക്കുന്നതിനേക്കാള്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റും താല്പര്യം പദ്ധതിയേതര ഫണ്ട് ചെലവഴിക്കുന്നതിലാണ്.
കൃത്യമായ ഓഡിറ്റിങ് ഇല്ലാത്തതും പണം ചെലവഴിച്ചതായി കണക്കുകള്‍ തയാറാക്കുന്നതിലും കൂടുതല്‍ സൗകര്യം പദ്ധതിയേതര ഫണ്ട് ചെലവഴിക്കുന്നതിലാണ്. വ്യക്തമായി പറഞ്ഞാല്‍ അഴിമതി കൂടുതലായി നടത്താന്‍ സൗകര്യം പദ്ധതിയേതര ഫണ്ട് വിനിയോഗമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറു ശതമാനമാണ് പദ്ധതിയേതര ഫണ്ട് വിനിയോഗം. അനുവദിച്ച 148.42 കോടിയും പൂര്‍ണമായും ചെലവഴിച്ചതായാണ് കൃഷി വകുപ്പ് പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമായി നേരിട്ട് വിനിയോഗിക്കേണ്ട പദ്ധതി വിഹിതത്തില്‍ 60 ശതമാനത്തോളം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്.
1084.15 കോടിയാണ് പദ്ധതി വിഹിതമായി അനുവദിച്ചത്. എന്നാല്‍ ചെലവഴിച്ചതാകട്ടെ 646.12 കോടി മാത്രമാണ്. ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് ടി.എം. സന്തോഷിന് കൃഷിവകുപ്പ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.
ഭക്ഷ്യോത്പാദന രംഗത്ത് സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്ന കാലയളവിലാണ് കാര്‍ഷിക മേഖലയ്ക്കായി അനുവദിക്കുന്ന പണം കൃത്യമായി വിനിയോഗിക്കാതെ കൃഷിവകുപ്പ് ഗുരുതര വീഴ്ച കാട്ടുന്നത്. യഥാസമയം സബ്സിഡിയും സര്‍ക്കാര്‍ സഹായവും ലഭിക്കാതെ കര്‍ഷകര്‍ കാര്‍ഷിക മേഖലയോട് വിട പറയുന്നുവെന്നതാണ് മറ്റൊരു ദുരവസ്ഥ.
തങ്ങളുടെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തുന്ന സെമിനാറുകളും പഠനക്ലാസുകളും നടത്തുന്നതിലാണ് ഉദ്യോഗസ്ഥര്‍ക്കും താല്്പര്യം. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സന്നദ്ധ സംഘടനകളും മറ്റും ജൈവകൃഷിക്ക് കൂടുതല്‍ പ്രചാരം നല്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് നീക്കിവയ്ക്കുന്ന പണം പൂര്‍ണമായും ചെലവഴിച്ചാല്‍ ഈ രംഗത്ത് കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: