കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസില്‍ പ്രതിയും അല്‍ സറഫ സ്ഥാപനമുടമയുമായ ഉതുപ്പ് വര്‍ഗീസിനെ കൊടുകുറ്റവാളിയായി പ്രഖ്യാപിച്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു.
ഉതുപ്പിന് അധോലോക ബന്ധമുണ്ടെന്നും വിദേശ രാജ്യങ്ങളിലെ ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി.ബി.ഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടി. ഇന്റര്‍പോളിന്റെ സഹായത്തോടെ ഉതുപ്പിനെ പിടികൂടാന്‍ നിര്‍ദേശിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.
1200 ഉദ്യോഗാര്‍ത്ഥികളെയാണ് ഇയാള്‍ കബളിപ്പിച്ചത്. കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന് 19,500 രൂപ മാത്രം ഈടാക്കാന്‍ അധികാരമുണ്ടായിരിക്കേ രേഖകളില്‍ തിരുത്തല്‍ വരുത്തി അല്‍ സറഫ സ്ഥാപനം 19,50,000 രൂപയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയത്. ഉതുവഴി തട്ടിയെടുത്ത പണത്തില്‍ 100 കോടി രൂപയോളം ഉതുപ്പ് വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി. കൂടാതെ കേസില്‍ പരാതിക്കാരായ നഴ്സുമാരെ ഉതുപ്പ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ സാക്ഷിമൊഴികള്‍ ഇല്ലാതാക്കി രക്ഷപ്പെടുന്നതിനാണ് ഇയാളുടെ നീക്കമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: