പെരിന്തല്‍മണ്ണ: ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ തുണിക്കെട്ട് മറന്നുവെച്ചു. സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലാണ് സംഭവം. പെരിന്തല്‍മണ്ണ നരിപ്പറമ്പ് സ്വദേശി നമ്പിലവളപ്പില് കുഞ്ഞിമുഹമ്മദി(53)നാണ് ഈ ദുരനുഭവം. ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂത്രാശയ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് കുഞ്ഞുമുഹമ്മദ് ഇഎംഎസ് ആശുപത്രിയിലെത്തിയത്. സ്കാനിംഗിന് ശേഷം മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടെന്നും അത് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തി മാസങ്ങള്‍ പിന്നിട്ടിട്ടും മുറിവ് ഉണങ്ങിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രോഗിക്ക് കാന്‍സറാണെന്ന് സംശയമുണ്ടെന്നും തിരുവനന്തപുരം ആര്‍സിസിയില്‍ കൊണ്ടുപോകാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ആര്‍സിസിയിലെ പരിശോധനയില്‍ കാന്‍സറില്ലെന്ന് വ്യക്തമായി. മുറിവ് ഉണങ്ങാത്തത് ഉള്ളില്‍ തുണിയുടെയോ നൂലിന്റെയോ അംശം ഉള്ളതുകൊണ്ടാണെന്നും ശസ്ത്രക്രിയ നടത്തിയ ആശുപത്രിയുമായി ബന്ധപ്പെടാനും ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ ഇഎംഎസിലെ ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇവരെ തിരിച്ചയച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിമുഹമ്മദിന്റെ നില വഷളായി. മലമൂത്ര വിസര്‍ജ്ജനം തടസ്സപ്പെടുകയും വയര്‍ വീര്‍ക്കുകയും മുറിവ് പഴുത്ത് അതിലൂടെ ഒരു തുണിക്കെട്ട് പുറത്തേക്ക് തള്ളിവരികയും ചെയ്തു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇയാളെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തെറ്റ് മനസിലായ ആശുപത്രി അധികൃതര്‍ മുഹമ്മദിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി തുണിക്കെട്ട് നീക്കം ചെയ്തു. ബാന്‍ഡേജിന് ഉപയോഗിക്കുന്ന തുണിയുടെ ഒരു റോളായിരുന്നു വയറ്റിലുണ്ടായിരുന്നത്. അത് ദ്രവിച്ച് തുടങ്ങിയ അവസ്ഥയിലായിരുന്നു. ബന്ധുക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ നീക്കം ചെയ്ത തുണിക്കെട്ടിന്റെ ചെറിയ കഷണം മാത്രമാണ് നല്‍കിയത്.
ഇതിനിടെ കുഞ്ഞിമുഹമ്മദിന് കാന്‍സര്‍ സ്ഥിരീകരിച്ചു. മാസങ്ങളോളം മുറിവിനുള്ളില്‍ തുണിക്കെട്ട് ഇരുന്നതിനാല്‍ കുടലിന് ദ്വാരം വീഴുകയും ആന്തരികാവയവങ്ങള്‍ക്ക് പഴുപ്പ് ബാധിക്കുകയും ചെയ്തു. അതുകൊണ്ട് കീമോതെറാപ്പി ചെയ്യാനാവാത്ത അവസ്ഥയിലാണ്. ഇഎംഎസ് ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്റും ധിക്കാരപരമായാണ് പെരുമാറിയതെന്ന് രോഗിയുടെ മക്കളായ അബ്ദുള്‍ വാഹിദ്, മുജീബ് റഹ്മാന് എന്നിവര്‍ ആരോപിച്ചു. ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: