കല്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന് ജൂലൈ 12 ന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് ജില്ലയുടെ വികസന അജണ്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ കോളേജും ആശുപത്രിയും ഉള്‍പ്പെടുന്ന 350 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടത്തുക. രണ്ടാം ഘട്ടത്തില്‍ ഇതിനെ മെഡിസിറ്റിയായി ഉയര്‍ത്തും.
പട്ടയമുള്ളവരില് നിന്ന് നികുതി ഈാടാക്കുന്നില്ലെന്ന പരാതിയില്‍ വേഗം തീരുമാനമെടുക്കും. വനം വകുപ്പിന്റെ കീഴിലുള്ള 179 ഹെക്ടര്‍ ഭൂമിയിലെ പട്ടയം 770 കുടുംബങ്ങള്‍ക്ക് നല്‍കും. റവന്യൂ വകുപ്പിന്റെ കീഴിലുള്ള 1,400 പട്ടയ അപേക്ഷയില്‍ അര്‍ഹരെന്ന് കണ്ടെത്തിയ 400 പേര്‍ക്ക് പട്ടയം മൂന്ന് മാസത്തിനകം നല്‍കും.
ബാക്കിയുള്ള 1000 പേര്‍ക്ക് പട്ടയം നല്കാന് കഴിയാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ട് നല്കാന് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനന്തവാടിയില്‍ ട്രൈബല്‍ കോളേജ് ഈ വര്‍ഷം തുടങ്ങും. ജില്ലയിലെ മൂന്ന് താലൂക്കിലും ഓരോ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കും. നിര്‍മ്മാണം ഇടയ്ക്ക് നിലച്ചുപോയ 3,292 വീടുകളുടെ പൂര്‍ത്തീകരണത്തിന് കരുതല്‍ എന്ന പേരില്‍ പ്രത്യേക പദ്ധതി തുടങ്ങും. ഇതിന് ആവശ്യമായ പണം സന്നദ്ധ സംഘടനകളില്‍നിന്നും, സ്ഥാപനങ്ങളില്‍നിന്നും സമാഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: