തിരുവനന്തപുരം: എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ച തൃശൂര്‍ റേഞ്ച് ഐജി ടി.ജെ.ജോസിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. സംഭവം അന്വേഷിക്കുന്ന ഉത്തരമേഖല എഡിജിപി ശങ്കര്‍റെഡ്ഡിയാണ് ജോസിനെ ഐജി സ്ഥാനത്ത് നിന്നും നീക്കാനും അന്വേഷണ വിധേയമായി സസ്പെന്‍ന്‍ഡ് ചെയ്യാനും ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ കോപ്പിയടിച്ചതിന്റെ പേരില്‍ പരീക്ഷ ഹാളില്‍ നിന്ന് ഇന്‍വിജിലേറ്റര്‍ പുറത്താക്കിയത്. ടി.ജെ.ജോസ് കോപ്പിയടിച്ചതാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. പരീക്ഷയുടെ ചുമതലയുള്ളവരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ കോപ്പിയടി നടന്നെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയത്.
അതേസമയം കോപ്പിയടി വിവാദം ചര്‍ച്ച ചെയ്യാന്‍ എംജി സര്‍വ്വലാശാലയില്‍ ഇന്ന് ഉന്നത തല യോഗം ചേരും. വൈകിട്ടു നാലിന് വൈസ് ചാന്‍സിലറുടെ അധ്യക്ഷതയിലാണ് യോഗം. സംഭവത്തെ കുറിച്ച് അന്വേഷിച്ച ജോയിന്റ് രജിസ്ട്രാര്‍ എ.സി.ബാബു കോപ്പിയടി സാധൂകരിക്കുന്ന മൊഴികള്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ ശുപാര്‍ശ.
സിന്ഡിക്കേറ്റ്തല സമിതിയെ നിയോഗിച്ച് അന്വേഷണം തീരുമാനിക്കേണ്ടത് വൈസ് ചാന്‍സിലറാണ്. ഇതിനു പുറമെ സര്‍വകലാശാലയുടെ ഓഫ് ക്യാംപസ് സെന്ററുകളിലെ കോപ്പിയടി എങ്ങനെ തടയാം എന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിവിധ ഓഫ് ക്യാംപസ് സെന്റുകളിലായി ആറുപേരെ ഇന്നലെയും കോപ്പിയടിക്ക് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: