മാവേലിക്കര: ബാര്‍കോഴ കേസില്‍ മാണിയും ബാബുവും പണം വാങ്ങിയിട്ടുണ്ടെന്ന് ഇന്നാട്ടിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമെന്നും ആര് നിഷേധിച്ചാലും അതാണ് സത്യമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയനിലെ കണ്ണമംഗലം ശാഖായോഗത്തില്‍ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി കസേരക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടികൊണ്ടാണ് രമേശ് ചെന്നിത്തല നേതൃമാറ്റമെന്ന അജണ്ടയില്‍ നിന്ന് പിന്നോട്ട് പോകുകയും തെറ്റുതിരുത്തിയാല്‍ മതിയെന്ന നയം സ്വീകരിക്കുകയും ചെയ്തത്. അടുത്ത ഭരണം എല്‍ഡിഎഫിന്റേതാണ്. ഇത് മനസ്സിലാക്കിക്കൊണ്ടാണ് സര്‍ക്കാരിന്റെ ഭരണകാലം അവസാനിക്കാന്‍ പോകുന്ന സമയത്ത് യുഡിഎഫില്‍ നിന്ന് ചിലര്‍ മറുകണ്ടം ചാടാന്‍ ശ്രമിക്കുന്നത്. സദ് ഉദ്ദേശമല്ല, മറിച്ച് അവസരവാദ രാഷ്ര്ടീയമാണ് ഇതിന് പിന്നില്‍. പിന്നില്‍ അണികളില്ലാത്ത വീരേന്ദ്രകുമാറിനേപ്പോലെയുള്ള നേതാക്കള്‍ കളമൊഴിയണമെന്നും വിഎസ് മാത്രമാണ് പ്രായാധിക്യത്തിലും അണികളുടെ പിന്തുണയുള്ള കേരളത്തിലെ ഏക നേതാവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഭരണം ലഭിക്കുമെന്ന അമിതമായ ആത്മവിശ്വാസം എല്‍ഡിഎഫ് വെച്ചുപുലര്‍ത്തരുത്. ഹിന്ദുക്കളാണ് എല്‍ഡിഎഫിന്റെ വോട്ട് ബാങ്ക്. അത് ചോരാതെയുള്ള പ്രവര്‍ത്തനം നടത്താന്‍ എല്‍ഡിഎഫ് തയ്യാറാകണം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ സംഘടിതരായ ന്യൂനപക്ഷങ്ങളുടെ വോട്ടിന്റെ ബലത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാവേലിക്കര യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: