പത്തനംതിട്ട : പൈതൃകഗ്രാമമായ ആറന്മുളയില് ചക്ക വിഭവങ്ങളുടെയും അറിവുകളുടെയും ഉത്സവാഘോഷത്തിന് 15ന് തുടക്കം. നാനുദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ സെമിനാര്‍, പരിശീലനം, പ്രദര്‍ശനം, മത്സരങ്ങള്‍, ഓപ്പണ്‍ഫോറം, ഭക്ഷ്യമേള തുടങ്ങിയ വിവിധയിനം പരിപാടികള്‍ ഉണ്ടായിരിക്കും.
ജാക്ക് ഫ്രൂട്ട് പ്രൊമോഷന് കണ്‍സില്‍, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ്, സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്സയന്സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്നിവരാണ് സംഘാടകര്‍.
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും വഴി തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിച്ച് സുസ്ഥിരമായ ജീവനോപാധിയായി ചക്കയുടെ മേഖലയെ വികസിപ്പിക്കുവാനുളള വിപുലമായ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കും. കര്‍ഷകരുടെ കൂട്ടായ്മയിലൂടെ ഉല്പാദന രംഗത്ത് സമഗ്രവും ആസൂത്രിതവും ഏകോപിതവുമായ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കും. പതിനായിരം പ്ലാവിന് തൈകള്‍ ഇതോടനുബന്ധിച്ച് നടും. റാന്നി മന്ദിരം ജംഗ്ഷന് സമീപം തിരുവാഭരണപാതയില്‍ പ്ലാവിന് തൈനട്ടുകൊണ്ട് ചക്കവനപദ്ധതി ഉദ്ഘാടനം ചെയ്യും.
അന്നേ ദിവസം വൈകുന്നേരം കുന്നന്താനത്ത് 200 വര്‍ഷം പഴക്കമുളള പ്ലാവ് മുത്തശ്ശിയെ പൗരാവലി ആദരിക്കും.
15ന് രാവിലെ 10ന് ആറന്മുള വിജയാനന്ദവിദ്യാപീഠം സ്കൂളില്‍ സെമിനാര്‍ ആരംഭിക്കും. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന സെമിനാറില്‍ ചക്കയുടെ വിപണന സാധ്യത, ഔഷധമൂല്യം, ഗവേഷണ ഫലങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രസിദ്ധ ചക്ക ഉല്പന്ന ഗവേഷകനായ ശ്രീപദരേ, ബാംഗഌര് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.ശ്യാമളാറെഢി, ജോസഫ് ലൂക്കോസ്, മില്ടോ തോമസ്, ഡോ.ആര്.ബി.തിവാരി, കെ. സി.മിത്ര തുടങ്ങിയ മുപ്പത്തോളം ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കും. 16ന് രാവിലെ 10 മണി മുതല്‍ 17 ന് വൈകുന്നേരം നാലുവരെയാണ് പരിശീലന ക്ലാസ്സുകള്‍.
കേരളത്തിന്റെ അകത്തും പുറത്തുമുളള ചക്കവിഭവ നിര്‍മ്മാണ കേന്ദ്രങ്ങളുടെ വക സ്റ്റാളുകളായിരിക്കും പ്രദര്‍ശനത്തിലെ പ്രധാന ഇനം. ഇരുന്നൂറോളം സ്റ്റാളുകളിലായി നൂറോളം വിവിധയിനം വിഭവങ്ങള്‍ പ്രദര്‍ശനത്തിനും വില്പനക്കും വേണ്ടി എത്തും. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരം, ചക്ക പ്രധാന വിഷയമായി ഫോട്ടോഗ്രാഫി മത്സരം, പാചകമത്സരം തുടങ്ങിയവയും ചക്ക മഹോത്സവത്തില്‍ നടക്കും.
ആരോഗ്യ രക്ഷയും, ഭക്ഷ്യസുസ്ഥിരതക്കും വേണ്ടി പ്രകൃതി ദത്തമായ ഭക്ഷ്യവസ്തുക്കളിലേക്ക് ജനങ്ങള്‍ മടങ്ങണമെന്ന സന്ദേശവുമായി ചക്കവണ്ടികള്‍ വിവിധ സ്ഥലങ്ങളിലൂടെ മൂന്നുദിവസം പ്രയാണം നടത്തും.
ശേഖരിക്കുന്ന ചക്കയുമായി 15 ന് ആറന്മുള ക്ഷേത്ര സമീപത്തു നിന്നും മഹോത്സവ വേദിയിലേക്ക് ചക്ക വരവ് സംഘടിപ്പിക്കും. 18 ന് ഉച്ചക്ക് ശേഷം രണ്ടിന് സമാപനസമ്മേളനം ചേരും. ബഹുവിധ വിഭവങ്ങളോടെ തലമുറകളായി നടന്നു വരുന്ന വളളസദ്യയുടെ നാടായ ആറന്മുളക്ക് തനതായ ഭക്ഷണ സംസ്കാരമുണ്ട്.
പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് വിഭവങ്ങള്‍ പാകപ്പെടുത്തുന്ന ഈ സദ്യയെ ജനപ്രിയമാക്കിത്തീര്ക്കുന്നതില് സുപ്രധാന പങ്ക് വഹിച്ചിട്ടുളള പാചകവിദഗ്ദ്ധന്മാരെ ചക്ക മഹോത്സവത്തില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: