കൊല്‍ക്കത്ത: ബാല്യത്തില്‍ സന്യാസിയാകുന്നതില് നിന്നും വിലക്കി അനുഗ്രഹിച്ചയച്ച ആചാര്യനെകാണാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. ശനിയാഴ്ച കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ശ്രീരാമകൃഷ്ണ മഠത്തിലെ 97 വയസ്സുള്ള മുതിര്‍ന്ന സന്യാസി സ്വാമി ആത്മസ്ഥാനാനന്ദ മഹാരാജിനെ സന്ദര്‍ശിക്കും.
മോദി തന്റെ ഗുരുവായി കരുതുന്ന സ്വാമി ആത്മസ്ഥാനാനന്ദ കുറെകാലമായി പ്രായാധിക്യത്താല്‍ ആശുപത്രിയിലാണ്. സ്വാമിയും മോദിയും രാജ്കോട്ടില്‍ നിന്നുള്ളവരാണ്. മാര്ഗ്ഗദര്ശനങ്ങള്ക്കായി സ്വാമിയെ മോദി സന്ദര്ശിക്കാറുണ്ടായിരുന്നതയി മഠത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി സുബീരാനന്ദ മഹാരാജ് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2013ലാണ് മോദി, സ്വാമിയെ അവസാനമായി കാണുന്നത്. പ്രധാനമന്ത്രിയായപ്പോള്‍ ബേലൂര്‍ മഠത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സ്വാമി കത്തയച്ചിരുന്നു. കത്തില്‍ നരേന്ദ്ര ഭായിയെന്ന് അഭിസംബോധനചെയ്ത സ്വാമി ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ മഠത്തിലെത്തുവാന് ക്ഷണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതില്‍ സന്തോഷിക്കുന്നതായും, ജാതിക്കും മതത്തിനും വര്‍ണ്ണങ്ങള്‍ക്കും അതീതമായി ഭാരതത്തിലെ ജനങ്ങളെ സേവിക്കാന്‍ ശ്രീരാമകൃഷ്ണദേവന് നല്കിയ അവസരമാണിതെന്നും സ്വാമി ആശംസിക്കുകയും ചെയ്തിരുന്നു.
ചെറുപ്പത്തില്‍ ശ്രീരാമകൃഷ്ണമിഷനില്‍ സന്യാസിയാകുന്നതിനായിട്ടാണ് മോദി ബേലൂര്‍ മഠത്തില്‍ എത്തുന്നത്. എന്നാല്‍ അന്ന് അദ്ദേഹത്തിന് സന്യാസിയാവാന്‍ അനുവാദം ലഭിച്ചില്ല. പിന്നീട് രണ്ട് തവണകൂടി ശ്രമിച്ചെങ്കിലും നടന്നില്ല.
16 വയസ്സുള്ളപ്പോള്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ രാമകൃഷ്ണാശ്രമത്തിന്റെ കേന്ദ്രത്തിലെത്തിയാണ് സ്വാമി ആത്മസ്ഥാനാനന്ദയെ കാണുന്നത്. 1966ല്‍ സന്യാസിയാവാനായിയെത്തിയ ബാലന് രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിട്ടാണ് സ്വാമിയെ കണ്ടത്. ഇപ്പോള്‍ പ്രധാനമന്ത്രിയായിട്ടാണ് എത്തുന്നത്.
ശ്രീരാമകൃഷ്ണമിഷന് സേവാ പ്രതിഷ്ഠാനില്വച്ചാണ് മോദി സ്വാമിയെ കാണുക. ഫെബ്രുവരി 21 മുതല്‍ സ്വാമി ഇവിടെ ചികിത്സയിലാണ്. ബേലൂര്‍ മഠത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. സ്വാമി വിവേകാനന്ദന്റെ മുറിയില്‍ കുറച്ചുനേരം മോദി ധ്യാനത്തില്‍ മുഴുകും. സ്വാമി വിവേകാനന്ദന് മോദിക്കെന്നും പ്രചോദനമേകിയിരുന്നു. 1897ലാണ് സ്വാമി വിവേകാനന്ദന് രാമകൃഷ്ണ മിഷന് സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: