ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന 39 പദ്ധതികള്‍ക്കു തുടക്കം കുറിച്ചതായി കേന്ദ്രം. റെയില്‍ യാത്രക്കാരുടെ സുരക്ഷിതത്വവും സൗകര്യങ്ങളും ഒരുക്കുന്നതിനാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയുള്‍പ്പടെയുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഇതിനോടകം ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ട്രെയിനില്‍ ശുചിത്വകരമായ യാത്ര പ്രദാനം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി 1.5 ലക്ഷം കോടിയുടെ പദ്ധതിയാണ് കേന്ദ്രം നടപ്പിലാക്കുന്നത്. ലോക ബാങ്കിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
റെയില്‍വേ ആധുനികവത്കരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ നേതൃത്വത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ യന്ത്രവല്‍കൃത ലോണ്ടറികള്ക്കും റെയില്‍വേ ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്.
അടിയന്തര സഹായങ്ങള്‍ക്കായി 182, സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നതിനായി 138 എന്ന നമ്പറുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ് ഈ നമ്പറുകള്‍. അതേസമയം കൂടുതല്‍ സൗകര്യ പ്രദമാകുന്നതിനായി ഹിന്ദിയില്‍ ഇ ടിക്കറ്റ് പോര്‍ട്ടലുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 134 ട്രെയിനുകളില്‍ കാറ്ററിങ് സംവിധാനങ്ങളും 22 സ്റ്റേഷനുകളില്‍ ഇ- സുരക്ഷയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ട്രെയിനുകളുടെ എത്തിച്ചേരലും മറ്റു വിവരങ്ങളും എസ്എംഎസ് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് അറിയാനും റെയില്‍വേ അവസരമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: