കൊച്ചി: സംസ്ഥാനത്ത് അടുത്ത അഴിമതിക്കുള്ള വേദിയായി അതിവേഗ റെയില്‍ ഇടനാഴി പദ്ധതി മാറുന്നു. പ്രാഥമിക നടപടികള്‍പോലും പൂര്‍ത്തിയാകാതെ അനിശ്ചിതത്വത്തിലായ അതിവേഗ റെയില്‍ ഇടനാഴി പദ്ധതി സംസ്ഥാന ഖജനാവ് ചോര്‍ത്തി തുടങ്ങി.
പദ്ധതി നടപ്പിലാക്കുന്നതിന് രൂപീകരിച്ച കോര്‍പ്പറേഷനില്‍ നടക്കുന്നത് കോടികളുടെ ധൂര്‍ത്താണ്. 1.18 ലക്ഷം കോടിയുടെ റെയില്‍ ഇടനാഴി അടുത്തെങ്ങും യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ലാത്തതിനാല്‍ അഴിമതിക്ക് കളമൊരുക്കി ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ട് സജീവമായി കഴിഞ്ഞു.
രണ്ടര മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിക്കാന്‍ പറ്റുന്ന ഹൈടെക് പദ്ധതിയാണ് അതിവേഗ റെയില്‍ ഇടനാഴി. പദ്ധതി നടത്തിപ്പിനായി 2011 സെപ്തംബര്‍ 13നാണ് കേരള ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് എന്ന സ്ഥാപനം രൂപീകരിച്ചത്.
വ്യവസായ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണനാണ് ഇപ്പോഴത്തെ കോര്പ്പറേഷന് സിഎംഡി. 1.42 ലക്ഷം രൂപയായിരുന്നു നിയമന സമയത്തെ മാസശമ്പളം. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം 2013 ഏപ്രിലില്‍ ശമ്പളം 1.60 ലക്ഷമാക്കി ഉയര്‍ത്തിയതായും വ്യക്തമാകുന്നു. ഇതിന് പുറമെ കോടികളാണ് പദ്ധതി നടത്തിപ്പിനെന്ന പേരില്‍ കോര്പ്പറേഷന് ചെലവഴിച്ചത്.
ടി.ബാലകൃഷ്ണന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ 2011 സെപ്തംബറിലാണ് കേരള ഹൈസ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് രൂപീകരിച്ചത്. അടുത്ത മാസം ഒക്ടോബറില്‍ തന്നെ ബാലകൃഷ്ണന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. നവംബറില്‍ കോര്പ്പറേഷന് സിഎംഡിയായി നിയമിക്കുകയും ചെയ്തു. ടി.ബാലകൃഷ്നെന്ന ഐഎഎസ് ഉദ്യോഗസ്ഥന് ‘വിശ്രമജീവിത’ത്തിനുള്ള ഉപാധിയായാണ് കോര്പ്പറേഷന് ആരംഭിച്ചതെന്നാണ് ഈ ‘അതിവേഗ’ നടപടികള്‍ തെളിയിക്കുന്നത്.
പദ്ധതിക്കായി സംസ്ഥാനമൊട്ടാകെ 794 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. പദ്ധതിയുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുമ്പോഴും ഒരു സെന്റ് ഭൂമി പോലും ഇതുവരെ ഏറ്റെടുക്കാനായിട്ടില്ല. പദ്ധതിക്കെതിരെ പ്രാദേശികമായുയരുന്ന എതിര്‍പ്പ് മറികടക്കുന്നതിനുള്ള നീക്കങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഉപഗ്രഹ സര്‍വ്വേ നടത്തി സ്ഥലം മാര്‍ക്ക് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പലയിടത്തും തടഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കണമെങ്കില്‍ വീടുകള്‍ ഉപ്പെടെ ആറായിരത്തിലേറെ സ്ഥാപനങ്ങള്‍ പൊളിച്ച് നീക്കേണ്ടി വരുമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ തന്നെ പറയുന്നു. ഇതിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്തതും എതിര്‍പ്പിന് കാരണമാകുന്നുണ്ട്.
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളിലുള്ളവര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി നടപ്പിലാക്കില്ലെന്ന് പോതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്തിടെ അതിവേഗ റെയില്‍ വിരുദ്ധ സമിതി ചീഫ് സെക്രട്ടറിക്ക് നല്കിയ വിവരാവകാശ രേഖയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2010 ഫെബ്രുവരിയില്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ച പദ്ധതി അഞ്ച് വര്‍ഷം പിന്നിടുമ്പോഴും അനിശ്ചിതത്വത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നട്ടം തിരിയുമ്പോഴാണ് ഉപേക്ഷിക്കേണ്ടിവരുന്ന പദ്ധതിയുടെ മറവില്‍ ഉദ്യോഗസ്ഥര്‍ കോടികള്‍ കൊയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: