കൊച്ചി: വിപണിയില്‍ 62 ലക്ഷത്തിലേറെ വിലവരുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ കോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. റഷ്യന്‍ വനപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന സാബിള്‍ എന്ന മൃഗത്തിന്റെ രോമംകൊണ്ട് നിര്‍മിക്കുന്നതാണ് ഈ കോട്ട്. പ്രധാനമന്ത്രിയായിരുന്ന ഭര്‍ത്താവ് രാജീവ് ഗാന്ധിയുമൊത്ത് റഷ്യ സന്ദര്‍ശിക്കുമ്പോള്‍ ആരോ സമ്മാനിച്ചതാണെന്നും അതല്ല, സോണിയ സ്വന്തമായി വാങ്ങിയതാണെന്നും ഈ കോട്ടിനെക്കുറിച്ച് പറയുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരാള്‍ സമ്മാനിച്ച വിലപിടിപ്പുള്ള കോട്ട് വിവാദമായ പശ്ചാത്തലത്തില്‍ പ്രമുഖ പത്രപ്രവര്ത്തകന് കാഞ്ചന് ഗുപ്തയാണ് സോണിയയ്ക്ക് ഇത്രയേറെ വിലപിടിപ്പുള്ള ഒരു കോട്ട് സ്വന്തമായുള്ള കാര്യം വെളിപ്പെടുത്തിയത്. മിന്റ് എന്ന മൃഗത്തിന്റെ രോമംകൊണ്ട് നിര്‍മിച്ച കോട്ടാണിതെന്നായിരുന്നു കാഞ്ചന്‍ഗുപ്ത ട്വീറ്റ് ചെയ്തത്. ഈ കോട്ടിട്ട് രാജീവ് ഗാന്ധിക്കൊപ്പം നില്ക്കുന്ന ചിത്രവും കാഞ്ചന് പുറത്തുവിടുകയുണ്ടായി.
കാഞ്ചന് ഗുപ്തയുടെ ട്വീറ്റ് കണ്ട പ്രശസ്ത പത്രപ്രവര്‍ത്തക തവ്ലീന് സിങ്, സോണിയക്ക് ഇത്തരമൊരു കോട്ടുള്ളതായി സ്ഥിരീകരിച്ചു. എന്നാല്‍ ഇത് നിര്‍മിച്ചിട്ടുള്ളത് മിന്റ് എന്ന മൃഗത്തിന്റെ രോമംകൊണ്ടല്ലെന്നും സാബിള്‍ മൃഗത്തിന്റെതാണെന്നും തവ്ലീന് തിരുത്തി. രോമക്കുപ്പായത്തില്‍ അതീവതല്പ്പരയായിരുന്ന സോണിയ റഷ്യന്‍ തയ്യല്ക്കാരെക്കുറിച്ച് വലിയ മതിപ്പില്ലാത്തതിനാല്‍ കോട്ട് റോമിലേക്കയച്ച് ഇറ്റാലിയന്‍ ഫാഷന്‍ കമ്പനിയായ ഫെന്ഡിയെക്കൊണ്ട് റീഡിസൈന്‍ ചെയ്യിപ്പിക്കുകയുണ്ടായെന്നും ‘ദര്‍ബാര്‍’ എന്ന തന്റെ പുസ്തകത്തില്‍ തവ്ലീന് അഭിപ്രായപ്പെടുന്നുണ്ട്. സോണിയക്ക് ഇത്തരമൊരു കോട്ട് ലഭിച്ച കാര്യം റഷ്യന്‍ നയതന്ത്രവൃത്തങ്ങളും സ്ഥിരീകരിക്കുകയുണ്ടായി.
അധികമാരും അറിയാതിരുന്ന സോണിയയുടെ കോട്ടിന് ഒരു ലക്ഷം യുഎസ് ഡോളറായിരുന്നു 2000 ലെ വിപണി വില. ഇന്നത്തെ മൂല്യമനുസരിച്ച് ഇത് 62 ലക്ഷത്തിലേറെ രൂപ വരും. ഇത്രവലിയ തുകയുടെ വസ്ത്രം സോണിയ സ്വന്തമാക്കി വച്ചിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെ കോട്ട് വിവാദമാക്കിയത്. അമ്മയുടെ കോട്ടിന്റെ കഥ പുറത്തുവന്നതോടെ ലോക്സഭയില്‍ മോദി സര്‍ക്കാരിനെ സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പരിഹാസ്യനായിരിക്കുകയാണ്.
രമേഷ് വിരാണി എന്ന വ്യാപാരി തന്റെ മകന്റെ കല്യാണം പ്രമാണിച്ച് മോദിക്ക് സമ്മാനിച്ചതാണ് 11 ലക്ഷത്തിന്റെ കോട്ട്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാരതസന്ദര്‍ശന സമയത്ത് ഒരുതവണമാത്രമാണ് മോദി ഈ കോട്ട് ധരിച്ചത്. ഇത് പിന്നീട് 4.31 കോടി രൂപയ്ക്ക് ലേലത്തിനുപോയി. ഈ തുക അദ്ദേഹം സ്വച്ഛ്ഭാരത് പദ്ധതിക്ക് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: