ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര പര്യടനം ഈ മാസം 14ന് ആരംഭിക്കും. 19വരെ നീണ്ടുനില്‍ക്കും. ചൈന, മംഗോളിയ, തെക്കന്‍ കൊറിയ എന്നീ രാഷ്ട്രങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്.
മെയ് 14 മുതല്‍ 16 വരെ ചൈന സന്ദര്‍ശിക്കുന്ന മോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന്റെ ജന്മദേശമായ സിയാനില്‍ സന്ദര്‍ശനം നടത്തും. സീ ജിന്‍പിങ് ഭാരതത്തിലെത്തിയപ്പോള്‍ മോദിയുടെ ജന്മദേശമായ അഹമ്മദാബാദില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സിയാനില്‍നിന്നും ബീജിങ്ങിലെത്തുന്ന പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകളിലും മറ്റുപരിപാടികളിലും പങ്കെടുക്കും. ചൈനാ സന്ദര്‍ശനത്തിന്റെ അവസാനദിവസം ഷാന്‍ഗായില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ചൈനീസ് യുവാക്കളെ അഭിസംബോധന ചെയ്യും.
17ന് മംഗോളിയയില്‍ എത്തുന്ന പ്രധാനമന്ത്രി മുതിര്‍ന്ന രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് തെക്കന്‍ കൊറിയയില്‍ പ്രധാനമന്ത്രി പ്രസിഡന്റ്പാര്ക്ക് ജ്യൂണ് ഹൈയുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ ആദ്യ ചൈനാസന്ദര്ശനമാണിത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിരവധിവട്ടം ചൈനയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സാമ്പത്തിക സഹകരണവും അതിര്‍ത്തി തര്‍ക്കവും ചര്‍ച്ചചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: