ന്യൂദല്‍ഹി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം എവിടെയാണെന്ന് അറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരത്ഭായ് ചൗധരി പാര്‍ലമെന്റില്‍ വ്യക്തമാക്കി.ദാവൂദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുല്ലെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു.
ദാവൂദിനെതിരെ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രത്യേക നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ എവിടെയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമം നടത്താന്‍ കഴിയൂ. ബി.ജെ.പി എം.പി നിത്യാനന്ദ റായിയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
ദാവൂദ് പാകിസ്താനിലെ കറാച്ചിയിലുണ്ടെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു 2014 ഡിസംബറില്‍ വ്യക്തമാക്കിയിരുന്നത്. മുംബൈ സ്ഫോടനത്തില്‍ ദാവൂദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭ്യമാണെന്നും ദാവൂദിനെ വിട്ടുനല്‍കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
ദാവൂദ് അഫ്ഗാന് പാക് അതിര്‍ത്തിയിലുണ്ടെന്നും രാജ്നാഥ് സിംഗ് നവംബറില്‍ പറഞ്ഞിരുന്നു. അയാള്‍ക്കു അഭയം നല്കുന്ന പാകിസ്താന്റെ നടപടിയെ രാജ്നാഥ് സിംഗ് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യ തേടുന്ന ചില കൊടുംകുറ്റവാളികളെ തിരിച്ചേല്‍പ്പിക്കുന്നതിന് ചില രാജ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ചൗധരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: