വസിഷ്ഠന് ചോദിച്ചു. അല്ലയോ രാമാ ആത്മാവുമാത്രമേ സത്യമായുള്ളു എന്ന് ബോദ്ധ്യമായില്ലേ? ഈ സംസാരം മിഥ്യ തന്നെയാണ്. ദൃഷ്ടികളില് ജഗത്രൂപേണ പ്രകടമാകുന്നത് മനസ്സുമാത്രമാണ്. ലോകങ്ങളുടെ സൃഷ്ടികര്‍ത്താവ് മനസ്സുമാത്രമാണ്. ലോകത്തില്‍ കൃത്യമായി കണക്കാക്കുന്നത് ദേഹത്താല്‍ ചെയ്യപ്പെടുന്ന പ്രവര്‍ത്തികളെയല്ല മറിച്ച് മന:കൃതമാണ്. ദേഹം ക്ഷയിച്ചുപോയാലും മനസ്സ് സ്വപ്നഭൂമിയിലെന്നപോലെ പുതിയ ദേഹം സൃഷ്ടിച്ചുകൊള്ളും. മറിച്ച് മനസ്സാണ് ക്ഷയിക്കുന്നതെങ്കില് ദേഹത്തിന് യാതൊന്നും ചെയ്യാനുള്ള ശക്തിയുണ്ടാകുകയില്ല. മഹത്തും, അനന്തവും ശക്തിയുക്തവുമായ പരമാത്മ തത്വത്തിന്റെ സങ്കല്പ ശക്തിയുക്തമായ രൂപമാണ് മനസ്സ്. മനസ്സ് ഏതില്നിന്നുണ്ടായതോ അല്ലെങ്കില്‍ എന്തോആകട്ടെ ഈ സംസാരത്തിന് അതുതന്നെ കാരണമാകയാല്‍ ജീവാത്മാ മോക്ഷത്തിനായി അതിനെ മുക്തിമാര്‍ഗ്ഗത്തിലേക്ക് തിരിച്ചുവിടാന്‍ പരിശീലിക്കേണ്ടതാണ്. അതുകൊണ്ട് രാമ, നീ സ്വയം ചിന്തിച്ച് മനോനിയന്ത്രണത്തിനായി യത്നിക്കുക.
ശരീരത്തില്‍ ചിച്ഛക്തിയും, വായുവില്‍ സ്പന്ദശക്തിയും, കല്ലില്‍ ദാര്ഡ്യശക്തിയും, ജലത്തില്‍ ദ്രവശക്തിയും അഗ്നിയില്‍ ദാഹകശക്തിയും, ആകാശത്തില്‍ ശൂന്യശക്തിയും വിനാശാദിവസ്തുക്കളില് നാശശക്തിയും നല്‍കുന്നത് ബ്രഹ്മംതന്നെയാണ്. മുട്ടക്കുള്ളില്‍ പക്ഷിക്കുഞ്ഞ് എങ്ങിനയാണോ അതുപോലെ ഈ ജഗത്തെല്ലാം ബ്രഹ്മത്തിനുള്ളില് അന്തര്‍ഭവിക്കുന്നു. അതല്ലെങ്കില്‍ പൂവ്, കായ്, ഇല, കൊമ്പ് ഇവയോടുകൂടി വിത്തിനുള്ളില് മരം ഇരിക്കുന്നതുപോലെ എന്നു പറയാം. ദേശകാലസ്ഥിതിഭേദങ്ങളനുസരിച്ച് വിവിധ ധാന്യാദികള്പോലെ ഓരോരോ സമയത്ത് ഓരോ വിഭൂതികള്‍ ബ്രഹ്മത്തില്‍ നിന്നും ഉദയംചെയ്യുന്നു. നിത്യപരിപൂര്ണ്ണ പ്രകാശരൂപനായ ആത്മാവ് എപ്പോള്‍ മനശ്ശക്തിയെ സ്വീകരിക്കുന്നുവോ അപ്പോള്‍ മനസ്സെന്നു പറയപ്പെടുന്നു. മനസ്സുകൊണ്ട് എന്തു ചെയ്താലും അത് ചെയ്തതാണ്. എന്തുപേക്ഷിച്ചാലും അതുപേക്ഷിച്ചതാണ്. സങ്കല്പങ്ങളില്ലാതെ നിശ്ചലമായ ഹൃദയം സര്‍വോല്‍കൃഷ്ടമായ ധ്യാനംകൊണ്ട് ബ്രഹ്മത്വം കൈവരിക്കുന്നു. സങ്കല്പവികല്പങ്ങളില്ലെങ്കില് മനസ്സ് ശാന്തമാകുന്നു. മനസ്സിനെ ജയിക്കണമെങ്കില്‍ ബാഹ്യവിഷയങ്ങളിലുള്ള ചിത്തവൃത്തിയെ നിയന്ത്രിക്കേണ്ടതായിട്ടുണ്ട്. അല്ലയോ രാമ മനസ്സിനെ ഖണ്ഡിക്കാനുള്ള ആയുധം മനസ്സുതന്നെയാണ്. സര്‍വ ശ്രേയസ്സുകള്‍ക്കും കാരണം മനസ്സടക്കമാണ്. മനസ്സിനെ ജയിച്ചവന് പുല്ലുപോലെ ത്രിലോകങ്ങളിലും വിജയം എളുപ്പമാണ്.
പ്രഥമദൃഷ്ടിയില്‍ ആകര്‍ഷകങ്ങളായി തോന്നപ്പെടുന്നവ വാസ്തവത്തില്‍ അനാകര്ഷകങ്ങളാണെന്ന തത്ത്വബോധമുദിക്കുമ്പോള് മനസ്സിന്റെ കവരങ്ങളോരോന്നായി ഛേദിക്കാന്‍ കഴിയുന്നു. അവനെന്നും, ഇവനെന്നും, ഞാനെന്നും എന്റേതെന്നുമുള്ള ഭാവനകളാണ് മനസ്സെന്ന് പറയപ്പെടുന്നത്. അതിനെ സങ്കല്പത്യാഗമാകുന്ന അരിവാള്‍ കൊണ്ട് ഛേദിക്കണം. ശരത്കാലത്ത് ആകാശത്തില്‍ ചിന്നിച്ചിതറിക്കാണുന്ന മേഘങ്ങളെ ശക്തിയായ കാറ്റ് പറത്തുന്നതുപോലെ സങ്കല്പംകൊണ്ട് മനസ്സിനേയും പറപ്പിക്കാം, കൊടുങ്കാറ്റടിച്ചാലും, പ്രളയം സംഭവിച്ചാലും ദ്വാദശാദിത്യന്മാര്‍ ഒന്നിച്ച് ഉദിച്ചാലും മനോനിഗ്രഹം സാധിച്ചവന് ഒന്നും ഭയപ്പെടാനില്ല. ചഞ്ചലമല്ലാത്ത മനസ്സ് അമൃതമാകുന്നു. ശാസ്ത്ര സിദ്ധാന്തമായ മോക്ഷവും അതുതന്നെയാണ്. അവിദ്യ അഥവാ വാസനകളാണ് ചിത്തചാപല്യങ്ങള്ക്ക് കാരണം അവിദ്യയെ നിശ്ശേഷം നശിപ്പിച്ചാല്‍ പരമമായ ആനന്ദപദം പ്രാപ്തമാകുന്നു. നിരന്തരമായി ഞാന്‍ തന്നെയാണ് ബ്രഹ്മമെന്ന നിരന്തര ധ്യാനത്താല്‍ മനസ്സ് ചിദാത്മാപ്രകാശിതമായി. ചിദ്രൂപത്തെ പ്രാപിക്കുന്ന പരമബന്ധന പാശമായ മനസ്സിനെ മനസ്സുകൊണ്ടുതന്നെ ജയിക്കണം.
വിഷയസംബന്ധമില്ലാതെ സര്‍വത്ര വ്യാപിച്ചിരിക്കുന്ന ചിത്തത്വം തന്നെയാണ് സര്‍വാധി നായകനായ ആത്മാവ്. അത് മൂന്നുലോകങ്ങളിലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. അത് സര്‍വകാലത്തിലും പരിപൂര്‍ണ്ണവും നിര്വികാരസ്വരൂപനുമാണ്.
ഞാന്‍, കൃശന്‍, ദുഃഖി, ബദ്ധന് എന്നിങ്ങനെയുള്ള ഭാവനാരൂപമായ വ്യവഹാരംകൊണ്ട് ബന്ധങ്ങള്‍ ഉണ്ടാകുന്നു. മറിച്ച് ഞാന്‍ ദുഃഖിയല്ല എനിക്കു ദേഹമില്ല, ആരുമായും ബന്ധമില്ല, ആത്മാവില്‍ നിന്ന് ഞാന്‍ അന്യനല്ല എന്നിങ്ങനെയുള്ള ഭാവനാരൂപ വ്യവഹാരത്താല്‍ മോചനവും ലഭിക്കുന്നു. ഞാന്‍ മജ്ജയല്ല, മാംസമല്ല; അസ്ഥികളല്ല ദേഹത്തില്‍നിന്നും അന്യയായ പരമാത്മാവാണ് എന്ന ബോധമുണ്ടാകുമ്പോള്‍ അവിദ്യ നശിക്കുകയും മുക്തനായി തീരുകയും ചെയ്യുന്നു. ആത്മാവല്ല ശരീരാദികളില്‍ ഉദിക്കുന്ന ആത്മഭാവനയാണ് അവിദ്യ. ഇത് അജ്ഞാനികളാല്‍ കല്പിക്കപ്പെടുന്നതാണ്, ജ്ഞാനികള്‍ക്കില്ല. അതിനാല്‍ പൗരുഷത്തെ മുന്‍നിര്‍ത്തി ലോകവ്യഥയെ മനസ്സില്‍നിന്നും ആട്ടിയകറ്റണം. അതിനാല്‍ രാമാ നീ അഭിജ്ഞനായി സംസാരവാസനയെ നശിപ്പിക്കുക. മൂഢനെപ്പോലെ ദു:ഖിക്കാതിരിക്കുക. ജഢവും മൂകവുമായ ഈ ശരീരത്തോട് നിനക്ക് എന്ത് ബന്ധമാണുള്ളത്? അഹംഭാവവും ഭേദഭാവനയും നിശ്ശേഷം നീങ്ങി മനസ്സ് നിഷ്പന്ദവും സ്വപ്രകാശവുമായി വികസിപ്പിക്കുന്നതത്രേ സ്വരൂപാവസ്ഥ.
ഇനി ജ്ഞാന അജ്ഞാനങ്ങളുടെ ഏഴേഴു ഭൂമികകളെ പറ്റി പറയാം. അവ യഥാക്രമം ബീജ ജാഗ്രത്ത്, ജാഗ്രത്ത്, മഹാജാഗ്രത്ത്, ജാഗ്രല്‍ സ്വപ്നം, സ്വപ്ന ജാഗ്രത്ത്, സുഷുപ്തി എന്നിവയാണ്. അജ്ഞാന ഭൂമികകള്‍ അന്യോന്യമുള്ള സംശ്ലേഷത്താല് അനേകരൂപത്തില്‍ ഇവ പ്രകാശിക്കുന്നു.
ആദിയില്‍ വിശ്വരൂപവും നിരാവരണവുമായ പരിശുദ്ധചിത്തത്തില് നിന്നും പ്രതിബിംബ ലക്ഷണമായ യാതൊരു ചൈതന്യം ജാഗ്രത്തിന്റെ ബീജരൂപമായും പിന്‍ക്കാലത്ത് ചിത്ത ജീവനാദികള്ക്കും അവയുടെ അര്‍ത്ഥത്തിന്നും പാത്രീഭൂതമായും ഉദ്ഭവിക്കുന്നുവോ അത് ബീജജാഗ്രത്താകുന്നു. വൃക്ഷങ്ങളുടെ വിത്തുകള്‍ക്ക് മുളവരുന്നത്പോലെ ജീവന്റെ നൂതനാവസ്ഥയാണിത്. പരമാത്മാ ബിംബത്തില്‍ നിന്നും പുതിയതായി ഉത്ഭവിച്ച ഈ ബിന്ദു ജാഗ്രത്തില്‍ നിന്നും പൂര്‍വ്വാനുഭവ സംസ്കാരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍, അവന്, ഇവന്, എന്റെത്, നിന്റെത് തുടങ്ങി പുതിയതായുണ്ടാകുന്ന പ്രത്യയം ജാഗ്രത്താകുന്നു. ഈ വിഷയത്തില്‍ ജന്മാന്തര പ്രചോദിതമായ ദൃഢപ്രത്യയമാണ് മഹാജാഗ്രത്ത്.
അഭ്യാസത്താല്‍ ദൃഢപ്പെട്ടതോ അല്ലാത്തതോ ആയി വിഷയസ്വരൂപമായ ജാഗ്രത്തില്‍ സ്വപ്നവും, നിദ്രയില്‍ ഞാനെന്തൊക്കെയോ കണ്ടു. അതിപ്രകാരമാണ് എന്നെല്ലാം ഉണര്‍ന്നിരിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് സ്വപ്നവുമാണ്. ഒരിക്കല്‍ കണ്ടിട്ടുള്ള ഒരു വസ്തുവിനെ അല്ലെങ്കില്‍ ഒരു വ്യക്തിയെ വളരെനാള്‍ കാണാതിരുന്ന് പിന്നീട് കാണുമ്പോള്‍, അത് എന്താണ് അല്ലെങ്കില്‍ ആരാണ് എന്ന് സ്പഷ്ടമായ രൂപം ഓര്‍മ്മയില്‍ വരാതെ അത് എന്തായിരുന്നു അല്ലെങ്കില്‍ ആ വ്യക്തി ആരായിരുന്നു എന്ന് ഓര്‍ത്തോര്‍ത്തിരിക്കുന്ന അവസ്ഥയെ സ്വപ്നം പോലെ ജാഗ്രത്തില്‍ തന്നെ സ്ഫുരിക്കുന്നതാകയാല് അത് സ്വപ്ന ജാഗ്രത്താകുന്നു. ജാഗ്രല്‍ സ്വപ്നാവസ്ഥകളുടെ ഭാവി ദു:ഖാനുഭവത്തിന്റെ ബീജ വാസനകളോടുകൂടിയ യാതൊരു ജഢാവസ്ഥയെ ജീവന് സ്വീകരിക്കുന്നുവോ അതിന് സുഷുപ്തിയെന്നു പറയുന്നു. ഈ അവസ്ഥയില്‍ സര്വജഗത്തുക്കളും അന്ധമായ തമസ്സില് മറഞ്ഞുപോകുന്നു.
ശുഭേച്ഛ, വിചാരണ, തനുമാനസ, സത്വാപത്തി, അസംസക്തി, പദാര്‍ത്ഥ ഭാവിനി തുര്യഗം ഇവയാണ് ജ്ഞാനത്തിന്റെ ഏഴു ഭൂമികകള്‍. യോഗശാസ്ത്രജ്ഞന്മാര് യമനിയമാദി അഷ്ടാംഗ യോഗങ്ങളോടുകൂടിയ അനവധി യോഗഭൂമികളെക്കുറിച്ച് പറയാറുണ്ട്. പക്ഷെ അവ നിത്യനിര്മാണ സൗധത്തിലേക്കുള്ള പടിക്കെട്ടുകളാണ്. സപ്തഭൂമികയായ ജ്ഞാനം സാക്ഷാല്‍ ബ്രഹ്മാനുഭൂതിയല്ലാതെ മറ്റൊന്നുമല്ല. അതിനപ്പുറം ജ്ഞേയ ഭൂമികയാണ് അത് പുനരാവൃത്തി രഹിതമായ മോക്ഷമാകുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: