തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ വിജിലന്‍സ് മാണിയോടു സമയം ചോദിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ തയ്യാറാണെന്നും എന്നാല്‍ തിരക്കുകളുള്ളതിനാല്‍ സമയം പിന്നീട് അറിയിക്കാമെന്നും മാണിയുടെ ഓഫീസ് വിജിലന്‍സിനെ അറിയിച്ചതായാണു സൂചന.
മാണിക്കായി വിജിലന്‍സ് പ്രത്യേക ചോദ്യാവലി തയാറാക്കും. ഇതുവരെ ലഭിച്ച മൊഴികളുടേയും തെളിവുകളുടെയും അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. ചില കാര്യങ്ങളില്‍ മാണിയില്‍ നിന്ന് വിജിലന്‍സിന് വ്യക്തത വരുത്തേണ്ടതുണ്ട്. മാണിയെ ചോദ്യം ചെയ്തു കഴിഞ്ഞാല്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അന്വേഷണത്തിന്റെ ഭാഗമായി കുറച്ചുദിവസം മുമ്പ് മാണിയുടെ ഔദ്യോഗിക വസതിയുടെ പരിസരത്ത് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. മാണിക്ക് പണം കൈമാറുന്നത് കണ്ടുവെന്ന ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇതിനിടെ ബിജു രമേശിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം കാട്ടി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്കി. ബിജു രമേശിനെയും ഡ്രൈവര്‍ അമ്പിളിയെയും അടുത്തയാഴ്ച നുണപരിശോധനയ്ക്ക് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: