ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങളിലെ ദേശീയവാദികളെ ആദരിക്കാനും അവരുടെ മാതൃക ജനമധ്യത്തില്‍ അവതരിപ്പിക്കാനും കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി. ചരിത്രത്തിന്റെ ഭാഗമായി മാറിയ മഹാന്മാരുടെ നിരയില്‍നിന്ന് ഇക്കാലമത്രയും അവഗണിക്കപ്പെട്ട ന്യൂനപക്ഷ-അവഗണിത വിഭാഗങ്ങളിലെ പ്രമുഖരെ അനുസ്മരിക്കാനും ആദരിക്കാനുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ഈ മഹദ്വ്യക്തികളുടെ പേരിടാനാണ് തീരുമാനം.
കേരളത്തില്‍നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ഉള്‍പ്പെടെ ഇങ്ങനെ ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടാകും. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നെങ്കിലും കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്തെങ്ങും ആദരിക്കുകയോ അനുസ്മരിക്കുകയോ ചെയ്യപ്പെടാതെ പോയവരാണ് പട്ടികയില്‍ കുടുതലും.
ഉറുദു കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അഷ്ഫാഖുള്ളാ ഖാന് (ഹസ്രത്ത്), ഉപ്പുസത്യഗ്രഹ നേതാവായിരുന്ന അബ്ബാസ് ത്യാബ്ജി, രാഷ്ട്രീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഉബൈദുള്ള സിന്ധി തുടങ്ങിയവരുടെ പേരുകള്‍ വിവിധ പദ്ധതികള്‍ക്കു കൊടുക്കും.
മുസ്ലിം വനിതകളായി ചരിത്രത്തിലിടം നേടിയ ബീ അമ്മ (അബാദി ബീഗം), ബീഗം ഹസ്രത്ത് മഹല്‍ എന്നീ വനിതകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സ്വാതന്ത്ര്യ സമരരംഗത്ത് നിലയുറപ്പിച്ചവരാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിനു വേണ്ടി പ്രചാരണങ്ങള്‍ നടത്തിയ മുഗള്‍ രാജ്ഞി ദാരാ ഷിക്കോവിന്റെ പേരും കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയിലുണ്ട്.
സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ എന്നെഴുതിയ കവി ഇഖ്ബാല്‍, ഭാരതീയ യുനാനി ചികിത്സാ പദ്ധതിയുടെ ഉപജ്ഞാതാവ് ഹക്കിം അജ്മാല്‍ ഖാന് എന്നിവരെയും പദ്ധതികള്‍ക്കു പേരുനല്കി ആദരിക്കും.
ഭാരത സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കളായ ഉത്തരവാദ പ്രക്ഷോഭത്തലവനായിരുന്ന ടി. എം. വര്‍ഗ്ഗീസ്, ഹോം റൂള്‍ പ്രസ്ഥാനത്തിലും വൈക്കം സത്യഗ്രഹത്തിലും പ്രമുഖ സ്ഥാനം വഹിച്ച, ഗാന്ധിജിയുടെ യംഗ് ഇന്ത്യയുടെ പത്രാധിപ സമിതിയില്‍ പ്രമുഖനായിരുന്ന സിറിയന്‍ ക്രിസ്ത്യന്‍ നേതാവ് ജോര്‍ജ്ജ് ജോസഫ്, പാഴ്സി സമൂഹത്തില്‍ പെട്ട ഫെറോഷാ മേത്ത, ബിക്കാജി കാമാ തുടങ്ങിയവരും സര്‍ക്കാരിന്റെ പട്ടികയിലുണ്ട്.
ഈ മാസം അവസാനത്തോടെ ഈ പട്ടികക്ക് അന്തിമരൂപം നല്കി പദ്ധതികള്‍ക്ക് അവരുടെ പേരുകള്‍ നിശ്ചയിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പു സഹമന്ത്രി മുഖതാര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഈ പ്രമുഖരെയെല്ലാം അവഗണിക്കുകയായിരുന്നു. അതുകൊണ്ട് മുസ്ലിം സമുദായത്തിലെ കുഴപ്പക്കാരെ മാത്രമേ ജനങ്ങള്ക്കറിയാനിടവന്നുള്ളൂ. എന്നാല്‍ ദേശാഭിമാനികളായ ധാരാളം പേര് മുസ്ലിങ്ങള്‍ക്കിടയിലുണ്ട്. അവഗണിക്കപ്പെട്ടിരുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഈ പ്രമുഖരെ അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: