ടൂറിന്: ജോര്‍ജിയോ ചെല്ലിനി ലോകോത്തര സ്ട്രൈക്കര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടുന്ന പ്രതിഭാധനനായ പ്രതിരോധഭടനാണ്. ഇന്നലെ റയലിന്റെ തുറുപ്പുചീട്ടായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തളയ്ക്കാന്‍ യുവന്റസ് നിയോഗിച്ചതും ചെല്ലിനിയെ. ആ ദൗത്യം ഇറ്റാലിയന്‍ ഡിഫന്റര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. സിആര്‍7നെ കൂച്ചുവിലങ്ങിടാന്‍ ചെല്ലിനി അക്ഷീണം യത്നിച്ചുകൊണ്ടിരുന്നു. പക്ഷേ, അതിലേറെ ശ്രദ്ധനേടി ചെല്ലിനിയുടെ സഹനശക്തിയും പോരാട്ടവീര്യവും.
രണ്ടാം പകുതിയില്‍ ഗാരെത് ബെയ്ലുമായി കൂട്ടിയിടിച്ച ചെല്ലിനിയുടെ തലയ്ക്കു പരിക്കേല്‍ക്കുകയുണ്ടായി. എന്നിട്ടും അദ്ദേഹം കരകയറിയില്ല. മുറിവുകെട്ടിവന്ന് വീണ്ടും റയലിനെ ബുദ്ധിമുട്ടിച്ചു. ക്രിസ്റ്റ്യാനോ ഹെഡ്ഡറിനായി ശ്രമിച്ചപ്പോള്‍ പരിക്ക് വകവെയ്ക്കാതെ ഉയര്‍ന്നുചാടിയ ചെല്ലിനിയുടെ സാഹസികതയെ ഗാലറി കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ലോകകപ്പിനിടെ ചെല്ലിനിയെ കടിച്ച ഉറുഗൈ്വന്‍ താരം ലൂയീസ് സുവാരസ് വില്ലന്‍ പരിവേഷം എടുത്തണിഞ്ഞിരുന്നു. ഇങ്ങനെ പ്രതിരോധിച്ചാല്‍ ആരും കടിച്ചുപോകും. ക്രിസ്റ്റ്യാനോയ്ക്ക് ആ ദുഃസ്വഭാവം ഇല്ലാതിരുന്നത് ഭാഗ്യമെന്ന് റയല്‍ ആരാധകര്‍ അടക്കം പറയുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: