ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവള വികസനത്തിനുള്ള കേന്ദ്രവിഹിതത്തില്‍ 100 കോടി രൂപ ഉടന്‍ ലഭ്യമാക്കുമെന്നു വ്യോമയാന മന്ത്രാലയം. വിമാനത്താവള വികസന അതോറിറ്റി വാഗ്ദാനം ചെയ്ത 236 കോടി രൂപയുടെ ആദ്യ ഗഡുവാണിത്.
അതോറിറ്റിയില്‍ നിന്നുള്ള മുഴുവന്‍ തുകയും എത്രയുംവേഗം ലഭ്യമാക്കണമെന്നു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു വ്യോമയാന മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തുക നല്കുന്ന കാര്യം അറിയിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തിന് ആവശ്യമായ അനുമതികളെല്ലാം ലഭിച്ച സാഹചര്യത്തില്‍ കാലതാമസം കൂടാതെ തുക ലഭ്യമാക്കണമെന്നാണു കേരളത്തിന്റെ നിലപാട്. അതേസമയം ആറന്മുള വിമാനത്താവളത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്കി. എന്നാല്‍ വിമാനത്താവളത്തിന് പാരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലെ അനുമതി നല്കു എന്നാണ് മന്ത്രാലയം പറഞ്ഞത്.
പഠനം പൂര്‍ത്തിയാക്കുന്നതിനു പരിസ്ഥിതി മന്ത്രാലയം വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും പഠനം വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചിട്ടില്ലെന്നും ജിജി തോംസണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: