ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ രാത്രി പത്തുമണിവരെ വോട്ട് രേഖപ്പെടുത്താം. പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷനേതാവ് എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം.
എന്നാല്‍, രണ്ടു കക്ഷികള്‍ക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ പ്രവചിക്കുന്നത്. 326 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഉപപ്രധാനമന്ത്രി നിക് ക്ലെഗിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റുകളും നിക്കോള സ്റ്റര്‍ജന്റെ നേതൃത്വത്തിലുള്ള സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും(എസ്.എന്‍.പി.) ഇത്തവണ നിര്ണായകശക്തികളാകുമെന്നാണു പ്രവചനം.
രാജ്യം ബഹുകക്ഷിജനാധിപത്യത്തിലേക്കു നീങ്ങുകയാണെന്ന നിരീക്ഷകരുടെ വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് അഭിപ്രായവോട്ടെടുപ്പുഫലങ്ങള്. ഏഴുലക്ഷത്തിലധികം ഇന്ത്യന്‍ വംശജരുടെ വോട്ട് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ 306 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായിത്തീര്‍ന്ന ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 57 സീറ്റ് നേടിയ ലിബറല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണു സര്‍ക്കാറുണ്ടാക്കിയത്. ലേബര്‍ പാര്‍ട്ടിക്ക് 258 സീറ്റാണ് കഴിഞ്ഞതവണ കിട്ടിയത്.
ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഈവര്‍ഷംതന്നെ വീണ്ടും തെരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക് ക്ലെഗ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: