തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഈമാസം 31 നകം അന്വേഷണ റിപ്പോര്‍ട്ട് നല്കുമെന്നു കോടതിക്ക് ഉറപ്പുനല്‍കിയ വിജിലന്‍സ് സംഘം അന്വേഷണത്തിന്റെ വേഗത വര്‍ധിപ്പിച്ചു. കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ മൊഴി വീണ്ടുമെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രിയോടു സമയം ചോദിച്ചിട്ടുണ്ട്. വിജിലന്‍സ് എസ്പി ആര്. സുകേശനാണ് മാണിക്ക് നോട്ടീസ് നല്‍കിയത്. മൊഴിയെടുക്കാന്‍ സൗകര്യപ്രദമായ സമയം ഉടന്‍ അറിയിക്കാമെന്ന് ധനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയിട്ടുണ്ട്. തിരക്കുകള്‍ ഉള്ളതിനാല്‍ സമയവും സ്ഥലവും പിന്നീട് അറിയിക്കാമെന്നാണു വിജിലന്‍സിനെ ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. അന്വേഷണത്തോടു മന്ത്രി പൂര്‍ണമായും സഹകരിക്കുമെന്നാണ് വിവരം. നേരത്തെ ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായും ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തി വിജിലന്‍സ് സംഘം മൊഴിയെടുത്തിരുന്നു.
ബിജു രമേശ് കോടതിയില്‍ നല്‍കിയിരുന്ന രഹസ്യമൊഴിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് പരിശോധനക്കു വിധേയമാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം കാട്ടി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തല്ക്കാലം പിടിച്ചുനില്‍ക്കാനെങ്കിലും കെ.എം. മാണി ചോദ്യം ചെയ്യലിന് വിധേയന് ആകണമെന്ന് സര്‍ക്കാരിന് വിദഗ്ധോപദേശം ലഭിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് അടുത്ത ദിവസംതന്നെ മാണി വിജിലന്‍സിന് മൊഴിനല്‍കിയേക്കും.
വിവിധ ഘട്ടങ്ങളിലായി നടത്തിയ മൊഴിയെടുപ്പിന്റെയും കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മാണിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇതോടെ മാണി കുടുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. മാണി കോഴവാങ്ങുന്നത് നേരിട്ടുകണ്ട ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പളിയുടെ മൊഴി പുറത്തുവന്നതും താന്‍ നുണപരിശോധനക്ക് വിധേയനാകാന്‍ തയ്യാറാണെന്ന വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയതുമാണ് കേസില്‍ മാണി കുടങ്ങുമെന്ന് ഉറപ്പാക്കിയത്. ഈ സാഹചര്യത്തില്‍ മാണിയുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢനീക്കം നടക്കുന്നതായും സൂചനയുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങള്‍ അറിയരുതെന്നും രഹസ്യമായിരിക്കണമെന്നും മാണി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
മാണിയുടെ മൊഴിയെടുക്കാതെ ഈ മാസം 31ന് മുമ്പ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനാവില്ല. അതിനാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. എന്നാല്‍ ഔദ്യോഗിക വസതിയില്വച്ചോ പാലായില്വച്ചോ തന്റെ മൊഴിയെടുക്കരുതെന്ന് മാണി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. മൊഴി പുറത്ത് പോയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: