തിരുവനന്തപുരം: ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ദൗത്യം ഒരു മലയാളിക്ക്. ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജി. ശങ്കറിനാണ് നേപ്പാള്‍ പുനര്‍നിര്‍മാണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ ക്ഷണം ലഭിച്ചത്. പഴമയുടെ അടയാളങ്ങള്‍ നഷ്ടമാകാതെ പാരമ്പര്യം അതേപടി പകര്‍ത്തി നേപ്പാളിനെ പുനര്‍സൃഷ്ടിക്കുകയെന്ന ശ്രമകരമായ ജോലിയാണ് ജി. ശങ്കറെന്ന രാജ്യം പത്മശ്രീ നല്കി ആദരിച്ച ഈ വാസ്തുശില്‍പ്പി ഏറ്റെടുത്തിരിക്കുന്നത്.
കാല്‍നൂറ്റാണ്ടുകാലമായി ലോകത്തെ വിവിധഭാഗങ്ങളിലെ ദുരന്തമേഖലകളില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ അനുഭവസമ്പത്തുമായാണ് ജി. ശങ്കര്‍ നേപ്പാളിലേക്ക് പറക്കുന്നത്.
ഭോപ്പാല്‍ ദുരന്തഭൂമിയിലും സുനാമിബാധിത പ്രദേശങ്ങളിലും ചരിത്രസ്മാരകങ്ങള്‍ പോലും അതേപടി നിര്‍മിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രശംസ ഏറ്റുവാങ്ങിയ ജി. ശങ്കര്‍ ദുരന്തനിവാരണ സേനയുടെ ഉപദേഷ്ടാവുകൂടിയാണ്. പൈതൃകസമ്പത്തുകൊണ്ടും സാംസ്കാരികത്തനിമ കൊണ്ടും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന നേപ്പാളില്‍ കല്ലിന്മേല് കല്ലു ശേഷിക്കാതെ സര്‍വവും നിലംപതിച്ചിരിക്കുകയാണ്.
ചരിത്രരേഖകള്‍ പരിശോധിച്ച് ഇവ അതേപടി പുനര്‍നിര്‍മിക്കാന്‍ തനിക്ക് കഴിയുമെന്ന് ജി. ശങ്കര്‍ പറയുന്നു. ഭൂകമ്പം നാശം വിതച്ചത് ഏറെയും നേപ്പാളിലെ മലനാടുകളിലാണ്. കാഠ്മണ്ഡുവിനടുത്ത് പൊഘാരന്, സിദ്ധിപ്പൂര് തുടങ്ങിയ ഭാഗങ്ങളും ലോകപരമ്പരാഗത ഗണത്തില്‍ ഉള്‍പ്പെട്ട ഭക്തിപൂരും തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഇവിടെയെല്ലാം പഴമയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ നിര്‍മാണം നടത്തുകയെന്ന ചുമതല കൂടി ഹാബിറ്റാറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.
നേപ്പാളിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സാമൂഹ്യസര്വെ നടത്തുകയെന്നതാണ് ആദ്യപടി. ഇതിനായി അടുത്തയാഴ്ച ശങ്കറും സഹായികളും നേപ്പാളിലെത്തും. പിന്നീടാവും പദ്ധതി രൂപകല്‍പ്പന നടത്തുക. വീണ്ടുമൊരു ഭൂകമ്പമുണ്ടായാല്‍ ആള്നാശമുണ്ടാകാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. ആയിരം കുടുംബങ്ങള്‍ക്ക് പാര്‍ക്കാവുന്ന ദുരന്തപ്രതിരോധവില്ലകള് പദ്ധതി പ്രദേശത്ത് സ്ഥാപിക്കും. സ്കൂളുകള്‍, ആശുപത്രികള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിക്കും.
വാര്‍ത്താവിനിമയ സൗകര്യങ്ങളും റോഡുകളും പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുമെന്നും ജി. ശങ്കര്‍ പറഞ്ഞു. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കഠിനപ്രയത്നത്തിലൂടെ ഇതിനോടകം സാധിച്ചതിനാല്‍ ഹാബിറ്റാറ്റിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂസര്‍വെ നടത്തിയാകും നിര്‍മാണം പുനരാരംഭിക്കുക. ബുദ്ധന്റെ ഭൂമിയെ വീണ്ടുമൊരു സ്വപ്നഭൂമിയാക്കാനുള്ള ചരിത്രനിയോഗം ഈ മലയാളി ഏറ്റെടുത്തിരിക്കുന്നു. അനന്തപുരിയുടെ സ്വന്തം ജി. ശങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: