ബാര്‍ബഡോസ്: ഇംഗ്ലണ്ടിനുമേലൊരു ടെസ്റ്റ് ജയത്തിനുള്ള അഞ്ചുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് വെസ്റ്റിന്‍ഡീസ് അന്ത്യം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് പടയെ അഞ്ച് വിക്കറ്റിന് മുക്കിയ വിന്‍ഡീസ് പരമ്പര സമനിലയിലാക്കി (1-1). ഇംഗ്ലണ്ട് മുന്നില്‍വച്ച 192 എന്ന ലക്ഷ്യംകരീബിയന്സ് മൂന്നാം ദിനം മറികടന്നു. സ്കോര്‍: ഇംഗ്ലണ്ട്- 257, 123. വിന്‍ഡീസ്- 189, 5ന് 194.
ക്രെയ്ഗ് ബ്രാത്വെയ്റ്റ് (25), ഷായ് ഹോപ് (9), മര്‍ലോണ്‍ സാമുവല്‍സ് (20), ശിവനാരായണ്‍ ചന്ദര്‍പോള്‍ (0) എന്നിവരെ നഷ്ടപ്പെട്ട് ഒരുഘട്ടത്തില്‍ 4ന് 80 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ ഡാരെന്‍ ബ്രാവോയും (82), ജെര്മെയ്ന് ബ്ലാക്ക്വുഡും (47 നോട്ടൗട്ട്) ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
അഞ്ചാം വിക്കറ്റില്‍ ഇരുവരും 108 റണ്‍സ് സ്വരുക്കൂട്ടി. ബ്രാവോ ഏഴു ഫോറുകളും മൂന്നു സിക്സറും പറത്തി. നാലു ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതായിരുന്നു ബ്ലാക്ക്വുഡിന്റെ ഇന്നിംഗ്സ്. ജയത്തിലെത്തുമ്പോള്‍ ദിനേഷ് രാംദിന് (0 നോട്ടൗട്ട്) ബ്ലാക്ക്വുഡിന് കൂട്ടുനിന്നു.
മൂന്നു വിക്കറ്റുകള്‍ വീതം പിഴുത ജെറോം ടെയ്ലര്, ജാസണ്‍ ഹോള്‍ഡര്‍, വീരസ്വാമി പെരുമാള്‍ എന്നിവരുടെ പന്തേറാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്. ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരില് ജോസ് ബട്ലറും (35 നോട്ടൗട്ട്) ബെന്‍ സ്റ്റോക്സും (32) ഗ്യാരി ബാലന്‍സും (23) മാത്രമേ രണ്ടക്കം താണ്ടിയുള്ളു. ബ്ലാക്ക് വുഡ് മാന്‍ ഓഫ് ദ മാച്ച്. ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്ഡേഴ്സന് മാന്‍ ഓഫ് ദ സീരിസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: