ജ്ഞാനം, ഭക്തി, വൈരാഗ്യം, ശ്രദ്ധ ഈ നാലില്‍ ഏതെങ്കിലുമൊന്ന് നേടാന്‍ കഴിഞ്ഞാല്‍ മോഹപാശത്തിന്റെ ബന്ധനത്തിനു ഒരിക്കലും നിങ്ങള്‍ പാത്രമാവുകയില്ല. വിഷയങ്ങളുടെ കെണിയില്പെടുന്നവര് സംസാരാന്ധകാരത്തില്‍ ആണ്ടുപോവുകയേയുള്ളൂ.
എന്നാല്‍ ഭക്തിയുടെ പുളകമനുഭവിക്കാന്‍ തുടരുന്നവര്‍ പുരോഗതിയിലേക്ക് കാല്‍വെയ്ക്കുന്നു. ധൈര്യവും സമചിത്തതയും ആത്മവിശ്വാസവും മാത്രമല്ല ഭക്തി നിങ്ങള്‍ക്ക് ഈശ്വരദര്‍ശനവും നല്‍കും.
ഭക്തിചിത്തത്തെ ശുദ്ധീകരിക്കുന്നു. ശുദ്ധീകൃതമായ ചിത്തത്തിലാണ് ഭക്തി പ്രഫുല്ലമാകുന്നത്. സഗുണബ്രഹ്മത്തോടുള്ള ഭക്തിയാല്‍ ഈശ്വരൂപം ചിത്തത്തില്‍ മുദ്രിതമായി വാസനകള്‍ ക്ഷയിക്കുന്നു. ഒടുവില്‍ ചിത്തം ചിത്സ്വരൂപമായിത്തീരും.അപഗ്രന്ഥനവും നേതിഭാവനയും വിചാരവും അനേ്വഷണവും സത്യവസ്തുവിനെ സ്പര്‍ശിക്കുന്നില്ല. ഇവയ്ക്കെല്ലാം പ്രകൃതിയുടെ സീമക്കുള്ളിലേ പ്രസക്തിയുള്ളൂ. എന്നാല്‍ ആരിലാണോ ഭക്തിയുടെ പ്രവാഹം ഉറവയെടുത്തിട്ടുള്ളത് ആ ആള് അപ്പോള്‍ ഈശ്വരനെ സ്പര്‍ശിച്ചിട്ടുണ്ടാവും. ഈശ്വരപ്രഭാവം അറിഞ്ഞിട്ടുണ്ടാവും. ഈശ്വരനുമായി താദാത്മ്യം പ്രാപിച്ചിരിക്കും. ഇതാണ് ഭക്തിയുടെ പരമോല്‍കൃഷ്ട പദവി.
ഈശ്വരനെ വ്യാപിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല. ഈശ്വരന് നിങ്ങളുടെ ഹൃദയത്തില്‍ ഉജ്ജ്വലപ്രഭയോടുകൂടി പ്രകാശിച്ച്കൊണ്ടിരിക്കുന്നു. പക്ഷേ അവിടെയുള്ള ആവരണം മാറണം. അതിന് ഭക്തിയും പ്രാര്‍ത്ഥനയും ധര്മ്മാചരണവുംവഴി ആ കൃപയ്ക്ക് വേണ്ടി കാത്തിരിക്കുവിന്‍. ഈശ്വരന് എന്തായാലും വിളി കേള്‍ക്കും. പക്ഷേ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വിളിക്കുക. അജ്ഞതയില്‍ മുങ്ങിയവര്‍ തങ്ങളുടെ വാസനകള്‍ പ്രവര്‍ത്തിയിലും പെരുമാറ്റത്തിലും പ്രതിഫലിപ്പിക്കും.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: