നര്‍മ്മദാനദിയുടെ വടക്കേ കരയില്‍വെച്ച് ശുക്രാചാര്യരുടെ അധ്യക്ഷതയില്‍ മഹാബലി അശ്വമേധയജ്ഞം നടത്തികൊണ്ടിരുന്നു. വാമനന് ആയജ്ഞശാലയില് ചെല്ലുമ്പോള്‍ നൂറാമത്തെ യജ്ഞമാണ് അവിടെ നടന്നുകൊണ്ടിരുന്നത്. സൂര്യനെപോലെ തേജസ്വിയും ബ്രഹ്മചാരിയും ആയ ഭഗവാന് വാമനന് ആ യജ്ഞശാലയില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഭക്തിപൂര്‍വം എഴുന്നേറ്റ് വിധിയാം വണ്ണം അദ്ദേഹത്തെ ഉപചരിച്ച് ഭദ്രാസനത്തില്‍ ഇരുത്തി പൂജിച്ചു. ഉടനെ മഹാബലി വാമനനോടു പറഞ്ഞു; ”അല്ലയോ ബ്രഹ്മചാരി, അങ്ങ് ഇവിടെ വന്നുചേര്‍ന്നതുകൊണ്ട് ഇന്നു ഞാന്‍ ധന്യനായി. എന്റെ വംശവും ധന്യമായി. അങ്ങ് ഇവിടേയ്ക്ക് എഴുന്നള്ളിയത് ഏതോ ഉദ്ദേശത്തോടുകൂടി ആയിരിക്കുമല്ലോ? അതു വെളിപ്പെടുത്തുകയാണെങ്കില്‍ സാധിച്ചുതരുവാന്‍ എനിക്കൊരു പ്രയാസവുമില്ല; സന്തോഷമേയുള്ളൂ.”
മഹാബലിയുടെ ഈ വാക്കുകള്‍ കേട്ട് വാമനന് അദ്ദേഹത്തെ വളരെ പ്രശംസിച്ചുകൊണ്ടു പറഞ്ഞത്, ”അല്ലയോ ചക്രവര്‍ത്തി, അങ്ങ് എനിക്ക് മൂന്നടി ഭൂമി മാത്രം തന്നാല്‍ മതി. മറ്റൊന്നും എനിക്ക് ഇപ്പോള്‍ ആവശ്യമില്ല”. വാമനന്റെ നിസ്സാരമായ ഈ അപേക്ഷ കേട്ടിട്ട് മഹാബലി ചക്രവര്‍ത്തി ചിരിച്ചുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”അല്ലയോ ബ്രാഹ്മണാ അങ്ങയുടെ വാക്ക് വൃദ്ധന്മാരുകൂടി മാനിക്കാത്തതാണ്. പക്ഷേ, അങ്ങയുടെ ബുദ്ധി, വിചാരഹീനമായ ഒരു ബാലന്റേതുപോലെ ഇരിക്കുന്നു. കാരണം സ്വന്തം കാര്യത്തെക്കുറിച്ചുപോലും അങ്ങേയ്ക്കു യാതൊരു ബോധവുമില്ല.
മൂന്നുലോകത്തിന്റെയും ഈശ്വരനായ എന്നെ സാരഗര്‍ഭമായ സംഭാഷണം കൊണ്ട് സന്തോഷിപ്പിച്ച അങ്ങ് മൂന്നടി ഭൂമി മാത്രം യാചിക്കുന്നത് ബുദ്ധി ഹീനതയുടെ ലക്ഷണമായിട്ടേ പരിഗണിക്കുവാന്‍ നിവൃത്തിയുള്ളൂ. എന്റെ അടുക്കല്‍ യാചനയ്ക്കു പോകാത്തവിധം ധാരാളം സമ്പത്തുകള്‍ ദാനം ചെയ്യുന്ന സ്വഭാവമാണ് എനിക്കുള്ളത്. അതിനാല്‍ അങ്ങേയ്ക്കാവശ്യമുള്ളത്ര ഭൂമിയും മറ്റു സകലസമ്പത്തുകളും ഇഷ്ടംപോലെ എന്നോട് യാചിച്ചുകൊള്ളുക. ” ഈ സംഭാഷണത്തില്‍, ലോകമെല്ലാം തന്റേതാണെന്നും താന്‍ ഇതിന്റെയെല്ലാം ഈശ്വരനാണെന്നും മഹാബലി പൂര്‍ണമായി വിശ്വസിച്ചിരുന്നു എന്നു ധ്വനിക്കുന്നുണ്ട്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: