കോഴിക്കോട്: ലാപ്ടോപ്പ് മോഷണം പതിവാക്കിയ ഹൈടെക് മോഷ്ടാവ് പോലീസ് പിടിയില്‍. ദീര്‍ഘദൂര ലക്ഷ്വറി ബസ്സുകളില്‍ നിന്നും ട്രെയിനുകളില്‍ നിന്നും ലാപ്ടോപ്പുകള് മോഷ്ടിച്ച കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് ശങ്കരനല്ലൂര്‍ മീരനിവാസില്‍ പി. സജേഷ്(42)നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ബി ടെക് ബിരുദവും ഇന്റര്‍നാഷണല്‍ സൈബര്‍നിയമത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയിട്ടുള്ളയാളാണ് സജേഷ്.
മോഷ്ടിച്ച ലാപ്ടോപ്പ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ വില്ക്കാന് കൊണ്ടുവന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസബ പോലീസ് സ്പെഷ്യല്‍ സ്ക്വാഡ് അവിടെയെത്തി സജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പതിനാല് ലാപ്ടോപ്പുകളും നാല് ഹാര്‍ഡ് ഡിസ്ക്കുകളും നിരവധി ടാബ്ലറ്റുകളും പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. സജേഷിനെതിരെ കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലായി 35 ലാപ്ടോപ്പ് മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്റില് നിന്നും മറ്റും രാത്രി കാലങ്ങളില്‍ പുറപ്പെടുന്ന ദീര്ഘദൂരലക്ഷ്വറി ബസ്സുകളിലും ട്രെയിനുകളിലുമാണ് സജേഷ് പ്രധാനമായും മോഷണം നടത്തിയിരുന്നതെന്ന് കോഴിക്കോട് സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ മോഷണക്കേസില്‍ പിടിയിലായ സജേഷ് 2014 ജനുവരി 21 ന് ജാമ്യത്തിലിറങ്ങിയ ശേഷം ലക്ഷ്വറി ബസ്സുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരികയായിരുന്നു. ഈ കാലയളവില്‍ 22 ഓളം ലാപ്ടോപ്പുകള് മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. 14 ലാപ്ടോപ്പുകള് കോഴിക്കോട് മാവൂര്‍ റോഡിലെ ഗള്‍ഫ് ബസാറിലെ കടകളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് ലാപ്ടോപുകളുടെ ഉടമകളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
മോഷ്ടിച്ച ലാപ്ടോപ്പുകള് ഫോര്‍മാറ്റ് ചെയ്ത ശേഷം സ്വന്തം ഫയലുകള്‍ ഉള്‍ക്കൊള്ളിച്ചാണ് സജേഷ് വില്പന നടത്തിയിരുന്നത്. ഐബിഎമ്മിലെ ഐടി അഡ്മിനിസ്ട്രേറ്ററാണ് എന്ന് പരിചയപ്പെടുത്തി കമ്പനിയിലെ പഴയ ലാപ്ടോപ്പുകള് ഒഴിവാക്കുകയാണെന്ന് പറഞ്ഞ് വിശ്വാസ്യത വരുത്തിയായിരുന്നു വില്പന.
കോഴിക്കോട് സ്വദേശി വിപിന്‍രാജിന്റെ ആപ്പിള്‍ മാക് ബുക്ക് പ്രോ ലാപ്ടോപ്പും, ഡെല്‍ കമ്പനിയുടെ ലാപ്ടോപ്പും, നാല് ഹാര്‍ഡ് ഡിസ്ക്കുകളും കളവുപോയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സജേഷ് അറസ്റ്റിലാവുന്നത്.
ലക്ഷ്വറി ബസ്സില്‍ നിന്നും ലാപ്ടോപ്പ് മോഷണം ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ കസബ പ്രിന്‍സിപ്പല്‍ എസ്ഐ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ലാപ്ടോപ്പ് സര്‍വ്വീസ് സെന്ററുകളിലും, വില്പനകേന്ദ്രങ്ങളിലും പോലീസ് നോട്ടീസ് നല്‍കുകയും വാട്സ്ആപ്-ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെ കളവുമുതലിനെക്കുറിച്ച് വിവരം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
സംശയാസ്പദമായ സാഹചര്യത്തില്‍ ലാപ്ടോപ്പ് വില്പനയ്ക്ക് എത്തിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മിഷണര്‍ പി. എ. വത്സന്റെ നിര്‍ദ്ദേശപ്രകാരം എസിപി എ. ജെ. ബാബുവിന്റെയും കസബ സിഐ സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ കസബ പ്രിന്‍സിപ്പല്‍ എസ്ഐ ബി. കെ. സിജു, എസ്ഐ ദിലീപ്കുമാര്, സിപിഒമാരായ ജയചന്ദ്രന്, ധനീഷ്, ഷാജി, ഡ്രൈവര്‍ മുരളീധരന് എന്നിവരടങ്ങിയ സംഘം സജേഷിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: