പഞ്ചാബിലെ മോഗയില്‍ യുവതി മാനഭംഗത്തിനിരയായ സംഭവം പാര്‍ലമെന്റില്‍ ഉയര്‍ത്തിയപ്പോള്‍ ചൊവ്വാഴ്ച സഭ സ്തംഭിച്ചു. തുടര്‍ക്കഥയാവുന്ന മാനഭംഗങ്ങളില്‍ ഭാരതീയര്‍ ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്ക് തുല്യത, തുല്യനീതി, സ്ത്രീസുരക്ഷാ നിയമം മുതലായവ ഭരണഘടന പ്രകാരം ഉറപ്പുവരുത്തേണ്ടതാണെങ്കിലും ഭാരതത്തിലും കേരളത്തില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഇന്നും ലൈംഗിക ഉപകരണങ്ങളാണ്. അവര്‍ അമ്മയല്ല, സഹോദരിയല്ല, മകളല്ല. ‘യുഎന്‍ ഡിക്ലറേഷന്‍ ഫോര്‍ എലിമിനേഷന് ഓഫ് വയലന്‍സ് എഗയ്ന്സ്റ്റ് വുമന്‍’ പറയുന്നത് ഇത് ചരിത്രപരമായി സ്ത്രീ-പുരുഷ അസമത്വത്തിന്റെ ഫലമാണെന്നും അത് ഇന്ന് ഒരു ബഹുവ്യാപ്ത രോഗമായി മാറിയിരിക്കുന്നു എന്നുമാണ്. മൂന്നു സ്ത്രീകളില്‍ ഒരാള്‍ വീതം ശാരീരിക പീഡനത്തിനോ ബലാത്സംഗത്തിനോ ഇരയാകുന്നുണ്ട്. ഭാര്യമാര്‍ ഗാര്‍ഹികപീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാകുന്നുണ്ട്. ആസിഡൊഴിക്കല്‍, ക്യാമ്പസ് ബലാത്സംഗം എല്ലാം ഇന്ന് സാധാരണയാണ്. വിഎഡബ്ല്യു (വിമന്‍ എഗേയ്ന്സ്റ്റ് വയലന്‍സ്) സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങളേയും ആക്രമണങ്ങളേയും പീഡനങ്ങളേയും എതിര്‍ക്കുന്നു.
എന്തുഫലം? പീഡനങ്ങള്‍ തുടര്‍ക്കഥയാണ്. ദല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ മാനഭംഗപ്പെടുത്തി റോഡിലേക്കെറിഞ്ഞ് കൊന്നപ്പോള്‍ അത് പ്രതിഷേധം ഉയര്‍ത്തുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയ്ക്ക് യുപിഎ സര്‍ക്കാര്‍ നിര്‍ഭയ ഫണ്ട് രൂപീകരിക്കുകയും ചെയ്തെങ്കിലും അതില്‍നിന്നും ഒരു രൂപപോലും ആ സര്‍ക്കാര്‍ ചെലവാക്കിയില്ല. അന്ന് ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞത് പെണ്‍കുട്ടികള്‍ ആറുമണിക്കുശേഷം പുറത്തിറങ്ങരുതെന്നാണ്. സ്ത്രീസമത്വം എവിടെ?
മുംബൈയില്‍ ഫോട്ടോ ജേര്ണലിസ്റ്റിനെ ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, സോമാലിയ, കോംഗോ എന്നീ രാജ്യങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് പഠനങ്ങള്‍ പറയുന്നു. മോഗയില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് അത് തലവിധിയാണെന്നാണ്.
അങ്ങനെയെങ്കില്‍ കൊലപാതകവും മോഷണവും എല്ലാം തലവിധിയാവണമല്ലോ. അപ്പോള്‍ ഈ രാജ്യത്ത് പോലീസെന്തിന്? സര്‍ക്കാര്‍ എന്തിന്? ജനപ്രതിനിധികള്‍ എന്തിന്?
മോഗ സംഭവത്തില്‍ പഞ്ചാബില്‍ നടന്ന ബന്ദ് ഭാഗികമായിരുന്നു. ഇപ്പോള്‍ പഞ്ചാബില്‍ ബസ് യാത്രയ്ക്കിടെ വീണ്ടും മുപ്പതുകാരിയായ യാത്രക്കാരി യാത്രക്കാരന്റെ പീഡനത്തിനിരയായിരുന്നു. ബസ്സില്‍ സമീപത്തിരുന്നയാള്‍ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടും ബസ് ഡ്രൈവറും കണ്ടക്ടറും യുവതിയുടെ പരാതിയോട് പ്രതികരിച്ചില്ല.
കേരളവും ബലാത്സംഗ വിഷയത്തില്‍ ഒട്ടും പിന്നിലല്ല. സൂര്യനെല്ലി മുതല്‍ സൗമ്യവരെ സ്ത്രീപീഡനമാണ് കണ്ടത്. ഇപ്പോള്‍ സ്ത്രീ- ബാലികാപീഡനം തുടര്‍ക്കഥയാണ്. അച്ഛന്‍പോലും തന്റെ മൂന്നുവയസ്സായ മകളെ ബലാത്സംഗം ചെയ്യുന്നു. മുത്തച്ഛന് കൊച്ചുമോളെ ലൈംഗിക ഉപകരണമാക്കുന്നു.
സാക്ഷരത, വിദ്യാഭ്യാസം, സാമൂഹ്യവികസനം എല്ലാം കേരളം നേടി. ദൈവത്തിന്റെ സ്വന്തം നാടായി. പക്ഷേ സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങളില്‍ 300 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്ത്രീകള്‍ക്ക് വീട്, സ്കൂള്‍, റോഡ് ഒന്നും സുരക്ഷിതമല്ല. അധ്യാപകന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുന്നു. പള്ളി വികാരി ബാലികയെ പീഡിപ്പിക്കുന്നു. എവിടെയാണ് പരിശുദ്ധി. ഈ വാക്കിന് കേരളത്തില്‍ എന്തര്‍ത്ഥമാണുള്ളത്? മൃഗീയ മാനസികാവസ്ഥയെ ഇതൊന്നിനും മാറ്റാന്‍ സാധ്യമല്ല. കേരളം ഇന്ന് പിശാചിന്റെ നാടാണ്.
ഗാര്‍ഹിക പീഡനത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 7913 കേസുകളാണ്. ഗാര്‍ഹിക പീഡന കേസുകള്‍ ഭാര്യമാര്‍ കൃത്രിമമായി ചമയ്ക്കുന്നതാണെന്ന ആരോപണം ഇപ്പോള്‍ ശക്തമാണ്. പക്ഷേ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നത് ഗാര്‍ഹിക പീഡനം യാഥാര്‍ത്ഥ്യമാണെന്നും തിരുവനന്തപുരം ഇതില്‍ അഞ്ചാം സ്ഥാനത്താണെന്നുമാണ്.
മറ്റൊരു വസ്തുത കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ വര്‍ധനവാണ്. ഇത് കേരള സമൂഹം ഗൗരവത്തിലെടുക്കേണ്ട വസ്തുതയാണ്. പ്രസിദ്ധ മനഃശാസ്ത്രജ്ഞന് ശേഷാദ്രി പറയുന്നത് കുഞ്ഞായിരിക്കുമ്പോഴുള്ള ലൈംഗികപീഡനംപോലും കുട്ടികളെ ലൈംഗികവൈകൃതത്തിന് പ്രേരിപ്പിക്കുന്നു എന്നാണ്. ഇത് സൈബര്യുഗമാണെന്നും സൈബര്‍ മേഖലയ്ക്ക് നീലനിറമാണെന്നുമുള്ള വസ്തുത നാം മറക്കരുത്.
ബെംഗളൂരുവില്‍ 12 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത് അടുത്തിടെയാണല്ലോ. കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുമ്പോള്‍ ഭാവിതലമുറ തന്നെ ലൈംഗിക പീഡനത്തിനും വൈകൃതത്തിനും ക്രൂരതയ്ക്കും എല്ലാം അടിമകളായി മാറിയാല്‍ സ്ത്രീ-സുരക്ഷ എവിടെ?
ഇന്ന് മാധ്യമങ്ങള്‍ മൂന്ന് ബലാത്സംഗങ്ങളെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചീത്തവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ അത്തരം ദുഃശീലങ്ങള്‍ക്ക് പരിഹാരം കാണാന്‍ പറ്റുകയുള്ളൂവെന്ന് ഞാന്‍ എഴുതിയിരുന്നു. പക്ഷേ സാക്ഷര മലയാളി ഇന്ന് ചീത്തവാര്ത്തകളെ അനുകരിക്കുന്നവരായി മാറുകയാണോ എന്ന സംശയം ബലപ്പെടുന്നു.
രണ്ടുവയസ്സുള്ള കുട്ടിയും 90 വയസ്സുള്ള വൃദ്ധയും ഒരുപോലെ ലൈംഗിക ഇരകളായി മാറുന്നു. ആയിരം സ്ത്രീകളില്‍ 500 സ്ത്രീകളെങ്കിലും ഏതെങ്കിലും തരം ലൈംഗികാക്രമണത്തിന് വിധേയമായിട്ടുണ്ടാകും. പഞ്ചാബില്‍ ബസ് യാത്രക്കാരിയെ പീഡിപ്പിച്ചത് ഇതാണല്ലോ തെളിയിക്കുന്നത്.
2010 ല്‍ കേരളത്തില്‍ 22172 ബലാത്സംഗങ്ങളാണുണ്ടായത്. ഇരകളില്‍ ഭൂരിഭാഗവും പതിനാലു വയസ്സില്‍ താഴെയുള്ള കുട്ടികളും ടീനേജ് കുമാരികളുമാണ്. കേരളം ഏറ്റവും ക്രിമിനല്‍വല്‍കൃത സമൂഹമായി മാറുന്നതിന്റെ തെളിവാണിത്. കേരളം ഏറ്റവും വലിയ ക്രിമിനല്‍വല്‍കൃത സമൂഹമാണെന്നും കൊച്ചിയാണ് ഏറ്റവും അപകടകരമായ സിറ്റി എന്നും പഠനങ്ങള്‍ പറയുന്നു.
2014 ല്‍ ബലാത്സംഗങ്ങളുടേയും ലൈംഗിക പീഡനങ്ങളുടേയും കണക്കുകള്‍ വര്ധിച്ചിരിക്കാനേ സാധ്യതയുള്ളൂ.
ഇന്ന് ഹരിതകേരളം സരിത കേരളമായി മാറിയപ്പോള്‍ സ്ത്രീകളും തങ്ങളുടെ ശരീരം ക്രയവിക്രയവസ്തുവായി കാണുവാന്‍ തുടങ്ങി. സരിതയുടെ നഗ്നഫോട്ടോ യുട്യൂബിലിട്ടത് സരിത തന്നെയാണത്രെ. അങ്കമാലിയില്‍ ജോസ് തെറ്റയിലുമായി കിടപ്പറ പങ്കിടുന്ന ദൃശ്യം ഒളിക്യാമറ വച്ച് എടുത്ത് യുവതി പത്രസമ്മേളനം നടത്തിയിരുന്നല്ലോ. രുക്സാനയും ബിന്ദ്യാസും ഒളിക്യാമറ ഉപയോഗത്തില്‍ സാമര്‍ത്ഥ്യം തെളിയിച്ചിരിക്കുന്നു.
സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന ലൈംഗികാതിക്രമങ്ങള്‍ അവരെയും ക്രിമിനവല്ക്കരിക്കുന്നു എന്നുവേണം കരുതാന്‍. ഇന്ന് സ്ത്രീക്രിമിനലുകള്‍ വര്‍ധിക്കുകയാണ്. രുക്സാനയും ബിന്ദ്യാസും ഒളിക്യാമറ ബ്ലാക്മെയിലിനുള്ള ഉപകരണമാക്കി. ഇന്ന് ഫഌറ്റുകളില്‍ പെണ്‍വാണിഭം നടത്തുന്നത് സ്ത്രീകളാണ്. പറവൂര്‍ പെണ്‍വാണിഭവും ശോഭാ ജോണിന്റെ പെണ്‍വാണിഭവും കേരളം അത്ഭുതത്തോടെ കണ്ടെങ്കില്‍ ഇന്ന് ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നത് സ്ത്രീകളാണ്. അത് വര്‍ധിക്കുകയുമാണ്.
സ്ത്രീകള്‍ ഇപ്പോള്‍ മയക്കുമരുന്നും കൈകാര്യം ചെയ്യുന്നു. തങ്ങളുടെ ലൈംഗിക ഇരകള്‍ക്ക് കൊക്കെയ്ന്‍ നല്കിയ രണ്ടു സ്ത്രീകള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നല്ലോ. ചതിയിലും തട്ടിപ്പിലും കവര്‍ച്ചയിലും എല്ലാം സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തന്നെ വിദഗ്ദ്ധരായി കഴിഞ്ഞു. ഇപ്പോള്‍ അവരുടെ മയക്കുമരുന്നു വ്യാപാരരംഗത്തേക്കുള്ള പ്രവേശനം പോലീസ് ഗൗരവത്തോടെ കാണേണ്ടതാണ്.
കേരളത്തില്‍ മയക്കുമരുന്നുവില്‍പ്പന വ്യാപകമാണ്. ബംഗ്ലാദേശില്‍നിന്നും ബംഗാളില്‍ നിന്നും വരുന്ന മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളാണ് മയക്കുമരുന്ന് വില്‍പ്പനക്കാര്‍. അവര്‍ സ്കൂളുകളിലും പാന്‍ ഷോപ്പുകളിലും എല്ലാം കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെ എത്തിക്കുന്നു.
കേരളത്തിലെ യുവതലമുറ ഇപ്പോള്‍ മദ്യപാനം തുടങ്ങുന്നത് 15 വയസ്സിലാണ് എന്ന് പ്രസിദ്ധ മനഃശാസ്ത്രജ്ഞന് ഡോ.സി.ജെ.ജോണ്‍ പറയുകയുണ്ടായി. മദ്യനിരോധനവും ബാര്‍ അടച്ചുപൂട്ടലും വന്നതോടെ ഇന്ന് വീടുകള്‍ മദ്യപാന കേന്ദ്രങ്ങളാകുകയാണ്.
പിതാവിനെ അനുകരിക്കുന്ന പുത്രന്മാര് വാട്ടര്‍ ബോട്ടിലില്‍ മദ്യംകലര്‍ത്തി സ്കൂളില്‍ പോകുന്നു. സ്കൂളില്‍ മയക്കുമരുന്നു മാഫിയ വിലസുമ്പോള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാനസികമായും ശാരീരികമായും രോഗാതുരമായ ഒരു പുതുതലമുറയാണ് കേരളത്തില്‍ രൂപപ്പെടുന്നത്.
പക്ഷേ രക്ഷകര്‍ത്താക്കള്‍ ഇതിനെ അവഗണിക്കുന്നു. പിതാക്കന്മാര് മദ്യത്തിനും മാതാക്കള്‍ സീരിയലിനും അടിമപ്പെടുമ്പോള്‍ കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. പുതുതലമുറ എങ്ങോട്ട്? എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: