തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ എണ്ണം കുറച്ച് കാണിച്ച് സര്‍വശിക്ഷാ അഭിയാന് ഡയറക്ടര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം. ഇത്തരത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണം കുറച്ചുകാട്ടുന്നതിലൂടെ അധ്യാപക തസ്തികകളുടെ എണ്ണവും കുറയ്ക്കപ്പെടും.
അതോടെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അടുത്തുതന്നെ സര്‍ക്കാര്‍ എയ്ഡഡാക്കാന്‍ പോകുന്ന വിദ്യാലയങ്ങളില്‍ തലവരിപ്പണം വാങ്ങി അധ്യാപകനിയമനം നടത്തി കോടികള്‍ തട്ടിക്കാന്‍ എസ്എസ്എ ഡയറക്ടര്‍ വഴിയൊരുക്കുകയാണെന്നും അധ്യാപകസംഘടനകള്‍ ആരോപിക്കുന്നു.
കേരളത്തിലെ 12,000 പൊതുവിദ്യാലയങ്ങളിലായി ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഈ അധ്യയനവര്‍ഷം 1,58,994 വിദ്യാര്‍ഥികളുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രമാനവവിഭവശേഷി വകുപ്പിനെ രേഖാമൂലം അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2015 ജനുവരി 28ന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഫെബ്രുവരിയില്‍ നടന്ന പ്ലാന്‍ അപ്റൈസല്‍ മീറ്റിംഗില്‍ എസ്എസ്എ ഡയറക്ടര്‍ വിദ്യാര്‍ഥികളുടെ എണ്ണം 82,000 മാത്രമാണെന്നാണ് ധരിപ്പിച്ചത്. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് ഡയറക്ടര്‍ വെളിപ്പെടുത്തിയിട്ടില്ല. പകരം കേന്ദ്രമാനവവിഭവശേഷി വകുപ്പില്‍ നിന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ എണ്ണം കഴിയുന്നത്ര ചുരുക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ഡയറക്ടര്‍ പറയുന്നത്. ഇക്കാര്യം വിവരാവകാശനിയമപ്രകാരം പരിശോധിച്ചപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് അധ്യാപകസംഘടനകള്‍ക്ക് അറിയിപ്പു ലഭിച്ചു.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ എണ്ണം കുറച്ചതിലൂടെ 30 കോടി കിട്ടേണ്ടിയിരുന്ന കേന്ദ്രഫണ്ട് 20 കോടിയായി കുറഞ്ഞെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 1300 റിസോഴ്സ് അധ്യാപകരുടെ തസ്തിക നല്‍കാമെന്ന് കേന്ദ്രമാനവവിഭവശേഷി വകുപ്പ് പറഞ്ഞെങ്കിലും 795 പേരുടെ തസ്തികമാത്രം മതിയെന്ന നിലപാടിലാണ് ഡയറക്ടര്‍. ആയിരം പഞ്ചായത്തുകളുള്ള കേരളത്തില്‍ ഒരു പഞ്ചായത്തില്‍ കുറഞ്ഞത് ഒരു അധ്യാപകനെങ്കിലും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി വേണമെന്നതായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. ഇതനുസരിച്ചായിരുന്നു മുന്‍കാലങ്ങളില്‍ വര്‍ഷാവര്‍ഷം അധ്യാപകര്‍ക്ക് തസ്തിക പുതുക്കി നല്കിയിരുന്നതും.
എന്നാല്‍ കുട്ടികളുടെ എണ്ണം കുറച്ചു കാണിച്ചതുമൂലം ഈ വര്‍ഷം അധ്യാപക തസ്തികയിലും വന്‍കുറവ് വന്നു. കുറഞ്ഞത് എട്ടോ ഒമ്പതോ മുതല്‍ 12 വരെ സ്കൂളുകളിലേക്കാണ് ഒരു അധ്യാപകതസ്തിക സൃഷ്ടിച്ചിരുന്നത്. തസ്തിക വെട്ടിക്കുറച്ചതോടെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ നിന്ന് വേണ്ട പരിശീലനം ലഭിക്കാതാകും. ഈ സാഹചര്യത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാലയങ്ങളെ വന്‍തോതില്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കേണ്ടിവരും. ഈ അവസരം മുതലെടുക്കാനാണ് എസ്എസ്എ ഡയറക്ടറും വിദ്യാഭ്യാസവകുപ്പിലെ പ്രമുഖരും ശ്രമിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. നിലവില്‍ നൂറോളം സ്കൂളുകളാണ് എയ്ഡഡ് ആകാന്‍ പോകുന്നത്. ഇവിടെ നിയമനത്തിന് ഒരു അധ്യാപകതസ്തികയ്ക്ക് ഏതാണ്ട് 20 ലക്ഷം രൂപ തലവരിപ്പണം ചോദിക്കുന്നതായും ആക്ഷേപമുണ്ട്.
മാത്രമല്ല ഇത്തരം സ്പെഷ്യല്‍ സ്കൂളില്‍ എട്ട് കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്ന അനുപാതമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സര്‍ക്കാര്‍ സ്കൂളുകളിലാകട്ടെ 30 മുതല്‍ 35 കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്നതാണ് മാനദണ്ഡം. ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ പുതുതായി തസ്തിക സൃഷ്ടിക്കണമെങ്കില്‍ കുറഞ്ഞത് 42 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ വേണമെന്നതാണ് പുതിയ ചട്ടം. ഇത്തരത്തില്‍ സ്വകാര്യസ്കൂളുകളെ സഹായിക്കാനാണ് എസ്എസ്എ ഡയറക്ടറും ഒപ്പം വിദ്യാഭ്യാസവകുപ്പും ശ്രമിക്കുന്നതെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു. എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധ്യാപകരും ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും എസ്എസ്എ ഡയറക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: