അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കാലത്താണ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനം ഉണ്ടായത്. നൂറുമേനിയുടെ വിളവില്‍ പക്ഷേ പാതിപോലും വേണ്ടരീതിയില്‍ രാജ്യത്തിനുപയോഗിക്കാന് കഴിഞ്ഞില്ല. കയറ്റുമതി നടത്താനായില്ല. കാരണം, അതുവരെ നമ്മള് മറ്റു രാജ്യങ്ങളുമായി ഏര്‍പ്പെട്ടിരുന്ന ഭക്ഷ്യധാന്യ ഇറക്കുമതിക്കരാറുകള്‍ അത്രയേറെയായിരുന്നു.
സംസ്കരിക്കാനായില്ല, കാരണം അതിനുള്ള സംസ്കരണ സംവിധാനങ്ങള്‍ രാജ്യത്തില്ലായിരുന്നു. സംഭരിച്ചു സൂക്ഷിക്കാനായില്ല, കാരണം ആവശ്യത്തിന് ഗോഡൗണുകള്‍ രാജ്യത്തില്ലായിരുന്നു. വയലുകളിലും വഴിവക്കിലും കൂട്ടിയിട്ട് ടാര്‍പോളിന്‍ കൊണ്ടു മൂടിയ ഭക്ഷ്യ ധാന്യങ്ങള്‍ മാസങ്ങള്‍കൊണ്ട് കേടുപിടിച്ചു നശിച്ചു. ഒടുവില്‍ സാംക്രമിക രേഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പുഴുത്ത ധാന്യങ്ങള്‍ കടലില്‍ കെട്ടിത്താഴ്ത്തണമെന്ന് പാര്‍ലമെന്റ് സമിതി ശുപാര്‍ശചെയ്തു. കോടിക്കണക്കിനു പേര് മൂന്നുനേരം പോയിട്ട് ഒറ്റ നേരം പോലും വയര്‍ നിറയ്ക്കാന്‍ പാടുപെടുന്ന രാജ്യത്തായിരുന്നു അത്.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നടന്ന അരനൂറ്റാണ്ടു ഭരണത്തിലെ രാജ്യ പുരോഗതിയുടെ ചിത്രമായിരുന്നു അത്. നയവൈകല്യം, നടപ്പാക്കാല്‍ വീഴ്ച, കാഴ്ച്ചക്കുറവ്, ആസൂത്രണപ്പിഴവ്, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെ കണക്കുകൂട്ടലില്ലായ്മ എല്ലാം ചേര്‍ന്ന ആ സ്ഥിതിവിശേഷത്തില്‍നിന്നുള്ള മോചനം അനിവാര്യമാണെന്ന ചിന്തയില്‍ പ്രധാനമന്ത്രി വാജ്പേയിയുടെ നേതൃത്വത്തില്‍, ചിന്തയില്‍ ഉടലെടുത്തതാണ് രാജ്യത്തിന്റെ അടിസ്ഥാന വികസനം എന്ന സങ്കല്‍പ്പം. റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ അടിത്തറയാക്കിക്കൊണ്ട് പുതിയൊരു വികസന സങ്കല്പ്പത്തിന് മന്ത്രാലയം തന്നെ ഉണ്ടാക്കി. പില്ക്കാലത്തു വന്നവര്‍ക്ക് എതിര്‍പ്പുണ്ടായിട്ടും ആ ആശയവും സംവിധാനവും ഇല്ലാതാക്കാനായില്ല. ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് അടല്‍ജിയുടെ ആശയം അമൃതായി തിരിച്ചറിയാനായി. അതു രാജ്യ വികസനത്തിനുള്ള മൃതസഞ്ജീവനിയാണെന്ന് അവര്‍ മനസിലാക്കി. അങ്ങനെയാണ് അമൃത് വിളമ്പാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.
വികസനം ഏതുമാവട്ടെ അത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ദീര്‍ഘകാല ഫലം നല്കുന്നതുമാവണം. ജനങ്ങളുടെ ഉന്നമനത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയെന്നതാണ് ഇക്കാര്യത്തില്‍ ജനക്ഷേമം ലക്ഷ്യമിടുന്ന സര്‍ക്കാരിന് ചെയ്തുകൊടുക്കാനുള്ളതും. അത്തരത്തില്‍ വികസനത്തിന്റെ അമൃത് വിളമ്പുകയാണ് കേന്ദ്രസര്‍ക്കാര്‍. അടല്‍ നഗര പുനരുജ്ജീവന (അമേഹ ങശശൈീി ളീൃ ഞലഷൗ്ലിമശേീി മിറ ഡൃയമി ഠൃമിളെീൃാമശേീിഅങഞഡഠ)പദ്ധതിയിലൂടെ. 500 നഗരങ്ങള്‍ ഈ പദ്ധതിയിലൂടെ വികസിപ്പിക്കുമ്പോള്‍ 100 സ്മാര്‍ട്ട് സിറ്റികളാണ് രാജ്യമൊട്ടാകെ തുടങ്ങുക.
നഗരപ്രദേശങ്ങളെ കൂടുതല്‍ ജനവാസയോഗ്യമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒരു ഉടച്ചുവാര്‍ക്കലിനാണ് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രണ്ട് പദ്ധതികള്ക്കുകീഴിലാണ് നഗര വികസനം സാധ്യമാക്കുന്നത്. ഇതിനായി ഏകദേശം ഒരുലക്ഷം കോടി രൂപയാണ് കേന്ദ്രം ചെലവഴിക്കുക. സ്മാര്‍ട്ട് സിറ്റി പദ്ധതിയും അടല്‍ നഗര പുനരുജ്ജീവന പദ്ധതിയുമാണ് ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. 500 നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുക.
സ്മാര്‍ട്ട് സിറ്റി പദ്ധതി
നഗരങ്ങളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുകയാണ് ഈ പദ്ധതിയുടെ ദൗത്യം. സ്വന്തം നഗരം സ്മാര്‍ട്ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെടണമെങ്കില്‍, സിറ്റി ചലഞ്ച് മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെമാത്രമേ സാധിക്കു. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തുനിന്നും ഒരു നിശ്ചിത നഗരങ്ങളാവും മത്സരത്തിന് വേണ്ടി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുക. തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങള്‍ക്ക് പ്രതിവര്‍ഷം 100 കോടി രൂപയാണ് തുടര്‍ന്നുള്ള അഞ്ച് വര്‍ഷത്തേക്ക് ലഭിക്കുക.
ലഭ്യമായ വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരവും ശുചിത്വവും സ്ഥിരതയാര്‍ന്ന അന്തരീക്ഷവും നല്‍കുന്നതിനുള്ള സ്മാര്‍ട്ട് സൊലൂഷന്‍സ് സ്വീകരിക്കുന്നതിനായാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ നഗരങ്ങളിലേയും ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്ന വിധത്തിലാണ് പദ്ധതിയുടെ ആസൂത്രണം. പ്രദേശാടിസ്ഥാനത്തിലായിരിക്കും നിലവിലുള്ളതിനെ മെച്ചപ്പെടുത്തുവാനുള്ള പ്രവൃത്തികളും പുതിയ നഗരങ്ങളുടെ വികസനവുമെല്ലാം നടപ്പാക്കുക.
തുടക്കത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് പര്യാപ്തവും ശുദ്ധവുമായ ജലവിതരണം, ശുചീകരണം, ഖരമാലിന്യ നിര്‍മാര്‍ജ്ജനം, ഫലപ്രദമായ നഗര ഗതാഗത സംവിധാനം, ദരിദ്രവിഭാഗങ്ങള്‍ക്ക് താങ്ങാന്പറ്റുന്ന വിധത്തിലുള്ള പാര്‍പ്പിട സൗകര്യം, വൈദ്യുതി വിതരണം, ശക്തമായ ഐ ടി ബന്ധം ഒരുക്കല്‍, പൗരന്മാരുടെ പങ്കാളിത്തം, ഇ-ഗവേണന്‍സ്, സാമുഹ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിരമായ നഗരാന്തരീക്ഷം എന്നിവയൊരുക്കുന്നതിനാണ്.
സ്മാര്‍ട്ട് സിറ്റി കര്‍മ പദ്ധതികള്‍ പ്രത്യേക സംവിധാനം വഴി നടപ്പാക്കും. ഇതിലേക്ക് അണമുറിയാതെയുള്ള വിഭവസമാഹരണം സംസ്ഥാന സര്‍ക്കാരും ഓരോ നഗരങ്ങളും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിത്.
അടല്‍ നഗര പുനരുജ്ജീവന പദ്ധതി
സ്മാര്‍ട്ട് സിറ്റി പദ്ധതിയും അടല്‍ നഗര പുനരുജ്ജീവന പദ്ധതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജലവിതരണം, അഴുക്കുചാല്‍ നിര്‍മാണം, സെപ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജനം, ഗതാഗതം, ഹരിത ഇടങ്ങളുടെ വികാസം, കുട്ടികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പാര്‍ക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ളതാണ് ഈ പദ്ധതി. ഇ-ഗവേണന്‍സ്, പ്രൊഫഷണല്‍ മുനിസിപ്പല്‍ കേഡറുകളുടെ രൂപീകരണം, കെട്ടിട നിയമാവലിയുടെ പുനരവലോകനം, നഗര പ്രാദേശിക സമിതികള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗ് തുടങ്ങി വിവിധ നഗരനവീകരണ പദ്ധതികളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള 500 നഗരങ്ങളിലാണ് അമൃത് പദ്ധതി നടപ്പാക്കുക.
സംസ്ഥാനങ്ങള്‍ക്ക്, നഗരങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി പദ്ധതികള്‍ രൂപകല്പന ചെയ്യുന്നതിനും അടല്‍ നഗര പുനരുജ്ജീവന പദ്ധതിക്കുകീഴില്‍ സാധിക്കും. സംസ്ഥാന വാര്‍ഷിക കര്‍മ പദ്ധതി കേന്ദ്രത്തിന് മുമ്പാകെ സമര്‍പ്പിക്കുകയെന്ന ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാവും ഫണ്ട് അനുവദിക്കുക. ജനസംഖ്യ 10 ലക്ഷം വരെയുള്ള നഗരങ്ങള്‍ക്ക് പദ്ധതി ചെലവിന്റെ 50 ശതമാനമാണ് കേന്ദ്രസഹായമായി ലഭിക്കുക. ജനസംഖ്യ 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ പദ്ധതി ചെലവിന്റെ മൂന്നിലൊന്ന് സഹായമാകും കിട്ടുക. 20:40:40 എന്ന അനുപാതത്തില്‍ മൂന്ന് തവണയായിട്ടാണ് ഫണ്ട് അനുവദിക്കുക. നഗരങ്ങളെ സ്മാര്‍ട്ട് നഗരങ്ങളാക്കുന്നതിനുള്ള അടിത്തറയിടുകയാണ് അടല്‍ നഗര പുനരുജ്ജീവന പദ്ധതിയിലൂടെ.
ജനറം പദ്ധതിയുടെ കീഴില്‍ അനുവദിച്ചിട്ടുള്ളതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികള്‍ക്കും നഗര പുനരുജ്ജീവന പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. 2015-16 മുതല്‍ 2019-2020 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് നഗരപ്രദേശങ്ങളുടെ വികസനത്തിനായി ശരാശരി രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാന, നഗര പ്രാദേശിക സമിതികളും 50 ശതമാനം മുതല്‍ 66 ശതമാനംവരെ ധനസമാഹരണം നടത്തുകയും വേണം. പദ്ധതി ചെലവ് കണ്ടെത്തുന്നതിനായി സ്വകാര്യ-പൊതു പങ്കാളിത്ത മാതൃകയില്‍ പ്രാദേശിക സമിതികളും സ്വകാര്യ നിക്ഷേപങ്ങളിലൂടെ സംസ്ഥാനങ്ങളും ധനസമാഹരണം നടത്തണം. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 48,000 കോടി രൂപയും അടല്‍ നഗര പുനരുജ്ജീവന പദ്ധതിക്കായി 50,000 കോടി രൂപയുമാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി മാനദണ്ഡങ്ങള്‍
ഇ-ഗവേണന്‍സ്, ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം നടപ്പാക്കുക, ഇ-ന്യൂസ് ലെറ്റര്‍ സംവിധാനം, സര്‍ക്കാരിന്റെ വരവ്-ചെലവ് കണക്കുകള്‍ ഓണ്‍ലൈനിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനം, സ്വച്ഛ് ഭാരത് പദ്ധതിയില്‍ അഞ്ച് ശതമാനം പുരോഗതി കൈവരിക്കുക, തൊഴിലാളികള്‍ക്ക് വേതനം നല്‍കിയതിന്റെ ട്രാക്ക് റെക്കോഡ്, നഗര നവീകരണത്തിന്റേയും പൗരന്മാരുടെ പങ്കാളിത്തത്തിന്റേയും ട്രാക്ക് റെക്കോഡ്, സിറ്റി വിഷന്‍ രേഖയും വികസന രേഖയും ഉണ്ടായിരിക്കുക, എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളില്‍ അഞ്ചെണ്ണം പാലിക്കുന്ന നഗരസഭകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ട്. ഒരു സംസ്ഥാനത്തുനിന്നും മത്സരത്തില്‍ പങ്കെടുക്കുകയും ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ഒരു നഗരസഭയ്ക്കായിരിക്കും പ്രതിവര്‍ഷം 100 കോടി രൂപയുടെ കേന്ദ്രസഹായം ലഭ്യമാകുക.
മത്സരം ആദ്യ കടമ്പ
ബ്ലുംബെര്‍ഗ് ഫിലാന്ത്രോപ്പീസ് എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായത്തോടെയാണ് സിറ്റി ചലഞ്ച് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 100 സിറ്റികള്‍ കണ്ടെത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം. ഈ വര്‍ഷം 20 നഗരങ്ങള്‍ തിരഞ്ഞെടുക്കുകയും ഇതിന്റെ തുടര്‍ച്ചയായി അടുത്ത രണ്ട് വര്‍ഷംകൊണ്ട് 40 വീതം നഗരങ്ങളും തിരഞ്ഞെടുക്കുക എന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 30 ന് മുമ്പ് വ്യവസ്ഥകള്‍ പാലിക്കുന്ന നഗരസഭകള്‍ക്കായിരിക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുക. ഓരോ സൂചകങ്ങള്‍ക്കും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നഗരങ്ങള്‍ തിരഞ്ഞെടുക്കപ്പെടുക.
പദ്ധതിയില്‍ പങ്കാളികളാകുന്നതാവട്ടെ 22 സംസ്ഥാനങ്ങളും. വിവിധ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നഗരജീവിതം കൂടുതല്‍ സുഗമമാക്കുന്നതിനൊപ്പം നാഗരികതയ്ക്കിടയില് വന്നുചേരാനിടയുള്ള വെല്ലുവിളികളെ തരണം ചെയ്യുകയെന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. ഇതോടൊപ്പംതന്നെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിലൂടെ നഗരവികസനത്തിന്റെ പ്രയോജനം ദരിദ്രവിഭാഗങ്ങളിലേക്കും എത്തിപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
വിവിധ പദ്ധതികളും ആശയങ്ങളും അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ സമ്പൂര്‍ണ വികാസം ലക്ഷ്യമിടുമ്പോള്‍, രാഷ്ട്രീയം നോക്കി ഇതിനെതിരെ മുഖംതിരിച്ചുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടും അത്യന്തം പിന്തിരിപ്പനാണ്. കേന്ദ്രം ഒരു പകുതി ദൂരം വികസന പദ്ധതികളുമായി മുന്നോട്ട് വരുമ്പോള്‍ ശേഷിക്കുന്ന ദൂരത്തേക്ക് ചെന്നെത്താനുള്ള ആര്‍ജ്ജവം കാണിക്കുന്ന സംസ്ഥാനങ്ങളുടെ വികസന പാത്രത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ അമൃത് വിളമ്പുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: