കാസര്‍കോട്: മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ മെയ് ആറ് മുതല്‍ 14 വരെ സംസ്ഥാന തീരദേശയാത്ര നടത്തുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.പി. രാധാകൃഷ്ണന് നയിക്കുന്ന തീരദേശയാത്ര കാസര്‍കോട് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും.
നാളെ വൈകുന്നേരം 5 മണിക്ക് കാസര്‍കോട് കടപ്പുറത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധന മോഖലയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ 15 ന് സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തും.
അംഗീകരിച്ചിട്ടു പോലുമില്ലാത്ത മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന പറഞ്ഞ് വ്യാപകമായ കള്ള പ്രചരണങ്ങളാണ് മത്സ്യബന്ധന മേഖലയില്‍ നടക്കുന്നത്. വിദേശ കമ്പനികള്‍ക്കും വന്‍കിട കുത്തകകള്‍ക്കും കടല്‍ തീറെഴുതിക്കൊടുത്തവരാണ് ഇത്തരത്തിലുള്ള കുപ്രചരണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.
2004 ല്‍ രാജ്യത്ത് നടപ്പിലാക്കിയ സമഗ്ര ഫിഷറീസ് നയം തന്നെയാണ് ഇന്നും നിലവിലുള്ളത്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനകം 900 കപ്പലുകള്‍ക്കാണ് മത്സ്യബന്ധനാനുമതി നല്‍കിയത്. ഈ നയം കൊണ്ടുവന്ന ഡോ.മന്മോഹന് സിംഗ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാറിന് മാര്‍ക്സിസ്റ്റ്, മുസ്ലിം ലീഗ് തുടങ്ങിയ ഇടത്-വലത് കക്ഷികളുടെ പിന്തുണയുണ്ടായിരുന്നു.
പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരൊറ്റ കപ്പലിനു പോലും മത്സ്യബന്ധനാനുമതി നല്‍കിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച് അതേ സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിച്ച് തയ്യാറാക്കിയ ഡോ.മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെ പുതിയ സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ചുകൊണ്ടുള്ള പ്രചരണങ്ങളാണ് ഇവിടെ നടക്കുന്നത്.
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ആരും തന്നെ തയ്യാറായിട്ടില്ല.
മത്സ്യബന്ധന മേഖലയില്‍ നടക്കുന്ന വ്യാജ പ്രചരണ-പ്രക്ഷോഭങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ അവഗണനയ്ക്കെതിരെയുമാണ് തീരദേശയാത്ര. നീര്‍ക്കടവ്, പയ്യോളി, വെള്ളയില്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍, പളളിപ്പുറം, കളളിക്കാട്, നീണ്ടകര, പൂന്തുറ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. പത്രസമ്മേളനത്തില്‍ എന്‍.പി.രാധാകൃഷ്ണന്, സുനില്‍ മാഹി, എന്‍.പി. പവിത്രന്, എം.ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: