487. ഭവരോഗഘ്നീഃ സംസാരമാകുന്ന രോഗത്തെ നശിപ്പിക്കുന്നവള്‍. ശരീരം പല കാരണങ്ങള്‍കൊണ്ട് അസ്വസ്ഥമാകാറുണ്ട്. ശരീരത്തെ ബാധിക്കുന്ന അസ്വാസ്ഥ്യമാണ് രോഗം. രോഗം മാറാന്‍ വിദഗ്ധനായ വൈദ്യന് വേണം. വൈദ്യന് നിര്‍ദ്ദേശിക്കുന്ന ഔഷധങ്ങളും പഥ്യാചരണവും കൊണ്ട് രോഗം മാറും. ഭവരോഗത്തിനു ചികിത്സിക്കാന്‍ ദേവീകാരുണ്യത്തിനേ കഴിയൂ. ദേവീകാരുണ്യം ജീവിതസുഖവും ജീവിതാന്ത്യത്തില്‍ മോക്ഷവും തരും.
488. ഭവചക്രപ്രവര്തിനീഃ സംസാരം ഒരു ചക്രംപോലെയാണെന്നു ആലങ്കാരികമായി പറയാം. നിരന്തരമായി കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബൃഹത്തായ ചക്രം. അതില്‍ നിരവധി ബ്രഹ്മാണ്ഡങ്ങള്‍ പറ്റിയിരിക്കുന്നു. അവയും നിരന്തരമായി കറങ്ങുന്നു. ജീവിയില്‍ ജീവാത്മായി വര്‍ത്തിക്കുന്ന ചൈതന്യം ലോകകാരണമായ പരമാത്മചൈതന്യം തന്നെയാണെങ്കിലും ജീവാത്മാവായി രൂപപ്പെടുന്നതോടെ അതു ജീവി ശരീരത്തില്‍ ബന്ധിക്കപ്പെടുന്നു. പിന്നെ സുഖമെന്നും ദുഃഖമെന്നും തോന്നുന്ന അനുഭവങ്ങള്‍, ജീവിതാവസാനത്തില്‍ മരണം.
വീണ്ടും ജനനം ഇങ്ങനെ തേരിന്റെ ചക്രംപോലെ ആവര്‍ത്തിക്കുന്ന ജനിമൃതികള്‍ അനുഭവിക്കുന്ന ജീവിസമൂഹം. അവയ്ക്കാധാരമായി ഉത്പത്തിലും നിലനില്‍പ്പും നാശവുമുള്ള ലോകങ്ങള്‍. അങ്ങനെയുള്ള അനേകം ലോകങ്ങള്‍ ചേര്‍ന്ന ബ്രഹ്മാണ്ഡം. അനന്തകോടി ബ്രഹ്മാണ്ഡങ്ങളുള്ള ബ്രഹ്മാണ്ദമണ്ഡലങ്ങള് ഇവയൊക്കെ സൃഷ്ടിച്ചു പ്രവര്‍ത്തിപ്പിക്കുന്ന പരാശക്തിയെയാണ് ഭൂമിയിലെ ഒരു ബിന്ദുവായ കൊല്ലൂരിലെ ക്ഷേത്രത്തില്‍ ലോകാനുഗ്രഹത്തിനായി കുടികൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: