കാസര്‍കോട്: ട്രോളിങ് നിരോധന സമയത്ത് സമ്പൂര്‍ണ മത്സ്യബന്ധന നിരോധനമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമെടുത്ത തീരുമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നേതൃത്വത്തില്‍ കസബ കടപ്പുറത്ത് നിന്നാരംഭിച്ച തീരദേശയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് കേരളത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര കൃഷിവകുപ്പു മന്ത്രി രാധാമോഹന്‍ സിംഗ് രേഖാമൂലം അറിയിച്ചതായും മുരളീധരന് പറഞ്ഞു.
കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍മേഖലയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നത്. കേരളത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് സംസ്ഥാനത്തിന് തീരുമാനമെടുക്കുന്നതിന് തടസ്സമില്ല.
കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിന് ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഫിഷറീസ് വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ കേരളത്തില്‍ നിന്ന് മന്ത്രി കെ.ബാബു പങ്കെടുക്കുകയും ചെയ്തു. അവിടെയുണ്ടായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനമെന്ന ആവശ്യം മുന്നോട്ടുവച്ചത്. വസ്തുതകള്‍ ഇതായിരിക്കെ ഇതുസംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള അഭിപ്രായങ്ങളും ആരോപണങ്ങളും തെറ്റിധാരണ പരത്താനുള്ള മനഃപ്പൂര്‍വ്വമായ ഉദ്ദേശ്യത്തോടെയാണ്. മത്സ്യപ്രവര്ത്തന മേഖലയില്‍ ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പു നടത്താനുള്ള ചിലരുടെ ശ്രമം ആ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് മുരളീധരന് പറഞ്ഞു.
ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.പി രാധാകൃഷ്ണന് പതാക കൈമാറി തീരദേശയാത്രയ്ക്ക് തുടക്കം കുറിച്ചു. തീരദേശയാത്ര 14 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ചടങ്ങില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ഭാരതീയ മത്സൃപ്രവര്ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ് ബാബു, സെക്രട്ടറി സുനില്‍ മാഹി, ജില്ലാ പ്രസിഡണ്ട് വി.ശ്രീനിവാസന്, സെക്രട്ടറി എന്‍.പി. പവിത്രന്, ഭാസ്കരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: