അന്യന്മാര്ക്ക് അപ്രകാശമായും അനവഗമ്യമായും ഇരിക്കയാല് ഇല്ലാത്തതായും സദ്രുപത്താല് ഉള്ളതായി പരിലസിക്കുന്നതും ബ്രഹ്മമാണെന്ന് അഞ്ചാമത്തെ ചോദ്യത്തിനുത്തരമായും.
പരമാത്മാവ് ചൈതന്യപ്രകാശരൂപനാകയാല് ചേതനനും അറിയപ്പെടേണ്ടത് മറ്റൊന്നുമില്ലാത്തതിനാല്‍ കല്ലുപോലെ അചേതനനായിരിക്കുന്നു എന്ന് ആറാമത്തെ ചോദ്യത്തിന് ഉത്തരമായും പറഞ്ഞു. ഏഴാമത്തെ ചോദ്യത്തിന്നുത്തരമായി അദ്ദേഹം പറഞ്ഞത് സ്വച്ഛമായ ആത്മാകാശത്തില് ജഗച്ചിത്രം പരമാത്മാവുതന്നെ എഴുതുന്നു എന്നാണ്.
ചിന്മാത്രമായ ആത്മാവ് അണുവാകുന്നു. ആ അണുവിന്റെ ഉള്ളില്‍ കുരുവില്‍ തരുപോലെ ജഗത്തുകള്‍ സ്ഥിതിചെയ്യുന്നു എന്ന് എട്ടാമത്തെ ചോദ്യത്തിന്നുത്തരമായി അദ്ദേഹം പറഞ്ഞു.
ഒമ്പതാമത്തെ ചോദ്യത്തിന്നുത്തരമായി ഇക്കാണുന്ന ജഗത്തെല്ലാം ബ്രഹ്മസ്വരൂപത്തില്‍ നിന്നു വേറല്ലാത്തതിനാല് ഒരു വസ്തുവും ബ്രഹ്മത്തില്‍ നിന്നും ഭിന്നമല്ലെന്നും
പത്താമത്തെ ചോദ്യത്തിന്നുത്തരമായി ജഗത് ഭേദങ്ങളെല്ലാം ബ്രഹ്മത്തിന്റെ പ്രതിദാനം മാത്രമാകയാല്‍ ദ്വൈതവും അതേരൂപം തന്നെയാണെന്നും മന്ത്രി മറുപടിയായി പറഞ്ഞു. മന്ത്രിയുടെ ഉത്തരങ്ങളെ അഭിനന്ദിച്ചുകൊണ്ട് കര്‍ക്കടി അടുത്തതായി രാജാവിന്റെ മറുപടിക്കായി കാത്തുനിന്നു.
രാജാവ് പറഞ്ഞു. ‘കര്‍ക്കടി നിന്റെ ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം പറയാവുന്നതാണ് വിവേകികള്‍ക്ക് പ്രപഞ്ചഭ്രമം നീങ്ങിയാല്‍ യാതൊന്നാണോ പ്രാപ്യസ്ഥാനമായി ലഭിക്കുന്നത് യാതൊന്നിന്റെ സ്വീകരണത്തിലാണോ മനസ്സ് സര്‍വസങ്കല്പങ്ങളും പരിത്യജിക്കുന്നത് യാതൊന്നിന്റെ സങ്കോച വികാസങ്ങളാല്‍ ജഗത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുവോ വേദാന്ത വാക്കുകള്ക്കാധാരമായും അഗോചരമായും ഇരിക്കുന്നത് യാതൊന്നാണോ ദ്വൈതാദ്വൈതം, സത്ത്, അസത്ത്, കാര്യകാരണം ഭൃക്ക്, ദൃശ്യം ഇത്യാദി വിഭിന്നങ്ങളായവയും മധ്യസ്ഥമായി വര്‍ത്തിക്കുന്നത് യാതൊന്നാണോ യാതൊരു പരമചൈതന്യത്തിന്റെ മനോമയിയായ ലീലയാണോ ഈ ചരാചര പ്രപഞ്ചം സര്‍വലോകങ്ങളും ഭൂതരാശികളായി ഭവിക്കുന്നുവെങ്കിലും യാതൊന്നിന്റെ ഏകരൂപത്വം ഖണ്ഡിക്കപ്പെടുന്നില്ലയോ സന്മയവും ശാശ്വതവുമായ ആ ബ്രഹ്ത്തെക്കുറിച്ചാണ് നിന്റെ ചോദ്യങ്ങള്‍’.
അമൃത ധാരപോലെ രാജമുഖത്തുനിന്നും നിര്‍ഗ്ഗളിച്ച ഈ വാക്കുകള്‍ കേട്ട് കര്‍ക്കടി ബ്രഹ്മപദലീനയായി നിലകൊണ്ടു. അവളുടെ മത്സരാദി മനോദോഷങ്ങളെല്ലാം ശമിച്ചു. അവളുടെ മനസ്സ് കുളിര്‍ത്തു. രാജാവിനേയും മന്ത്രിയേയും നോക്കി അവള് പറഞ്ഞു. പ്രബോധസൂര്യന്റെ പ്രഭയില്‍ നിങ്ങളുടെ ബുദ്ധി പവിത്രമായി ശോഭിക്കുന്നു. നിങ്ങളെപ്പോലുള്ള വിവേകികള്‍ പൂജ്യരാണ് മഹത്തുക്കളുടെ സംഗമം ലഭിച്ചാല്‍ പിന്നെ ദുഃഖത്തിനവകാശമില്ല. രാജാവെങ്ങിനെയോ അതുപോലെത്തന്നെ പ്രജകളുമിരിക്കും.
രാജ്യാധിപതികള്ക്കുണ്ടായിരിക്കേണ്ട മുഖ്യ ഗുണമാണ് ആത്മജ്ഞാനം. സമത്വവും പ്രഭുത്വവും ആത്മജ്ഞാനംകൊണ്ടേ നേടാന്‍ കഴിയുകയുള്ളു. അതില്ലാത്ത രാജാവും മന്ത്രിയും ആ സ്ഥാനങ്ങള്ക്കര്ഹരല്ല. പരമാത്മാവുതന്നെയാണ് എല്ലാ ജീവികളിലും അധിവസിക്കുന്നതെന്ന ബോധം എനിക്കുണ്ടായി. ഇനി ശരീര പരിത്യാഗം വരെ ഒരു ജീവിയേയും ഞാന്‍ ഹിംസിക്കുകയില്ല. ഇനിയും പഴയ പടി തപസ്സുചെയ്ത് ഒടുവില്‍ യഥേഷ്ടം എന്റെ ദേഹത്തെ വെടിയും. നിങ്ങള്‍ക്ക് സ്വസ്തി ഭവിക്കട്ടെയെന്ന് ആശംസിച്ച് അവള് ഇരുട്ടില്‍ മറഞ്ഞു
.. തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: