ആലപ്പുഴ: സായിയിലെ ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച അന്തേവാസികളായ പെണ്‍കുട്ടികളുടെ ആത്മഹത്യ കുറിപ്പ് കിട്ടി. പെണ്‍കുട്ടികള്‍ നാല് പേരും ചേര്‍ന്ന് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തിട്ടുള്ളത്. ഇത് പ്രകാരം പെണ്‍കുട്ടികള്‍ റാഗിംഗിന് വിധേയരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആര്യാട് സ്വദേശിനിയായ അപര്‍ണ(15) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഒതളങ്ങ കഴിച്ചാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ പോയതാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം രഹസ്യമായി ബിയര്‍ കുടിച്ചത് പരീശിലകര്‍ അറിഞ്ഞിരുന്നത്രെ. ഈ വിഷയത്തില്‍ പരിശീലകര്‍ കുട്ടികളെ ശാസിച്ചിരുന്നുവെന്നും ജീവനക്കാരെ ഉദ്ധരിച്ച് പോലീസ് പറയുന്നു. ഇതാകാം ആത്മഹത്യാശ്രമത്തിന് കാരണം എന്നും ജീവനക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്.
സായിയില്‍ നിന്നുള്ള ശാരീരിക-മാനസിക പീഡനങ്ങളാണ് ആത്മഹത്യാശ്രമത്തിന് വഴിവച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തിരുന്നതായും ആരോപണം ഉണ്ട്. ആത്മഹത്യാശ്രമത്തിനിടെ മരിച്ച പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പരിശീലകന് മര്‍ദ്ദിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കായിക സെക്രട്ടറി അന്വേഷിക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
സംഭവം ഇന്നു പാര്‍ലമെന്റിലും ചര്‍ച്ച ചെയ്തു. എം.ബി. രാജേഷും കെ.സി. വേണുഗോപാലുമാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. രാജ്യത്തെ എല്ലാ സായി കേന്ദ്രങ്ങളിലും പരിശോധന നടത്തണമെന്ന് എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: