തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യറുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കൊച്ചിയില്‍നിന്നും ഡിവൈഎസ്പി എം.എന്‍. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് അന്വേഷണ സംഘം വിജിലന്‍സ് കമ്മീഷണറേറ്റില്‍ എത്തിയാണ് മൊഴിരേഖപ്പെടുത്തിയത്.
പ്രാഥമിക പരിശോധനയില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയാണ് പരിശോധിക്കുന്നത്. പ്രീ ബജറ്റ് ചര്‍ച്ചയില്‍ വെച്ചാണ് ബാര്‍ ലൈസന്‍സ് ഫീ കൂട്ടുന്ന കാര്യം എക്സൈസ് മന്ത്രി കെ. ബാബു ആവശ്യപ്പെട്ടതെന്നാണ് ബിജുരമേശിന്റെ രഹസ്യമൊഴി. ഈ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയാണ് വിജിലന്‍സ് സംഘം ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.
വിജിലന്‍സ് എറണാകുളം എസ്പി കെ.എം. ആന്റണിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തേണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ബിജു രമേശിന്റെ രഹസ്യമൊഴി അടിസ്ഥാനപ്പെടുത്തി ചോദ്യാവലികളും തയ്യാറായിട്ടുണ്ട്.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കുന്നതിന് കെ. ബാബുവിന് 10 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇതേത്തുടര്‍ന്നാണ് ലൈസന്‍സ് ഫീസ് 30ല്‍ നിന്നും 23 ലക്ഷമാക്കി കുറച്ചതെന്നും ബിജു രമേശ് വിജിലന്‍സ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നത്. ഇതില്‍ 50 ലക്ഷം രൂപ താന്‍ നേരിട്ടാണ് കൈമാറിയതെന്നും മൊഴി നല്‍കിയിരുന്നു.
ആരോപണമുന്നയിച്ച ബിജു രമേശ് ഇന്നുതന്നെ അന്വേഷണ സംഘത്തിനു മൊഴിനല്കുമെന്നാണ് സൂചന.അതിനിടെ കെ.എം. മാണിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ബാര്‍ ഉടമകളുടെ നുണപരിശോധനയില്‍ നിലപാട് അറിയിക്കാന്‍ ഈ മാസം 16 വരെ കോടതി സമയം നല്‍കിയിട്ടുണ്ട്. ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികളുടെ മൊഴി ഇന്ന് വീണ്ടും എടുക്കും. അതിനിടെ ഇന്ന് ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തും. ഈ ആഴ്ചയില്‍ തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: